എവി ഗോപിനാഥ് ഇനി എല്‍ഡിഎഫിനൊപ്പം; പെരുങ്ങോട്ടുകുറുശ്ശി പഞ്ചായത്തില്‍ ധാരണയായി

മുന്‍ ഡിസിസി പ്രസിഡന്റും മുന്‍ എംഎല്‍എയുമായ എവി ഗോപിനാഥ് ഇനി എല്‍ഡിഎഫിനൊപ്പം. അദ്ദേഹം നേതൃത്വം നല്‍കുന്ന സ്വതന്ത്ര ജനാധിപത്യ മുന്നണിയും (ഐഡിഎഫ്) സിപിഎമ്മും തദ്ദേശ തെരഞ്ഞെടുപ്പില്‍ മുന്നണിയായി മത്സരിക്കാന്‍ ധാരണയായി.

അന്‍പത് വര്‍ഷത്തെ കോണ്‍ഗ്രസ് ഭരണത്തിന് പെരുങ്ങോട്ടുകുറുശ്ശി ഗ്രാമപ്പഞ്ചായത്തില്‍ അവസാനം കുറിക്കയാണെന്നും സിപിഐയും മുസ്ലിംലീഗിലെ ഒരു വിഭാഗവും തങ്ങളോടൊപ്പമുണ്ടാകുമെന്നും എവി ഗോപിനാഥ് പറഞ്ഞു.

പതിനെട്ട് വാര്‍ഡുകളില്‍ പതിനൊന്നിടത്ത് ഐഡിഎഫും ഏഴ് ഇടത്ത് സിപിഎമ്മും മത്സരിക്കും. പ്രസിഡന്റ് സ്ഥാനം ജനറലാണ്. എവി ഗോപിനാഥ് ഏഴാം വാര്‍ഡില്‍ നിന്നാണ് ജനവിധി തേടുന്നത്. നിലവിലെ പഞ്ചായത്ത് പ്രസിഡന്റ് കെ എം കേരളകുമാരി ആറാം വാര്‍ഡിലും വൈസ് പ്രസിഡന്റ് ഇ പി പൗലോസ് 18ാം വാര്‍ഡിലും മത്സരിക്കും.

നിലവിലെ ഭരണസമിതിയില്‍ ഗോപിനാഥ് പക്ഷത്തിന് 11ഉം സിപിഎമ്മിന് അഞ്ചും അംഗങ്ങളാണുള്ളത്. യുഡിഎഫ് എല്ലാ സീറ്റിലും മത്സരിക്കുമെന്ന് ഡിസിസി പ്രസിഡന്റ് പറഞ്ഞു. ധൈര്യുമുണ്ടെങ്കില്‍ സിപിഎമ്മിനെ കൂടെക്കൂട്ടാതെ ഒറ്റയ്ക്ക് മത്സരിക്കണമെന്നും അദ്ദേഹം പറഞ്ഞു.

2009 മുതല്‍ നേതൃത്വവുമായി അകലം പാലിച്ച ഗോപിനാഥ് 2021-ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ സീറ്റ് നിഷേധിക്കപ്പെട്ടതോടെ കോണ്‍ഗ്രസ് വിട്ടു. 2023-ല്‍ നവകേരള സദസ്സില്‍ പങ്കെടുത്തതോടെയാണ് പാര്‍ട്ടിയില്‍നിന്ന് ഔദ്യോഗികമായി പുറത്താക്കിയത്. 25 വര്‍ഷക്കാലം പെരിങ്ങോട്ടുകുറുശ്ശി ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റായി പ്രവര്‍ത്തിച്ച എവി ഗോപിനാഥ് 1991-ല്‍ ആലത്തൂര്‍ നിയമസഭാമണ്ഡലത്തില്‍ 338 വോട്ടിന്റെ അട്ടിമറിവിജയം നേടി. അന്‍പതുവര്‍ഷക്കാലം പെരിങ്ങോട്ടുകുറുശ്ശിയുടെ രാഷ്ട്രീയം നിയന്ത്രിച്ച എവി ഗോപിനാഥിന്റെ രാഷ്ട്രീയ കരുനീക്കം ഇത്തവണ തദ്ദേശതെരഞ്ഞെടുപ്പിലെ ശ്രദ്ധാകേന്ദ്രമാവും.
Previous Post Next Post