കോട്ടയം: മാണിക്കുന്നത്ത് യുവാവ് കൊല്ലപ്പെട്ടതിന് പിന്നിൽ ലഹരി ഇടപാടുമായി ബന്ധപ്പെട്ട തർക്കമെന്ന് സൂചന. എംഡിഎംഎയുമായി ബന്ധപ്പെട്ട സാമ്പത്തിക തർക്കമാണ് തോട്ടയ്ക്കാട് സ്വദേശിയായ ആദർശിന്റെ (23) കൊലപാതകത്തിൽ കലാശിച്ചതെന്നാണ് വിവരം.
ഇന്ന് രാവിലെയാണ് നാടിനെ നടുക്കിയ കൊലപാതകം നടന്നത്. സംഭവത്തിൽ കോട്ടയം നഗരസഭയിലെ മുൻ കോൺഗ്രസ് കൗൺസിലർ വി കെ അനിൽകുമാറിനെയും മകൻ അഭിജിത്തിനെയും പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്ത് വരികയാണ്. ആദർശിന്റെ കൈയിൽ നിന്ന് ലഹരി മരുന്ന് അഭിജിത്ത് വാങ്ങിയിരുന്നെങ്കിലും പണം നൽകിയിരുന്നില്ല എന്നാണ് പൊലീസിന് ലഭിച്ച പ്രാഥമിക വിവരം.
ഇതിനെ തുടർന്ന് പുതുപ്പള്ളി സ്വദേശിയായ ആദർശ്, അനിൽകുമാറിന്റെ വീട്ടിൽ എത്തി പ്രശ്നം ഉണ്ടാക്കുകയായിരുന്നു. വീടിന്റെ മുൻവശത്തെ ഗേറ്റിന് സമീപം രണ്ടുപേർ തമ്മിൽ അടിപിടി കൂടുന്നതും പിടിച്ചുമാറ്റാൻ അനിൽ കുമാറും ഭാര്യയും ഓടിവരുന്നതുമായ സിസിടിവി ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചിട്ടുണ്ട്. പിടിവലിക്കിടെയാണ് കൊലപാതകം നടന്നത്. മകൻ അഭിജിത്താണ് കൊലപാതകം നടത്തിയത് എന്നാണ് പൊലീസ് പറയുന്നത്. സംഭവത്തിന് ശേഷം കടന്നുകളയാൻ ശ്രമിക്കുന്നതിനിടെയാണ് പൊലീസ് അനിൽ കുമാറിനെയും മകനെയും പിടികൂടിയത്.
ഇവരെ കോട്ടയം വെസ്റ്റ് പൊലീസ് ആണ് ചോദ്യം ചെയ്യുന്നത്. അഭിജിത്തുമായി ബന്ധപ്പെട്ട് നിരവധി ലഹരി കേസുകൾ ഉണ്ടെന്നാണ് പൊലീസ് പറയുന്നത്.
