'കുറ്റവാളികള്‍ ശിക്ഷിക്കപ്പെടണം, സിപിഎം അന്വേഷണത്തെ സ്വാഗതം ചെയ്യുന്നു'; ശബരിമല സ്വര്‍ണക്കൊള്ളയില്‍ പ്രതികരിച്ച് എം വി ഗോവിന്ദന്‍

തിരുവനന്തപുരം: തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടുള്ള പ്രതിപക്ഷത്തിന്റെ ആരോപണങ്ങളെ തള്ളി സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. ഇടതുപക്ഷം ഐക്യപ്പെട്ടു നിൽക്കുന്ന തെരഞ്ഞെടുപ്പാണിത്. എന്നാൽ വികസനം ഇല്ലെന്നാണ് പ്രതിപക്ഷം പറയുന്നത്. ജനത്തിന് വസ്തുത ബോധ്യമുണ്ട്. മതനിരപേക്ഷതയ്ക്ക് പകരം പ്രതിപക്ഷം പ്രോത്സാഹിപ്പിക്കുന്നത് മത തീവ്രവാദ നിലപാടാണെന്നും എം വി ഗോവിന്ദൻ പറഞ്ഞു.


ശബരിമല വിഷയത്തിൽ സിപിഎം അന്വേഷണത്തെ സ്വാഗതം ചെയ്യുന്നുവെന്നും അദ്ദേഹം പറഞ്ഞു. അയ്യപ്പന്റെ ഒരു തരി നഷ്ടമാകരുത് എന്ന് തന്നെയാണ് നിലപാട്. നിയമസഭയിൽ മുഖ്യമന്ത്രി നിലപാട് വ്യക്തമാക്കിയതാണ്. യുഡിഎഫ് അന്വേഷണവുമായി സഹകരിച്ചില്ല. അന്വേഷണം സിബിഐക്ക് വിടണം എന്ന വാദം ഉന്നയിച്ചു. അന്വേഷണം ആരംഭിച്ച ഘട്ടത്തിലും ആദ്യ അറസ്റ്റുകളുടെ കാലത്തും രാഷ്ട്രീയ നിലപാട് സിപിഎമ്മിനില്ല. രാഷ്ട്രീയ കാഴ്ചപ്പാട് മുൻനിർത്തിയല്ല അറസ്റ്റിൽ സിപിഎം നിലപാട് സ്വീകരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.


ഹൈക്കോടതി മേൽനോട്ടത്തിലെ അന്വേഷണത്തെ പൂർണമായും പിന്തുണച്ചിട്ടുണ്ട്. ആദ്യം അറസ്റ്റിലായവരുടെ കോൺഗ്രസ് ബന്ധമടക്കം പുറത്ത് വന്നിരുന്നു. കുറ്റവാളികൾക്ക് ശിക്ഷ വേണം എന്ന് തന്നെയാണ് നിലപാട്. കുറ്റം ചെയ്ത ആർക്കും സംരക്ഷണമില്ലെന്നും എം വി ഗോവിന്ദൻ മാസ്റ്റർ പറഞ്ഞു.

Previous Post Next Post