ആലപ്പുഴ: യുഡിഎഫ് കൺവെൻഷനിൽ വ്യക്തിപരമായി അധിക്ഷേപിച്ച മുസ്ലീം ലീഗ് നേതാവിന്റെ പരാമർശത്തിൽ നിയമ നടപടി സ്വീകരിക്കുമെന്ന് കായംകുളം എംഎൽഎ യു പ്രതിഭ. പരാമർശം വിവാദമായതിന് പിന്നാലെയാണ് മുസ്ലീംലീഗ് നേതാവും കായംകുളത്തെ യുഡിഎഫ് കൺവീനറുമായ എ ഇർഷാദ് നടത്തിയ ഖേദ പ്രകടനം അംഗീകരിക്കാൻ കഴിയില്ല. പൊതു പ്രവർത്തന രംഗത്തേക്ക് സ്ത്രീകൾ കടന്നുവരുന്നതിനെ സ്ത്രീവിരുദ്ധ നിലപാടുകളിലൂടെ തടയാൻ കഴിയില്ല. തനിക്കെതിരായ പരാമർശങ്ങളിൽ പൊലീസിലും തെരഞ്ഞെടുപ്പ് കമ്മീഷനിലും പരാതി നൽകുമെന്നും യു പ്രതിഭ എംഎൽഎ വാർത്താ സമ്മേളനത്തിൽ പ്രതികരിച്ചു.
ആക്ഷേപങ്ങൾ, മാനസികമായി വേദനിപ്പിച്ചു. വ്യക്തിപരമായും കുടുംബത്തെയും ആക്ഷേപിക്കുന് നടപടികൾ രാഷ്ട്രീയ മാന്യതയ്ക്ക് നിരക്കുന്നതല്ല. നിരവധി സ്ത്രീകൾ പൊതുരംഗത്തേക്ക് കടുന്നു വരുന്ന സമയമാണ്. ഇത്തരത്തിലുള്ള ആക്ഷേപങ്ങൾ ഉയർത്തി സ്ത്രീ മുന്നേറ്റത്തെ തടയാൻ സാധിക്കില്ലെന്നും പ്രതിഭ പറഞ്ഞു. കാമറകൾക്ക് മുന്നിൽ വിതുമ്പിക്കൊണ്ടായിരുന്നു യു പ്രതിഭയുടെ പ്രതികരണം. കായംകുളത്തെ ജനങ്ങളുടെ ഹൃദയത്തിലാണ് ഞങ്ങളുടെ സ്ഥാനം. ഇടതുപക്ഷത്തിന്റ വികസന പ്രവർത്തനങ്ങളിൽ നിരാശപൂണ്ടാണ് ഇത്തരം പ്രതികരങ്ങൾ ഉണ്ടാകുന്നതെന്നും പ്രതിഭ ആരോപിച്ചു. നിരവധി മുതിർന്ന നേതാക്കളും സ്ത്രീകളും ഉണ്ടായിരുന്ന വേദിയിൽ അരും ലീഗ് നേതാവിനെ തിരുത്താൻ മുതിരാതിരുന്നത് ഞെട്ടിട്ടിക്കുന്നതാണെന്നും പ്രതിഭ പറഞ്ഞു. അതിനിടെ, പരാമർശത്തിൽ ഖേദം പ്രകടിപ്പിച്ച് എ ഇർഷാദ് രംഗത്തെത്തിയിട്ടുണ്ട്.
എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ ഉൾപ്പെടെ പങ്കെടുത്ത പരിപാടിയിൽ വച്ചായിരുന്നു എംഎൽഎയെ അധിക്ഷേപിച്ച് കായംകുളം യുഡിഎഫ് കൺവീനർ പ്രസംഗിച്ചത്. രാഷ്ട്രീയ അധികാരം ഉപയോഗിച്ച് കൊണ്ട് എന്തും നടത്തും എന്നതിന്റെ ഉത്തമ ഉദാഹരണമാണ് യു പ്രതിഭയെന്നും എം ലിജുവിന്റെ തെരഞ്ഞെടുപ്പ് കൺവൻഷനിൽ സംസാരിക്കവെ എ ഇർഷാദ് പറഞ്ഞു. യു പ്രതിഭ എംഎൽഎ വ്യക്തിപരമായി അധിക്ഷേപിക്കുന്ന പരാമർശങ്ങൾ പതലവണ ആവർത്തിച്ചായിരുന്നു കായംകുളം മണ്ഡലം യുഡിഎഫ് കൺവീനർ കൂടിയായ എ ഇർഷാദിന്റെ പ്രസംഗം.
