കോട്ടയം: രാഷ്ട്രപിതാവിനെ അധിക്ഷേപിച്ച് ബിജെപി നേതാവ് പി സി ജോർജ്. സ്വാതന്ത്ര്യത്തിനുവേണ്ടി ഗാന്ധിജി ഒരു ചുക്കും ചെയ്തിട്ടില്ലെന്നും ഗാന്ധിജിയുടെ ഔദാര്യത്തിലല്ല ഇന്ത്യക്ക് സ്വാതന്ത്ര്യം കിട്ടിയതെന്നുമാണ് പി സി ജോർജിന്റെ പരാമർശം. ഒരു യുട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് ഗാന്ധിജിക്കെതിരെ പി സി ജോർജ് അധിക്ഷേപ പരാമർശം നടത്തിയത്.
പി.സി. ജോർജ് അഭിമുഖത്തിൽ പറഞ്ഞ വാക്കുകൾ:
'മഹാത്മാ ഗാന്ധി ദൈവം തമ്പുരാനാണോ? ബ്രിട്ടീഷുകാർ ഭരിച്ചിട്ട് ഒന്നും കിട്ടാനില്ലാഞ്ഞിട്ട് ഇട്ടേച്ച് പോയതാണ്. അതിനെ ഉടനെ ഗാന്ധി സമരം ചെയ്ത് ഉണ്ടാക്കിയതാണെന്ന് മണ്ടത്തരം പറയാതെ. ഗാന്ധിജി ഒരു ചുക്കും ചെയ്തിട്ടില്ല. എപ്പഴാ വന്നേ. ആഫ്രിക്കയിൽ ചെന്ന് ചവിട്ട് മേടിച്ചിട്ടുണ്ട്. അത് ശരിയാ. ഇവിടന്ന് ആരും ചവിട്ടിയിട്ടില്ല. ഇവിടെ രണ്ട് പെങ്കൊച്ചുങ്ങളുടെ തോളേൽ കൈയിട്ട് നടന്നുപോയതല്ലാതെ ഒരു ഉപദ്രവും നമ്മളാരും ചെയ്തിട്ടില്ല. പുള്ളിയെ ഉപദ്രവിച്ചിട്ടും ഇല്ല. ഉപ്പുസത്യഗ്രഹം നടത്തിയിട്ടാണോ ബ്രിട്ടീഷുകാരൻ ഇട്ടേച്ചുപോയത്? ബ്രിട്ടീഷുകാരന് വേണ്ടെന്ന് ആയി', പി സി ജോർജ് പറഞ്ഞു.
അതേസമയം നിയമസഭ തെരഞ്ഞെടുപ്പിൽ പിസി ജോർജ് പൂഞ്ഞാറിൽ ബിജെപി സ്ഥാനാർഥിയായേക്കും. കഴിഞ്ഞ ദിവസം പിസി ജോർജുമായി ബിജെപിയുടെ ദേശീയ നേതാക്കളടക്കം ബന്ധപ്പെട്ടിരുന്നു. മത്സരിക്കണമെന്ന ആവശ്യത്തോട് പി സി ജോർജും അനുകൂലമായ നിലപാട് നേതൃത്വത്തെ അറിയിച്ചത്. ആദ്യഘട്ട സ്ഥാനാർഥി പട്ടികിൽ തന്നെ പിസി ജോർജ് ഇടംപിടിക്കുമെന്നാണ് ലഭിക്കുന്ന വിവരം.
