കൊച്ചി: നടിയെ ആക്രമിച്ച കേസിൽ വിചാരണക്കോടതി വിധി പുറപ്പെടുവിക്കാൻ ഇനി മൂന്നു ദിവസം കൂടി. കാവ്യ മാധവൻ- ദിലീപ് ബന്ധമാണ് കുറ്റകൃത്യത്തിന് കാരണമെന്ന് വിചാരണക്കോടതിയിൽ പ്രോസിക്യൂഷൻ ചൂണ്ടിക്കാട്ടി. കാവ്യയുടെ ഫോൺ നമ്പർ പല പേരുകളിലാണ് ദിലീപ് ഫോണിൽ സേവ് ചെയ്തിരുന്നത്. കാവ്യയുമായുള്ള ബന്ധം ഭാര്യ മഞ്ജു വാര്യരിൽ നിന്നും മറച്ചു പിടിക്കാനാണ് ദിലീപ് ഇങ്ങനെ ചെയ്തിരുന്നതെന്നും പ്രോസിക്യൂഷൻ കോടതിയിൽ വാദിച്ചു.
നാലു പേരുകളിലാണ് കാവ്യ മാധവന്റെ പേര് ഫോണിൽ ദിലീപ് സേവ് ചെയ്തിരുന്നതെന്നാണ് പ്രോസിക്യൂഷൻ ചൂണ്ടിക്കാട്ടിയത്. രാമൻ, ആർയുകെ അണ്ണൻ, മീൻ, വ്യാസൻ എന്നീ പേരുകളിലാണ് കാവ്യയുടെ പേര് ദിലീപ് സേവ് ചെയ്തിരുന്നത്. ഭാര്യ മഞ്ജുവിനെ കബളിപ്പിക്കാനാണ് ഇത്തരം പേരുകൾ നൽകിയത്. മഞ്ജു വാര്യരുമായി ദാമ്പത്യബന്ധം നിലനിൽക്കെയാണ് ദിലീപ് കാവ്യയുമായും ബന്ധം പുലർത്തുന്നത്. കാവ്യയുമായുള്ള ബന്ധം നടി പുറത്തു പറഞ്ഞതാണ് ആക്രമിക്കാൻ ക്വട്ടേഷൻ നൽകാൻ കാരണമെന്നും പ്രോസിക്യൂഷൻ കോടതിയിൽ ചൂണ്ടിക്കാട്ടി.
ഒരിക്കൽ ദിലീപ് ഫോൺ വീട്ടിൽ വെച്ചു പോയപ്പോൾ യാദൃച്ഛികമായി മഞ്ജു വാര്യർ ഫോൺ നോക്കാനിട വരികയും, ചില മെസ്സേജുകൾ ശ്രദ്ധയിൽപ്പെടുകയും ചെയ്തു. തുടർന്ന് അത് അന്വേഷിച്ചു പോയപ്പോഴാണ്, സന്ദേശങ്ങൾ കാവ്യയുടേതാണെന്ന് തിരിച്ചറിയുന്നത്. 2012ലാണ് ഈ സംഭവമെന്നും പ്രോസിക്യൂഷൻ പറഞ്ഞു. തുടർന്ന് ആക്രമിക്കപ്പെട്ട നടിയുടെ വീട്ടിൽ മഞ്ജു വാര്യർ പോയിരുന്നു. നടി മഞ്ജുവിനോട് ബന്ധത്തെപ്പറ്റി പറഞ്ഞു എന്ന വൈരാഗ്യമാണ് ക്വട്ടേഷൻ നൽകുന്നതിന് ഇടയാക്കിയതെന്നാണ് പ്രോസിക്യൂഷൻ കേസ്.
ദിലീപിന്റെ ഡ്രൈവർ അപ്പുണ്ണിയുടെ ഫോണിലും കാവ്യയുടെ ഫോൺ നമ്പറുകൾ രണ്ടു പേരുകളിലാണ് സേവ് ചെയ്തിരുന്നത്. ദിൽകാ, എന്നും കാ-ദിൽ എന്നീ പേരുകളിലാണ് സേവ് ചെയ്തിരുന്നതെന്ന് പ്രോസിക്യൂഷൻ വ്യക്തമാക്കി. കേസിൽ അപ്പുണ്ണിയെ പൊലീസ് ചോദ്യം ചെയ്തിരുന്നു. എന്നാൽ പ്രോസിക്യൂഷന്റെ ആരോപണങ്ങൾ ദിലീപ് തള്ളിക്കളഞ്ഞു. ക്വട്ടേഷൻ കൊടുത്തു എന്ന ആരോപണം ശരിയല്ലെന്നും അതിനു തെളിവില്ലെന്നും ദിലീപ് കോടതിയിൽ പറഞ്ഞു.
പൊലീസ് കെട്ടിച്ചമച്ച കഥകളാണ് തനിക്കെതിരെ ഉന്നയിക്കുന്നത്. വ്യക്തിവൈരാഗ്യം ഉണ്ടായിരുന്നു എന്ന പ്രോസിക്യൂഷൻ ആരോപണം നിലനിൽക്കുന്നതല്ല. ആക്രമണം ഉണ്ടായ വിവരം അറിഞ്ഞതിനു പിന്നാലെ താൻ നടിയെ വിളിച്ച് കാര്യങ്ങൾ തിരക്കിയിരുന്നു. മഞ്ജു വാര്യരുമായുള്ള വിവാഹമോചനത്തിന് നടി ഒരു കാരണമല്ലെന്നും ദിലീപിന്റെ അഭിഭാഷകൻ കോടതിയിൽ വാദിച്ചു. ഡിസംബർ എട്ട് തിങ്കളാഴ്ച രാവിലെ 11 നാണ് കേസിൽ വിധി പ്രസ്താവിക്കുന്നത്. പൾസർ സുനിയും ദിലീപും അടക്കം 10 പ്രതികളാണ് കേസിലുള്ളത്.
