ഫോണിൽ കുട്ടികളുടെ നഗ്‌ന ദൃശ്യങ്ങൾ; മദ്യംനൽകി പീഡിപ്പിച്ച കേസിൽ അധ്യാപകനെതിരേ കൂടുതൽ പരാതികൾ

പാലക്കാട്: വിദ്യാർഥിയെ മദ്യംനൽകി പീഡിപ്പിച്ചെന്ന പരാതിയിൽ അറസ്റ്റിലായ അധ്യാപകനെതിരേ കൂടുതൽ പരാതികൾ. അഞ്ച് ആൺകുട്ടികൾ കൂടി അധ്യാപകനിൽനിന്നും നേരിട്ട ദുരനുഭവം ശിശുക്ഷേമസമിതിയുടെ കൗൺസലിങിൽ വെളിപ്പെടുത്തി. ഇതോടെ അറസ്റ്റിലായ കൊല്ലങ്കോട് സ്വദേശി എൽ. അനിലിനെതിരേ വ്യാഴാഴ്ച മലമ്പുഴ പൊലീസ് അഞ്ച് കേസുകൾകൂടി രജിസ്റ്റർചെയ്തു.


പീഡനത്തിനിരയായ വിദ്യാർഥിക്ക് കൗൺസലിങ് നൽകുന്നത് തുടരുന്നതിനിടെ സ്‌കൂളിലെ മറ്റ് വിദ്യാർഥികളെയും ചൈൽഡ് വെൽഫെയർ കമ്മിറ്റി (സിഡബ്ല്യുസി) കൗൺസിലിങ്ങിന് വിധേയരാക്കുകയായിരുന്നു. സ്‌കൂളിൽവെച്ചും താമസിക്കുന്ന സ്ഥലത്തെത്തിച്ചും പീഡനം നടത്തിയെന്നാണ് കുട്ടികളുടെ മൊഴി.


കുട്ടികളെ ആദ്യഘട്ട കൗൺസിലിങ്ങിന് വിധേയമാക്കിയപ്പോഴാണ് ഇത്രയും പരാതികൾ അനിലിനെതിരെ ഉയർന്നത്. അടുത്ത ദിവസങ്ങളിലായി കൂടുതൽ കുട്ടികളെ സിഡബ്ല്യുസി കൗൺസിലിങ്ങിന് വിധേയമാക്കും. അനിൽ കൂടുതൽ വിദ്യാർഥികളെ പീഡിനത്തിനിരയാക്കിയെന്നും കുട്ടികളുടെ സ്വകാര്യ ദൃശ്യങ്ങൾ മൊബൈൽ ഫോണിൽ സൂക്ഷിച്ചുവെന്നുമാണ് പൊലീസ് കണ്ടെത്തൽ.


നവംബർ 29നാണ് ആറാംക്ലാസ് വിദ്യാർഥിയായ 11 വയസുകാരൻ അധ്യാപകന്റെ ക്രൂരമായ ലൈംഗികപീഡനത്തിന് ഇരയാകുന്നത്. കുട്ടിയെ തന്റെ വാടക വീട്ടിലേക്ക് വിളിച്ചുവരുത്തിയ ശേഷം ബിയർ നൽകി പീഡിപ്പിക്കുകയായിരുന്നു. പീഡനത്തിനിരയായ വിദ്യാർഥി സുഹൃത്തായ ഒരു കുട്ടിയോടാണ് പീഡനവിവരം വെളിപ്പെടുത്തിയത്. ഈ സുഹൃത്ത് തന്റെ അമ്മയോട് ഇക്കാര്യം പറഞ്ഞു. തുടർന്ന് ഇവർ സ്‌കൂൾ അധികൃതരെ വിവരമറിയിക്കുകയായിരുന്നു.

Previous Post Next Post