'രാഹുലിനായി വീഡിയോ ചെയ്യുന്നത് നിർത്തില്ല'; തെളിവെടുപ്പിനിടെ വിളിച്ചുപറഞ്ഞ് രാഹുൽ ഈശ്വർ

തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിലിന് അനുകൂലമായ വിഡിയോ ചെയ്യുന്നത് നിർത്തണമെന്ന് പൊലീസ് ആവശ്യപ്പെട്ടതായി രാഹുൽ ഈശ്വർ. രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയ്‌ക്കെതിരേ പീഡന പരാതി നൽകിയ യുവതിയെ അപമാനിച്ചുവെന്ന കേസിൽ അറസ്റ്റിലായ രാഹുൽ ഈശ്വറെ തെളിവെടുപ്പിനായി പൗഡിക്കോണത്തെ വീട്ടിലെത്തിച്ചപ്പോഴാണ് ഇക്കാര്യം വിളിച്ചുപറഞ്ഞത്. ലാപ്‌ടോപ്പ് അടക്കം കൂടുതൽ തെളിവുകൾക്കായാണ് രാഹുൽ ഈശ്വറെ വീട്ടിലെത്തിച്ചത്. മാങ്കൂട്ടത്തിലിന് അനുകൂലമായി വീഡിയോ പങ്കുവയ്ക്കുന്നത് നിർത്തില്ലെന്നും രാഹുൽ ഈശ്വർ വിളിച്ചുപറഞ്ഞു. തെളിവെടുപ്പിന് ശേഷം അദ്ദേഹത്തെ കോടതിയിൽ ഹാജരാക്കും.


കഴിഞ്ഞ ദിവസം പൊലീസ് രാഹുലിനെ കസ്റ്റഡിയിൽ എടുക്കാൻ പൗഡികോണത്തെ വീട്ടിലെത്തിയപ്പോൾ ലാപ്‌ടോപ്പ് ഓഫീസിലാണെന്നായിരുന്നു രാഹുൽ പറഞ്ഞിരുന്നത്. രാഹുൽ വീഡിയോ ചിത്രീകരിക്കുന്നതിന് ഇടയിലായിരുന്നു പൊലീസ് എത്തിയത്. എങ്ങോട്ടാണ് തന്നെ കൊണ്ടുപോകുന്നതെന്നും ഏഴ് മണിക്കുള്ള ചർച്ചയ്ക്ക് മുമ്പ് എത്താൻ സാധിക്കുമോ എന്നും രാഹുൽ ചോദിക്കുന്നത് വീഡിയോയിൽ കാണാം. തുടർന്ന് രാഹുൽ മുറിയിലെത്തി ലാപ്‌ടോപ് ഒളിപ്പിക്കുകയും ഇക്കാര്യം വീഡിയോയിൽ പറയുകയും ചെയ്യുന്നുണ്ട്.


'പൊലീസ് ലാപ്‌ടോപ് ചോദിച്ചിട്ടുണ്ട്. ഇപ്പോൾ തന്നെ എടുത്ത് മാറ്റട്ടെ. ഞാൻ തിരിച്ചെത്തിയില്ലെങ്കിൽ വീഡിയോ അപ്ലോഡ് ചെയ്യും. ചുമ്മാ പേടിപ്പിക്കാൻ നോക്കുകയാണ്. എന്നെ അറസ്റ്റ് ചെയ്യുമോ എന്ന് സംശയമുണ്ട്. നമുക്ക് കാണാം', എന്നാണ് വീഡിയോയിൽ രാഹുൽ ഈശ്വർ പറയുന്നത്. പൊലീസ് കസ്റ്റഡിയിൽ എടുത്ത രാഹുലിനെ മണിക്കൂറുകളോളം ചോദ്യംചെയ്യുകയും തുടർന്ന് അറസ്റ്റ് രേഖപ്പെടുത്തുകയുമായിരുന്നു. രാഹുൽ നേരത്തെ ചിത്രീകരിച്ച വീഡിയോ ഇതിനിടയിൽ പുറത്തുവരികയും ലാപ്‌ടോപ് വീട്ടിൽത്തന്നെയാണ് ഉള്ളതെന്ന് വ്യക്തമാകുകയും ചെയ്തു. തുടർന്നാണ് ഒളിപ്പിച്ച ലാപ്‌ടോപ് കസ്റ്റഡിയിലെടുക്കുന്നതിനായി പൊലീസ് രാഹുലുമായി വീട്ടിലെത്തിയതെന്നാണ് വിവരം.


ജാമ്യമില്ലാ വകുപ്പുപ്രകാരമാണ് രാഹുൽ ഈശ്വറെ പൊലീസ് അറസ്റ്റ് ചെയ്തത്. കള്ളക്കേസിലാണ് തന്നെ അറസ്റ്റ് ചെയ്തതെന്നാണ് രാഹുൽ ഈശ്വറിന്റെ വാദം. യുവതിയെ സാമൂഹിക മാധ്യമങ്ങളിൽ അധിക്ഷേപിച്ച സംഭവത്തിൽ രാഹുൽ ഈശ്വർ, സന്ദീപ് വാര്യർ ഉൾപ്പെടെ അഞ്ചുപേരെ പ്രതി ചേർത്താണ് പൊലീസ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.

Previous Post Next Post