കൊച്ചി കോര്പ്പറേഷന് മേയര്‍ സ്ഥാനത്തെച്ചൊല്ലി കോണ്‍ഗ്രസിനുള്ളില്‍ ഗ്രൂപ്പ് പോര് രൂക്ഷമാകുന്നു. മേയര്‍ നിര്‍ണ്ണയത്തില്‍ അസംതൃപ്തി പരസ്യമാക്കി കെപിസിസി ജനറല്‍ സെക്രട്ടറി ദീപ്തി മേരി വര്‍ഗീസ് രംഗത്തെത്തിയതോടെ പാര്‍ട്ടിയില്‍ വലിയ പൊട്ടിത്തെറിയാണ് ഉണ്ടായിരിക്കുന്നത്.
മേയർ സ്ഥാനത്തില്‍ നിന്ന് തഴയപ്പെട്ട ഐ ഗ്രൂപ്പിലെ കെ.പി.സി.സി ജനറല്‍ സെക്രട്ടറി ദീപ്തി മേരി വർഗീസിനെ മെട്രോപൊളിറ്റൻ (എംപിസി) ചെയർപേഴ്സണാക്കാമെന്ന് നേതൃത്വത്തിന്റെ ഉറപ്പ്
ദീപ്തി മേരി അനുനയനീക്കങ്ങള്‍ക്ക് വഴങ്ങിയില്ലെന്നാണ് വിവരം. തന്നെ ചതിച്ചെന്ന പരാതിയും നേതാക്കളോട് ആവർത്തിച്ചു. പ്രതിപക്ഷ നേതാവ് പറഞ്ഞിട്ടാണ് താൻ മത്സരിച്ചതെന്നും ജയിച്ചാല്‍ മേയറാക്കുമെന്ന് ഉറപ്പ് നല്‍കിയിരുന്നുവെന്നും അവർ വ്യക്തമാക്കി. തന്നെ ഒഴിവാക്കാൻ ബോധപൂർവം ശ്രമം നടന്നെന്ന് ആരോപിച്ച് ദീപ്തി മേരി കെ.പി.സി.സി പ്രസിഡന്റിന് പരാതി നല്‍കിയെന്ന വിവരമുണ്ട്.
മേയറെ നിശ്ചയിച്ച വിവരം തന്നെ ആരും ഔദ്യോഗികമായി അറിയിച്ചിട്ടില്ലെന്നും പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തില്‍ അംഗങ്ങള്‍ക്ക് സ്വതന്ത്രമായി അഭിപ്രായം പറയാന്‍ കഴിഞ്ഞിട്ടില്ലെന്നും ദീപ്തി പറഞ്ഞു. മേയര്‍ സ്ഥാനത്തേക്ക് പരിഗണിച്ചിരുന്ന ദീപ്തിയെ വെട്ടി എ, ഐ ഗ്രൂപ്പുകള്‍ സംയുക്തമായി വി.കെ. മിനിമോളെയും ഷൈനി മാത്യുവിനെയും ടേം വ്യവസ്ഥയില്‍ നിയമിക്കാന്‍ തീരുമാനിക്കുകയായിരുന്നു. കെസി വേണുഗോപാലിനോട് രാഷ്ട്രീയമായി അടുപ്പമുള്ള വ്യക്തിയാണ് ദീപ്തി മേരി വര്‍ഗ്ഗീസ്. രണ്ടു കാര്യങ്ങളില്‍ കെപിസിസി മാര്‍ഗ്ഗ നിര്‍ദ്ദേശവും അട്ടിമറിക്കപ്പെട്ടു. ഇത് വ്യക്തവുമാണ്. ഇതിന് എറണാകുളം ഡിസിസി നല്കുന്ന മറുപടി നിര്‍ണ്ണായകമാകും. വിഡി സതീശന്റെ പിന്തുണയിലാണ് മിനി മോള് ആദ്യ ടേമില്‍ കൊച്ചിയില്‍ മേയറാകുന്നത് എന്നാണ് ഉയരുന്ന വാദം.