സ്കൂളില്‍ കയറി അധ്യാപകനെ മർദ്ദിച്ച കേസില്‍ രക്ഷിതാവ് അറസ്റ്റില്‍. ശ്രീനാരായണപുരം പോഴങ്കാവ് സ്വദേശി ചെന്നറ വീട്ടില്‍ ധനേഷ് (40) നെയാണ് റൂറല്‍ എസ് പി ബി കൃഷ്ണ കുമാറിന്റെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്.
പോഴങ്കാവ് സെന്റ് ജോർജ് മിക്സഡ് എല്‍ പി സ്കൂളിലെ അധ്യാപകൻ ആല സ്വദേശി തയ്യില്‍ ഭരത് കൃഷ്ണയെയാണ് (25) ധനേഷ് മർദിച്ചത്. തിങ്കളാഴ്ച്ച വൈകിട്ട് 3.30 ഓടെ ആയിരുന്നു സംഭവം. ധനേഷിന്‍റെ മകൻ നാലാം ക്ലാസ് വിദ്യാർഥിയാണ്.
ആക്രമണത്തിന്‍റെ കാരണം
തിങ്കളാഴ്ച്ച സ്കൂളില്‍ എത്തിയ കുട്ടി അധ്യാപകരോട് പറയാതെ വീട്ടിലേക്ക് മടങ്ങിപ്പോയിരുന്നു. സ്‌കൂള്‍ വിടും മുൻപ് പോയ വിദ്യാർഥിയെ അധ്യാപകനായ ഭരത് കൃഷ്ണ വീട്ടില്‍ ചെന്ന് സ്‌കൂളിലേക്ക് തിരിച്ചു കൊണ്ടുവന്നു. ഇതാണ് ആക്രമണത്തിനു കാരണമെന്നു പൊലീസ് പറഞ്ഞു.
കൊലക്കേസിലടക്കം പ്രതി
വൈകീട്ട് സ്‌കൂളില്‍ എത്തിയ ധനേഷ് ഓഫിസിലേക്ക് അതിക്രമിച്ച് കയറി അധ്യാപകന്‍റെ മുഖത്തടിക്കുകയും തള്ളിയിടുകയും ചെയ്തു. കൊലക്കേസ് ഉള്‍പ്പെടെ നാല് ക്രിമിനല്‍ കേസുകളില്‍ പ്രതിയാണ് ധനേഷെന്ന് പൊലീസ് വ്യക്തമാക്കി. അധ്യാപകനെ ആക്രമിച്ചതിന് ശേഷം മുങ്ങിയ ധനേഷിനെ നെടുമ്ബാശേരിയില്‍ നിന്നാണ് അറസ്‌റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.