ജയില്‍ കോഴക്കേസില്‍ കേസെടുത്ത് അന്വേഷണം നേരിടുന്ന ജയില്‍ ആസ്ഥാനത്തെ ഡിഐജി വിനോദ് കുമാറിനെതിരെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്.
ചന്ദ്രശേഖരൻ വധക്കേസില്‍ ശിക്ഷിക്കപ്പെട്ട കൊടി സുനിയുടെ ബന്ധുവില്‍ നിന്നും വിനോദ് കുമാർ കൈക്കൂലി വാങ്ങി എന്നാണ് വിവരം. ഗൂഗിള്‍ പേ വഴിയാണ് സുനിയുടെ അടുത്ത ബന്ധുവില്‍ നിന്നും വിനോദ് കുമാർ പണം വാങ്ങിയത്. എട്ട് തടവുകാരുടെ ബന്ധുക്കളില്‍ നിന്നും ഡിഐജി നേരിട്ട് പണം വാങ്ങിയതിന്റെ തെളിവുകള്‍ വിജിലൻസിന് ലഭിച്ചു.
പരോളിനും ജയിലില്‍ സൗകര്യങ്ങളൊരുക്കാനും വിനോദ് കുമാർ തടവുകാരുടെ ബന്ധുക്കളില്‍ നിന്നും പണം വാങ്ങിയെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് വിജിലൻസ് കേസെടുത്തത്. പരോള്‍ നല്‍കാനും പരോള്‍ നീട്ടി നല്‍കാനും തടവുകാരുടെ ബന്ധുക്കളില്‍ നിന്നും പണ പിരിവ്, ജയിനുള്ളില്‍ സൗകര്യങ്ങളൊരുക്കാനും സ്ഥലം മാറ്റത്തിനും കൈക്കൂലി. ജയില്‍ ആസ്ഥാന ഡിഐജി വിനോദ് കുമാറിൻെറ വഴിവിട്ട നടപടികള്‍ മാസങ്ങളായി വിജിലൻസ് നിരീക്ഷിച്ചുവരുകയായിരുന്നു. ഭരണ നേതൃത്വവുമായി അടുപ്പമുള്ള ജയില്‍ ആസ്ഥാന ഡിഐജി, സ്വാധീനമുപയോഗിച്ച് ജയില്‍ സൂപ്രണ്ടുമാരെയും മറ്റ് ഉദ്യോഗസ്ഥരെയും വിരട്ടി കാര്യങ്ങള്‍ നടത്തുമായിരുന്നു എന്നാണ് വിജിലൻസിന്റെ കണ്ടെത്തല്‍. വിയ്യൂർ ജയിലിലെ തടവുകാർക്ക് സൗകര്യങ്ങള്‍ ചെയ്യുന്നതിനായി വിരമിച്ച ഉദ്യോഗസ്ഥനെ ഏജൻ്റാക്കി പണം വാങ്ങിയതില്‍ വിജിലൻസിന് തെളിവ് ലഭിച്ചു. തെക്കൻ കേരളത്തിലെ ഒരു സബ് ജയിലിലെ സൂപ്രണ്ടില്‍ നിന്നും ഗൂഗിള്‍ പേയിലൂടെ പണം വാങ്ങിയതിനും തെളിവ് ലഭിച്ചതോടെയാണ് ഇന്നലെ കേസെടുത്തത്. സ്ഥലംമാറ്റത്തിനും വിനോദ് കുമാർ ജീവനക്കാരില്‍ നിന്നും പണം വാങ്ങിയിരുന്നു എന്നാണ് വിവരം. വിനോദ് കുമാറിന്റെ അനധികൃത സ്വത്ത് സമ്ബാദനവും അന്വേഷിക്കാൻ വിജിലൻസ് ഡയറക്ടർ മനോജ് എബ്രഹാം ഉത്തരവിട്ടിട്ടുണ്ട്.