ഒമ്പതാം ദിവസവും രാഹുല്‍ ഒളിവില്‍ തന്നെ, തിരച്ചില്‍ ഊര്‍ജ്ജിതം; പേഴ്‌സണല്‍ സ്റ്റാഫ് അംഗങ്ങള്‍ കസ്റ്റഡിയില്‍

ബലാത്സംഗക്കേസില്‍ പ്രതിയായ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ ഒന്‍പതാം ദിവസവും ഒളിവില്‍ തുടരുന്നു.

രാഹുലിനെ കണ്ടെത്താന്‍ പൊലീസ് തിരച്ചില്‍ ഊര്‍ജ്ജിതമായി നടക്കുന്നുണ്ട്. രാഹുലിന്റെ ഒളിസങ്കേതം ഇനിയും കണ്ടെത്താനായിട്ടില്ല. ഒളിവു വാസത്തിനിടെ പല തവണ മൊബൈല്‍ ഫോണും കാറും രാഹുല്‍ മാങ്കൂട്ടത്തില്‍ മാറി ഉപയോഗിക്കുന്നുണ്ട്. എം എല്‍ എയുടെ രണ്ട് പേഴ്‌സണല്‍ സ്റ്റാഫ് അംഗങ്ങളെ ചോദ്യം ചെയ്യാന്‍ കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്.

രാഹുലിന്റെ പി എ, ഡ്രൈവര്‍ എന്നിവരെയാണ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുന്നത്. പാലക്കാടു നിന്നും മുങ്ങിയപ്പോള്‍ ഇരുവരും രാഹുലിനൊപ്പം ഉണ്ടായിരുന്നുവെന്ന് കണ്ടെത്തിയിട്ടുണ്ട്. പൊള്ളാച്ചി, കോയമ്ബത്തൂര്‍ വഴി കര്‍ണാടക അതിര്‍ത്തിയായ ബാഗല്ലൂരില്‍ റിസോര്‍ട്ടില്‍ ഒളിവിലായിരുന്നു രാഹുല്‍. പൊലീസ് എത്തുന്നതിനു തൊട്ടുമുമ്ബാണ് രാഹുല്‍ അവിടെ നിന്നും രക്ഷപ്പെട്ടത്. രാഹുലിന് പൊലീസില്‍ നിന്നും വിവരങ്ങള്‍ ചോര്‍ന്നു ലഭിക്കുന്നതായും സംശയമുണ്ട്.

അതിനിടെ രാഹുല്‍ മാങ്കൂട്ടത്തില്‍ ഇന്നു ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യ ഹര്‍ജി സമര്‍പ്പിച്ചേക്കും. രാഹുലിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഇന്നലെ തിരുവനന്തപുരം സെഷന്‍സ് കോടതി തള്ളിയിരുന്നു. രാഹുലിനെതിരായ രണ്ടാമത്തെ ബലാത്സംഗ പരാതിയില്‍ പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിക്കുന്നതില്‍ ഡിജിപി ഇന്ന് തീരുമാനമെടുത്തേക്കും. വനിതാ ഐപിഎസ് ഉദ്യോഗസ്ഥ അന്വേഷണത്തിന്റെ മേല്‍നോട്ടം വഹിക്കുമെന്നാണ് സൂചന. മൊഴി നല്‍കാന്‍ തയ്യാറാണെന്ന് പരാതിക്കാരിയായ യുവതി പൊലീസിനെ അറിയിച്ചിട്ടുണ്ട്.
Previous Post Next Post