വിഡി സതീശന് കനത്ത സുരക്ഷ; പത്ത് പേര് അടങ്ങുന്ന ക്യൂആര്‍ടി സംഘം; പുതുയുഗയാത്ര ഇന്ന് ആലപ്പുഴയില്‍

കെ.എസ്.യു പ്രതിഷേധത്തനിടെ ആരോഗ്യമന്ത്രി വീണാ ജോര്‍ജിന് ആക്രമണമേറ്റ സംഭവത്തിന്റെ പശ്ചാത്തലത്തില്‍ പ്രതിപക്ഷ നേതാവ് വിഡി സതീശന്റെ പുതുയുഗയാത്രയ്ക്ക് പ്രത്യേക സുരക്ഷ.

പ്രതിപക്ഷ നേതാവിനൊപ്പം പത്ത് പേരടങ്ങുന്ന ക്യൂആര്‍ടി സംഘത്തെ നിയോഗിച്ചു. അതാത് സ്ഥലങ്ങളിലെ ഡിവൈഎസ്പി മാര്‍ക്ക് സുരക്ഷ ചുമതല നല്‍കും. പരിപാടി നടക്കുന്ന പ്രദേശങ്ങളില്‍ കൂടുതല്‍ പൊലീസുകാരെ വിന്യസിക്കും. പുതുയുഗയാത്ര ഇന്ന് ആലപ്പുഴ ജില്ലയിലെ 6 മണ്ഡലങ്ങളിലാണ് പര്യടനം നടത്തുന്നത്.

ഇടത് സംഘടനകളുടെ പ്രതിഷേധസാധ്യത കണക്കിലെടുത്ത് നടപടി. വീണാ ജോര്‍ജിനെതിരായ ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്തൊട്ടാകെ ഇന്നലെ സിപിഎം പ്രതിഷേധം നടത്തിയിരുന്നു. കോടിയേരിയില്‍ ഇന്നലെ കോണ്‍ഗ്രസ് മണ്ഡലം ഓഫീസ് കത്തിച്ചിരുന്നു. ഇതിന് പിന്നില്‍ സിപിഎം ആണെന്നാണ് കോണ്‍ഗ്രസ് ആരോപണം. ഇന്നും എസ്‌എഫ്‌ഐ- ഡിവൈഎഫ്‌ഐ പ്രതിഷേധം തുടരുമെന്നാണ് ഇന്റലിജന്‍സ് റിപ്പോര്‍ട്ട്.

വീണാ ജോര്‍ജിനു പരിക്കേറ്റ സംഭവത്തില്‍ അഞ്ച് കെഎസ് യു പ്രവര്‍ത്തകരെ റിമാന്‍ഡ് ചെയ്തു. വൈദ്യ പരിശോധനയ്ക്ക് ശേഷം രാത്രിയോടെയാണ് ഇവരെ മജിസ്ട്രേറ്റിനു മുന്നില്‍ ഹാജരാക്കിയത്. കെഎസ്യു ജില്ലാ പ്രസിഡന്റ് എം.സി. അതുല്‍, അഹമ്മദ് യാസീന്‍, സി.എച്ച്‌. മുബാസ്, വി.വി. അക്ഷയ്, ബിതുല്‍ ബാലന്‍ എന്നിവരെയാണ് റിമാന്‍ഡ് ചെയ്തത്.

'കൊല്ലെടാ' എന്ന് ആക്രോശിച്ച്‌ ആയുധംകൊണ്ട് മന്ത്രിയുടെ കഴുത്തില്‍ പരിക്കേല്‍പ്പിച്ചു എന്നാണ് കെഎസ്യു പ്രവര്‍ത്തകര്‍ക്ക് എതിരായ കേസ്. കണ്ണൂര്‍ ടൗണ്‍ പൊലീസ് അറസ്റ്റ് ചെയ്ത ഇവരെ റെയില്‍വേ പൊലീസിനു കൈമാറുകയായിരുന്നു. എകെജി ആശുപത്രിക്ക് മുന്നില്‍ വച്ച്‌ കരിങ്കൊടി കാണിച്ച ആറ് യൂത്ത് ലീഗ് പ്രവര്‍ത്തകരെയും റിമാന്‍ഡ് ചെയ്തു. മന്ത്രി വീണാ ജോര്‍ജിന്റെ വാഹനത്തിനു മുന്നിലെ ഫ്ലാഗ് പോസ്റ്റ് നശിപ്പിച്ചത് ഉള്‍പ്പെടെയുള്ള കുറ്റങ്ങളാണ് ഇവര്‍ക്കെതിരെ ചുമത്തിയത്. യൂത്ത് ലീഗ് ജില്ലാ പ്രസിഡന്റ് കെ.കെ. ഷിനാജ്, ട്രഷറര്‍ ഷബീര്‍ എടയന്നൂര്‍, സെക്രട്ടറി അഷ്‌കര്‍ കണ്ണാടിപറമ്പ, ജാബിര്‍, നിസാം, നിഹാല്‍ ഇരിക്കൂര്‍ എന്നിവരാണ് റിമാന്‍ഡിലായത്.
Previous Post Next Post