ബിജെപി ദേശീയ അധ്യക്ഷനായി നിതിൻ നബിൻ; മാലയിട്ട് അഭിവാദ്യമര്‍പ്പിച്ച് ജെ പി നദ, രാജ് നാഥ് സിംഗ്, അമിത് ഷാ, നിതിൻ ഗഡ്കരി എന്നിവർ അഭിനന്ദിച്ചു. ജെ പി നദ്ദയുടെ പിൻഗാമിയായാണ് നിതിൻ നബിൻ ദേശീയ നേതൃത്വത്തിലേക്ക് എത്തുന്നത്. അമിത് ഷാ, ജെ പി നദ്ദ എന്നിവരുടെ വിശ്വസ്തനായാണ് നിതിൻ നബിൻ അറിയപ്പെടുന്നത്.
ബിജെപിയില്‍ തലമുറ മാറ്റം ലക്ഷ്യം വെച്ചാണ് 45-കാരനായ നിതിൻ നബിനെ കഴിഞ്ഞ ഡിസംബറില്‍ ദേശീയ വർക്കിങ് പ്രസിഡന്റായി തിരഞ്ഞെടുത്തത്. ഭാരതീയ ജനതാ യുവമോർച്ചയുടെ ദേശീയ ജനറല്‍ സെക്രട്ടറിയും ബിഹാർ സംസ്ഥാന അധ്യക്ഷനുമായി പ്രവർത്തിച്ച നിതിൻ ഛത്തീസ്ഗഡ്, സിക്കിം എന്നീ സംസ്ഥാനങ്ങളുടെ സംഘടനാ ചുമതലയും വഹിച്ചിട്ടുണ്ട്..
കേരളം, തമിഴ്‌നാട്, ബംഗാള്‍ തുടങ്ങിയ സംസ്ഥാനങ്ങളില്‍ നടക്കാനിരിക്കുന്ന തിരഞ്ഞെടുപ്പുകളില്‍ പാർട്ടിയെ സജ്ജമാക്കുക എന്നതാണ് ബി ജെ പിയുടെ 12-ാമത് ദേശീയ അധ്യക്ഷനു മുന്നിലുള്ള വെല്ലുവിളി. കോണ്‍ഗ്രസ് ഭരണത്തിലായിരുന്ന ഛത്തീസ്ഗഡില്‍ ബിജെപിയുടെ സംസ്ഥാന ചുമതലക്കാരനായി പ്രവർത്തിച്ച നിതിൻ, അപ്രതീക്ഷിത വിജയത്തിലൂടെ പാർട്ടിയെ വീണ്ടും അധികാരത്തില്‍ എത്തിക്കുന്നതില്‍ നിർണ്ണായക പങ്കാണ് വഹിച്ചത്. കൂടുതല്‍ യുവാക്കളെ പാർട്ടിയിലേക്ക് ആകർഷിക്കാനും യുവനേതൃത്വത്തെ വളർത്തിയെടുക്കാനുമുള്ള ദൗത്യമാണ് നിതിന് പാർട്ടി നേതൃത്വം നല്‍കിയിട്ടുള്ളത്.