മുന്‍കൂര്‍ തുകയടച്ചില്ല എന്ന കാരണത്താല്‍ ചികിത്സ നിഷേധിക്കരുത്; ആശുപത്രികളില്‍ ഫീസ് പ്രദര്‍ശിപ്പിക്കണം, പരാതിപരിഹാര സംവിധാനം നിര്‍ബന്ധം.


കേരളത്തിലെ എല്ലാ ആരോഗ്യസ്ഥാപനങ്ങളും രോഗികളുടെ അവകാശങ്ങള്‍ സംരക്ഷിക്കാനും സേവനങ്ങളില്‍ സുതാര്യത ഉറപ്പാക്കാനുമായി ക്ലിനിക്കല്‍ എസ്റ്റാബ്ലിഷ്‌മെന്റ് നിയമ വ്യവസ്ഥകള്‍ പാലിക്കണമെന്ന് ആരോഗ്യവകുപ്പ്.

അത്യാഹിതവിഭാഗത്തിലെ രോഗിക്ക് പ്രാഥമിക ചികിത്സ നല്‍കേണ്ടത് സ്ഥാപനത്തിന്റെ ഉത്തരവാദിത്തമാണ്. മുന്‍കൂര്‍ തുകയടച്ചില്ല, രേഖകളില്ല തുടങ്ങിയ കാരണങ്ങളാല്‍ ചികിത്സ നിഷേധിക്കരുതെന്ന് ആരോഗ്യവകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി ഡോ. രാജന്‍ ഖോബ്രഗഡെ അറിയിച്ചു.

കൂടുതല്‍ സൗകര്യങ്ങളുള്ള ആശുപത്രിയിലേക്ക് മാറ്റണമെങ്കില്‍ അതിന് യാത്രാസൗകര്യമൊരുക്കണം. ചികിത്സാ വിവരങ്ങളും കൈമാറണം. ഡിസ്ചാര്‍ജ് ചെയ്താലുടന്‍ എല്ലാ ചികിത്സാ രേഖകളും റിപ്പോര്‍ട്ടുകളും നല്‍കണം. രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ് പൊതുജനങ്ങള്‍ കാണുന്ന രീതിയില്‍ പ്രദര്‍ശിപ്പിക്കണം. സേവനങ്ങള്‍ക്കും ചികിത്സയ്ക്കും ബാധകമായ ഫീസ് നിരക്കുകള്‍ മലയാളത്തിലും ഇംഗ്ലീഷിലും റിസപ്ഷനില്‍ പ്രദര്‍ശിപ്പിക്കണമെന്നും രാജന്‍ ഖോബ്രഗഡെ വ്യക്തമാക്കി. അതിലധികം നിരക്ക് ഈടാക്കരുത്. സേവനങ്ങളിലെ അപര്യാപ്തത സംബന്ധിച്ച്‌ ഉപഭോക്തൃതര്‍ക്ക പരിഹാര കമീഷനുകളില്‍ പരാതിപ്പെടാം.

ഇന്‍ഷുറന്‍സ്, ക്യാഷ് ലെസ് ചികിത്സകള്‍, ക്ലെയിം തീര്‍പ്പാക്കല്‍ നടപടിക്രമങ്ങള്‍, എസ്റ്റിമേറ്റ്, ബില്ലിങ് നയം, ഡിസ്ചാര്‍ജ് നടപടിക്രമങ്ങള്‍, ആംബുലന്‍സിന്റെയും മറ്റു യാത്രാസൗകര്യങ്ങളുടെയും നിരക്കുകള്‍, എമര്‍ജന്‍സി കെയര്‍ പ്രോട്ടോകോള്‍, പരാതി പരിഹാര സംവിധാനം എന്നീ വിവരങ്ങള്‍ ലഘുലേഖ രൂപത്തില്‍ രോഗിക്ക് നല്‍കുകയോ വെബ്സൈറ്റില്‍ പ്രദര്‍ശിപ്പിക്കുകയോ വേണം. പരാതിപരിഹാര ഹെല്‍പ്പ് ലൈന്‍ നിര്‍ബന്ധമായും ഉണ്ടാകണമെന്നും നിബന്ധനയുണ്ട്.

Previous Post Next Post