ശബരിമലയില്‍ ഇന്നും വൻ ഭക്തജനത്തിരക്ക്; ഇന്ന് മുതല്‍ 75000 പേര്‍ക്ക് മാത്രം ദര്‍ശനം, സ്പോട്ട് ബുക്കിംഗ് 5000 പേര്‍ക്ക് മാത്രം

ശബരിമലയില്‍ ഇന്നും വൻ ഭക്തജനത്തിരക്ക്. ദർശനത്തിനായി 12 മണിക്കൂറോളമാണ് ഭക്തർ കാത്തുനിന്നത്. ഒരു മിനിറ്റില്‍ 65 പേർ വരെയാണ് പടി കയറുന്നത്.

ശബരിമലയില്‍ ഇന്നുമുതല്‍ പ്രതിദിനം 75,000 പേർക്ക് മാത്രമായിരിക്കും ദർശനത്തിന് അവസരം. സ്പോട്ട് ബുക്കിംഗ് തിങ്കളാഴ്ച വരെ അയ്യായിരമായി ചുരുക്കി. വിർച്വല്‍ ക്യൂ ബുക്കിംഗ് കർശനമായി നടപ്പാക്കും. ഇന്നലെ ദർശനം നടത്തിയത് 80,615 പേരാണ്. തിരക്ക് നിയന്ത്രിച്ചെങ്കിലും മണിക്കൂറുകളോളം ക്യൂ നീണ്ടു‌. കുടിവെള്ള വിതരണത്തില്‍ അടക്കം പരാതി ഉയർന്നിരുന്നു.

ശബരിമലയില്‍ ഒരു ദിവസത്തെ ഭക്തരുടെ എണ്ണം എഴുപത്തി അയ്യായിരമായി ക്രമീകരിക്കണമെന്ന് ഹൈക്കോടതി നിര്‍ദേശിച്ചിരുന്നു. സ്പോട്ട് ബുക്കിംഗ് അയ്യായിരമാക്കി കുറക്കണമെന്നും വെർച്വല്‍ ക്യു ബുക്കിംഗ് കർശനമായി നടപ്പാക്കണമെന്നും ഹൈക്കോടതി നിർദ്ദേശം നല്‍കിയിരുന്നു. കേസ് ഇന്ന് പരിഗണിച്ച കോടതി ഒരുക്കങ്ങള്‍ ആറ് മാസങ്ങള്‍ക്ക് മുൻപെങ്കിലും തുടങ്ങേണ്ടതായിരുന്നു എന്നും എന്ത് കൊണ്ട് ഏകോപനം ഉണ്ടായില്ലെന്നും ബോർഡിനോട് ചോദിച്ചു.

. മണ്ഡലം മകരവിളക്ക് സീസണ്‍ തുടങ്ങി രണ്ടാം ദിവസം തന്നെ തിരക്ക് അനിയന്ത്രിതമായത് എന്ത് കൊണ്ടെന്ന് ചോദിച്ച കോടതി സ്പോട്ട് ബുക്കിംഗും വെർച്വല്‍ ക്യു ബുക്കിംഗും കർശനമായി നടപ്പാക്കാൻ നിർദ്ദേശം നല്‍കി. സ്പോട്ട് ബുക്കിംഗ് 5,000 പേർക്കായി ചുരുക്കി. ഇന്നലെ 20,000 പേർ വരെയാണ് സ്പോട്ട് ബുക്കിംഗ് വഴി മലകയറിയത്. വെർച്വല്‍ ബുക്കിംഗിലും ഇനി വിട്ട് വീഴ്ച പാടില്ല. ഷെഡ്യൂള്‍ സമയത്തിന് 6മണിക്കൂർ മുൻപും 18മണിക്കൂറിന് ശേഷവും മാത്രമാകും അനുമതി.

