പത്തനംതിട്ട: ശബരിമല സ്വർണക്കൊള്ള തെരഞ്ഞെടുപ്പിൽ പ്രചാരണായുധമാക്കിയ 'പോറ്റിയേ കേറ്റിയേ' എന്ന പാരഡി ഗാനത്തിനെതിരെ ഡിജിപിക്ക് പരാതി. തിരുവാഭരണപാത സംരക്ഷണ സമിതി ജനറൽ സെക്രട്ടറി പ്രശാന്ത് കുഴിക്കാലയാണ് പരാതിക്കാരൻ. ഭക്തിഗാനം വികലമാക്കി ഉപയോഗിച്ചെന്നാണ് പരാതിക്കാരന്റെ വാദം.
ഗാനം തദ്ദേശ തെരഞ്ഞെടുപ്പിൽ വ്യാപകമായി പ്രചരിച്ചിരുന്നു. യുഡിഎഫ് തെരഞ്ഞെടുപ്പ് പ്രചാരണത്തിലാണ് ഗാനം ഉപയോഗിച്ചിരുന്നത്. പരാതി വന്ന പശ്ചാത്തലത്തിൽ ശക്തമായ നടപടി ആവശ്യപ്പെട്ട് സിപിഎമ്മും രംഗത്തെത്തിയിട്ടുണ്ട്. അയ്യപ്പഭക്തരുടെ വികാരങ്ങളെ വൃണപ്പെടുത്തുന്നതാണ് ഗാനമെന്ന് സിപിഎം പത്തനംതിട്ട ജില്ലാ സെക്രട്ടറി രാജു എബ്രഹാം പറഞ്ഞു.
ഉണ്ണികൃഷ്ണൻ പോറ്റിയെ ശബരിമലയിൽ കയറ്റി സ്വർണം ചെമ്പായി മാറ്റിയെന്നും ശാസ്താവിന്റെ ധനമൂറ്റിയെന്നും സഖാക്കളാണ് സ്വർണം കട്ടതെന്നുമാണ് പാട്ടിൽ പറയുന്നത്. 'പോറ്റിയേ കേറ്റിയേ, സ്വർണം ചെമ്പായി മാറ്റിയേ... സ്വർണപ്പാളികൾ മാറ്റിയേ, ശാസ്താവിൻ ധനമൂറ്റിയേ... സ്വർണം കട്ടവനാരപ്പാ, സഖാക്കളാണേ അയ്യപ്പാ... ലോഹം മാറ്റിയതാരപ്പാ, സഖാക്കളാണേ അയ്യപ്പാ... ആചാരങ്ങളെ ലംഘിക്കാനായി അമ്മിണിമാരെ മലകേറ്റീ... അകവും പുറവും കൊള്ളയടിക്കാൻ നിയമിച്ചുള്ളത് ഒരു പോറ്റീ...- ഇങ്ങനെ പോകുന്നു പാട്ടിലെ വരികൾ. 'പള്ളിക്കെട്ട് ശബരിമലയ്ക്ക്' എന്ന ജനപ്രിയ ഭക്തിഗാനത്തിന്റെ പാരഡിയാണിത്.
