കട്ടിളപ്പാളികളിൽ സ്വർണ്ണം പൊതിഞ്ഞത് ഉണ്ണികൃഷ്ണൻ പോറ്റിക്ക് അറിയാമായിരുന്നു, ചെന്നൈയിലെത്തിച്ച് വേർതിരിച്ചു; റിമാൻഡ് റിപ്പോർട്ട്

പത്തനംതിട്ട:  ശബരിമലയിലെ കട്ടിളപ്പാളികളിൽ സ്വർണ്ണം പൊതിഞ്ഞിരുന്നതായി ഉണ്ണികൃഷ്ണൻ പോറ്റിക്ക് അറിയാമായിരുന്നുവെന്ന് പ്രത്യേക അന്വേഷണ സംഘം കോടതിയിൽ. കട്ടിളപ്പാളി കേസിലെ പോറ്റിയുടെ റിമാൻഡ് റിപ്പോർട്ടിലാണ് എസ്ഐടി ഇക്കാര്യം വ്യക്തമാക്കിയത്. കേസിൽ ഉണ്ണികൃഷ്ണൻ പോറ്റിക്കെതിരെ ശക്തമായ തെളിവുകളും സാക്ഷി മൊഴികളും ലഭിച്ചിട്ടുണ്ടെന്നും പ്രത്യേക അന്വേഷണ സംഘം കോടതിയെ അറിയിച്ചു.


ഉണ്ണികൃഷ്ണൻ പോറ്റി മറ്റ് പ്രതികളുമായി ചേർന്ന് ഗൂഢാലോചന നടത്തി. കട്ടിള പാളികൾ ചെന്നൈയിലെത്തിച്ച് സ്വർണം വേർതിരിച്ചു. വിശ്വാസ വഞ്ചനയാണ് ഉണ്ണികൃഷ്ണൻ പോറ്റി നടത്തിയതെന്നും റിമാൻഡ് റിപ്പോർട്ടിൽ പറയുന്നു. കട്ടിളപ്പാളിയിലെ സ്വർണം മോഷ്ടിച്ച കേസിൽ ഉണ്ണികൃഷ്ണൻ പോറ്റിയെ ഈ മാസം പത്താം തീയതി വൈകുന്നേരം അഞ്ചുവരെയാണ് എസ്ഐടി കസ്റ്റഡിയിൽ കോടതി വിട്ടിരിക്കുന്നത്.


കസ്റ്റഡിയിൽ വാങ്ങിയ ഉണ്ണികൃഷ്ണൻ പോറ്റിയെ എസ്ഐടി സംഘം കൂടുതൽ ചോദ്യം ചെയ്യുന്നതിനായി തിരുവനന്തപുരം കൊണ്ടുപോയി. കട്ടിളപ്പാളിയിലെ സ്വർണം മോഷ്ടിച്ച കേസിൽ ഇന്നലെയാണ് ഉണ്ണികൃഷ്ണൻ പോറ്റിയുടെ അറസ്റ്റ് രേഖപ്പെടുത്തിയത്. ഉണ്ണികൃഷ്ണൻ പോറ്റിക്കെതിരെ ഗൂഢാലോചന വകുപ്പ് കൂടി ചുമത്തിയിട്ടുണ്ട്. ശബരിമല സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട് മുൻ ദേവസ്വം പ്രസിഡന്റ് എൻ വാസുവിനെയും എസ്ഐടി ചോദ്യം ചെയ്തിരുന്നു.

Previous Post Next Post