മകരവിളക്ക് ദിവസം പമ്പയില്‍ സിനിമ ചിത്രീകരണം, സംവിധായകന്‍ അനുരാജ് മനോഹറിന് നോട്ടീസ്

മകരവിളക്ക് ദിവസം ശബരിമല പരിസരത്ത് അനുമതിയില്ലാതെ സിനിമ ചിത്രീകരിച്ച സംഭവത്തില്‍ സംവിധായകന്‍ അനുരാജ് മനോഹറിന് നോട്ടീസ്.

വനം വകുപ്പാണ് നോട്ടീസ് നല്‍കിയത്. പ്ലാപ്പള്ളി ഫോറസ്റ്റ് സ്റ്റേഷനില്‍ ഹാജരാകണം എന്നാണ് നിര്‍ദേശം.

അനുമതിയില്ലാതെ പമ്പ പ്രദേശങ്ങളില്‍ മകരവിളക്ക് ദിവസം സിനിമ ചിത്രീകരിച്ചെന്ന പരാതിയില്‍ നേരത്തെ വനം വകുപ്പ് കേസെയുത്തുത്തിയിരുന്നു. വനത്തില്‍ അതിക്രമിച്ചു കയറിയെന്നുള്‍പ്പെടെയുള്ള വകുപ്പുകള്‍ പ്രകാരമാണ് നടപടി. റാന്നി ഡിവിഷന്‍ പരിധിയിലാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. പമ്പാ നദിക്ക് അപ്പുറം പെരിയാര്‍ കടുവ സങ്കേതത്തിന്റെ ഭാഗത്താണോ ഷൂട്ടിങ് നടത്തിയതെന്നും നാശനഷ്ടങ്ങളുണ്ടായിട്ടുണ്ടോ എന്നുള്‍പ്പെടെ പരിശോധിക്കുമെന്നും വനം വകുപ്പ് അറിയിച്ചിരുന്നു.

വിഷയത്തില്‍ നേരത്തെ തന്നെ അനുരാജ് മനോഹര്‍, സഹപ്രവര്‍ത്തകര്‍ എന്നിവരില്‍ നിന്നും വനം വകുപ്പ് വിവരങ്ങള്‍ തിരക്കിയിരുന്നു. ഇതിന് പിന്നാലെ കേസെടുക്കാന്‍ വനംവകുപ്പിന് നിയമോപദേശം ലഭിച്ച സാഹചര്യത്തിലാണ് തുടര്‍നടപടികളിലേക്ക് കടന്നത്. വനംമേഖലയിലേക്ക് അതിക്രമിച്ചു കയറി വന്യജീവികള്‍ക്ക് തടസമുണ്ടാക്കി എന്നതാണ കേസ്.

അനുമതി നിഷേധിച്ചിട്ടും ശബരിമലയില്‍ ഷൂട്ടിങ് നടന്നതായി ദേവസ്വം അധ്യക്ഷന്‍ കെ. ജയകുമാറിന് പരാതി ലഭിച്ചിരുന്നു. ഇത് അന്വേഷിക്കാന്‍ ദേവസ്വം വിജിലന്‍സ് എസ്പിക്ക് നിര്‍ദേശം നല്‍കുകയും ചെയ്തിരുന്നു. എന്നാല്‍ ഷൂട്ടിങ് നടന്നത് പമ്പയിലാണെന്നായിരുന്നു അനുരാജ് മനോഹര്‍ അറിയിച്ചത്.
Previous Post Next Post