ന്യൂഡൽഹി: കുടുംബവാഴ്ചക്കെതിരെ പരസ്യ വിമർശനമുന്നയിച്ച കോൺഗ്രസ് പ്രവർത്തക സമിതി അംഗവും മുതിർന്ന നേതാവുമായ ശശി തരൂർ എംപിയുടെ നടപടിയിൽ കോൺഗ്രസ് ഹൈക്കമാൻഡിന് കടുത്ത അതൃപ്തി. കുടുംബപശ്ചാത്തലം കാട്ടി ആരെയും തടയാനാകില്ല. തെരഞ്ഞെടുപ്പ് അടുത്തവേളയിൽ നേതാക്കൾ പ്രകോപനപരമായ പരാമർശങ്ങൾ ഒഴിവാക്കണമെന്നും കോൺഗ്രസ് നേതൃത്വം മുന്നറിയിപ്പ് നൽകി.
നെഹ്റു കുടുംബത്തെ അടക്കം പരാമർശിച്ചു കൊണ്ട് പ്രൊജക്ട് സിൻഡിക്കേറ്റിലാണ് ശശി തരൂർ കുടുംബവാഴ്ചയ്‌ക്കെതിരെ ലേഖനമെഴുതിയത്. നെഹ്റു മുതൽ പ്രിയങ്ക ഗാന്ധി വരെയുള്ളവരെ ലേഖനത്തിൽ തരൂർ വിമർശിക്കുന്നുണ്ട്. പരിചയത്തിനേക്കാൾ പാരമ്പര്യത്തിന് മുൻഗണന നൽകുന്ന രീതി ശരിയല്ല എന്നും തരൂർ ലേഖനത്തിൽ അഭിപ്രായപ്പെടുന്നു.
'സ്വതന്ത്ര ഇന്ത്യയുടെ ആദ്യ പ്രധാനമന്ത്രി ജവാഹർലാൽ നെഹ്‌റു, പ്രധാനമന്ത്രിമാരായിരുന്ന ഇന്ദിര ഗാന്ധി, രാജീവ് ഗാന്ധി, നിലവിലെ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി എന്നിവരുൾപ്പെടുന്ന നെഹ്‌റു- ഗാന്ധി കുടുംബത്തിന്റെ സ്വാധീനം ഇന്ത്യയുടെ സ്വാതന്ത്ര്യ സമര ചരിത്രവുമായി ഇഴചേർന്നിരിക്കുന്നതാണ്. എന്നാൽ, രാഷ്ട്രീയ നേതൃത്വം ഒരു ജന്മാവകാശം ആണെന്ന ധാരണയ്ക്ക് ഇത് അടിത്തറയിട്ടു. ഈ ആശയം ഇന്ത്യയിലെ എല്ലാ പാർട്ടികളിലും എല്ലാ പ്രദേശങ്ങളിലും എല്ലാ തലത്തിലുമുള്ള രാഷ്ട്രീയത്തിലും വ്യാപിച്ചുകഴിഞ്ഞിരിക്കുന്നു' എന്ന് ലേഖനം പറയുന്നു.
പരിചയത്തിനേക്കാൾ പാരമ്പര്യത്തിന് മുൻഗണന നൽകുന്ന രീതി, ഭരണ നേതൃത്വത്തിന്റെ നിലവാരം കുറയ്ക്കും. സ്ഥാനാർഥിയുടെ യോഗ്യത കുടുംബപ്പേര് മാത്രമാകുകയാണ്. മണ്ഡലത്തിലെ ജനങ്ങളോട് ഇവർ ഫലപ്രദമായി ഇടപെടാറില്ല. കുടുംബാധിപത്യം പുലർത്തുന്നവർക്ക് പ്രകടനം മോശമായാൽ ജനങ്ങളോട് കണക്ക് പറയേണ്ട ആവശ്യവുമില്ല. കുടുംബാധിപത്യത്തിന് അപ്പുറം കഴിവിനെ പരിഗണിക്കുന്ന രീതി വരണം. കുടുംബാധിപത്യം അവസാനിപ്പിക്കാൻ നിയമപരമായ പരിഷ്‌കരണം കൂടി വേണമെന്നും തരൂർ ലേഖനത്തിൽ ആവശ്യപ്പെടുന്നു.
കുടുംബവാഴ്ച രാഷ്ട്രീയത്തിനെതിരെയുള്ള ശശി തരൂർ എംപിയുടെ ലേഖനം കോൺഗ്രസിനെതിരേ ബിജെപി ആയുധമാക്കിയിരുന്നു. തരൂരിന്റെ ലേഖനം രാഹുൽഗാന്ധിയെയും തേജസ്വിയാദവിനെയും ഉദ്ദേശിച്ചാണെന്നാണ് ബിജെപി ആരോപിക്കുന്നത്. ശശിതരൂരിന്റേത് ഉൾക്കാഴ്ചയുള്ള ലേഖനമാണെന്നും നെഹ്‌റുകുടുംബം എങ്ങനെയാണ് ഇന്ത്യൻ രാഷ്ട്രീയത്തെ കുടുംബ ബിസിനസാക്കി മാറ്റിയെന്നതിന്റെ തെളിവാണിതെന്നും ബിജെപി വക്താവ് ഷെഹ്സാദ് പൂനാവാല കുറ്റപ്പെടുത്തി
