'ഡ്രൈവറുടെ ക്യാബിനില്‍ കയറി ഇനി വിഡിയോ എടുക്കേണ്ട' ; ഓടുന്ന വാഹനങ്ങളിലെ വിഡിയോ ചിത്രീകരണം വിലക്കി ഹൈകോടതി


ഓടുന്ന ബസുകളുടെയും ലോറികളുടെയും ഡ്രൈവറുടെ ക്യാബിനില്‍ കയറി വിഡിയോ ചിത്രീകരിക്കുന്നത് തടയണമെന്ന് ഹൈകോടതി.

കോണ്‍ട്രാക്‌ട് കാരിയേജുകളുടെയും ഹെവി ഗുഡ്സ് വാഹനങ്ങളുടെയും ഡ്രൈവർ കമ്ബാർട്ടുമെന്റിനുള്ളില്‍ വെച്ച്‌ വ്ലോഗ് ചെയ്യുന്നത് തടയാൻ നടപടികള്‍ സ്വീകരിക്കണമെന്ന് ട്രാൻസ്‌പോർട്ട് കമ്മീഷണറോടും സംസ്ഥാന പൊലീസ് മേധാവിയോടുമാണ് കേരള ഹൈകോടതി ആവശ്യപ്പെട്ടത്.

വ്ലോഗർമാർ ഡ്രൈവർമാരുടെ ശ്രദ്ധ നഷ്ടപ്പെടുന്നതിനും റോഡപകടങ്ങള്‍ക്കും കാരണമാകുമെന്ന് ജസ്റ്റിസ് അനില്‍ കെ. നരേന്ദ്രൻ, ജസ്റ്റിസ് മുരളീ കൃഷ്ണ എസ് എന്നിവർ ചൂണ്ടിക്കാട്ടി. ഉടമകളോ വ്ലോഗർമാരോ യൂട്യൂബ് പോലുള്ള ഓണ്‍ലൈൻ വിഡിയോ പ്ലാറ്റ്‌ഫോമുകളില്‍ അപ്‌ലോഡ് ചെയ്ത ഇത്തരം വിഡിയോകള്‍ ശേഖരിക്കാൻ മോട്ടോർ വാഹന വകുപ്പിലെ എൻഫോഴ്‌സ്‌മെന്റ് ഉദ്യോഗസ്ഥരോട് കോടതി നേരത്തെ നിർദ്ദേശിച്ചിരുന്നു.

ചരക്ക് ലോറികളില്‍ പോലും വ്ലോഗർമാർ ഡ്രൈവറുടെ ക്യാബിനിനുള്ളില്‍ വിഡിയോ ചിത്രീകരിക്കുന്നുണ്ട്. അടുത്തിടെ, വിഡിയോ എടുക്കുന്നതിനിടെ വാഹനം അപകടത്തില്‍പ്പെട്ടതും കോടതി ചൂണ്ടിക്കാട്ടി.

ഡി.ജെ ലൈറ്റുകള്‍, ലേസർ ലൈറ്റുകള്‍, പാസഞ്ചർ കമ്ബാർട്ടുമെന്റിനുള്ളിലെ മള്‍ട്ടി-കളർ എല്‍ഇഡി ലൈറ്റുകള്‍, ഹൈ-പവർ മ്യൂസിക് സിസ്റ്റങ്ങള്‍ എന്നിവയുടെ ദുരുപയോഗം സംബന്ധിച്ച കോടതി പുറപ്പെടുവിച്ച വിവിധ ഉത്തരവുകള്‍ പരസ്യമായി ലംഘിക്കുന്നുണ്ട്. ഇൻവെർട്ടറും ഒന്നിലധികം ബാറ്ററികളും കോണ്‍ട്രാക്‌ട് കാരിയേജുകളുടെ ലഗേജ് കമ്ബാർട്ടുമെന്റിനുള്ളില്‍ സ്ഥാപിക്കുന്നത് യാത്രക്കാരുടെ സുരക്ഷയ്ക്ക് ഭീഷണിയാണെന്നും കോടതി പറഞ്ഞു.


Previous Post Next Post