ഈ സമയപരിധിക്കപ്പുറമുള്ള വെർച്വല്‍ ക്യു ബുക്കിംഗും ഇനി അംഗീകരിക്കില്ല. വെർച്വല്‍ ക്യു ടിക്കറ്റുള്ള എല്ലാ ഭക്തർക്കും അനുമതി നല്‍കുന്നതാണ് തിരക്ക് അനിയന്ത്രിതമായി കൂടാൻ കാരണം. ഒരു ദിവസം 75,000 പേർക്ക് മാത്രമാകും മല കയറാൻ അനുമതി. പതിനെട്ടാം പടിയില്‍ അനുഭവപരിചയമുള്ള പൊലീസുകാരെ വിന്യസിക്കണം. കേന്ദ്രസേനയെ എത്തിക്കാൻ കളക്ടർ നടപടിയെടുക്കണം

ശുചിമുറി സൗകര്യങ്ങളും മെച്ചപ്പെടുത്തണമെന്ന് കോടതി തിരുവിതാംകൂർ ദേവസ്വം ബോർഡിന് നിർദ്ദേശം നല്‍കി. ഒരു ദുരന്തം വരുത്തിവയ്ക്കരുതെന്നും എന്ത് കൊണ്ട് ഏകോപനം ഉണ്ടായില്ലെന്നും ചോദ്യങ്ങള്‍ ഉന്നയിച്ച ശേഷമാണ് കോടതി നിർദ്ദേശങ്ങള്‍. ആറ് മാസങ്ങള്‍ക്ക് മുൻപെങ്കിലും ഒരുക്കങ്ങള്‍ തുടങ്ങേണ്ടതായിരുന്നു എന്ന് പറഞ്ഞ കോടതി എന്ത് കൊണ്ട് ഏകോപനം ഉണ്ടായില്ലെന്ന് ബോർഡിനോട് ചോദിച്ചു. നിലയ്ക്കല്‍ മുതല്‍ സന്നിധാനം വരെ അഞ്ചോ ആറോ സെക്ടറുകളാക്കി തിരിക്കണം. ഇവിടെ പരമാവധി എത്ര പേരെ ഉള്‍ക്കൊള്ളാൻ കഴിയുമെന്നതിന് കണക്കുകളുണ്ടോ എന്ന് കോടതി ആരാഞ്ഞു. സെക്ടറുകളുടെ വിസ്തീർണ്ണം അനുസരിച്ച്‌ വേണം ഭക്തരുടെ എണ്ണം നിശ്ചയിക്കാൻ.

അല്ലാതെ വരുന്നവരെ എല്ലാം തിക്കിലും തിരക്കിലേക്കും കയറ്റി വിടുന്നത് തെറ്റായ സമീപനമെന്നും കോടതി പറഞ്ഞു. കുട്ടികളും പ്രായമായവരും മണിക്കൂറുകളാണ് നീണ്ട ക്യൂവില്‍ കാത്ത് നില്‍ക്കുന്നത്. ഉത്സവം നടത്തുന്നത് പോലെ അല്ല മണ്ഡലം മകരവിളക്ക് സീസണിന് വേണ്ടി വ്യക്തമായ കാഴ്ചപ്പാട് ഉണ്ടാകണം. പൊലീസിനെ ഉപയോഗിച്ച്‌ പരമാവധി തിരക്ക് നിയന്ത്രിക്കാൻ ശ്രമിച്ചിരുന്നുവെന്ന് ദേവസ്വം ബോർഡ് മറുപടി നല്‍കി. എന്നാല്‍ തിരക്ക് നിയന്ത്രിക്കല്‍ പൊലീസിന്റെ മാത്രം പണിയല്ലെന്നും ശാസ്ത്രീയമായി ഇത് കൈകാര്യം ചെയ്യണമെന്നും കോടതി ചൂണ്ടിക്കാട്ടി. വിദഗ്ധ സംഘത്തെ നിയോഗിച്ച്‌ ഓരോ സെക്ടറിലും ഇവർക്ക് ചുമതല നല്‍കുന്നത് ആലോചിക്കണമെന്ന് കോടതി പറഞ്ഞു. ഒരുക്കങ്ങള്‍ സംബന്ധിച്ച്‌ ശബരിമല സ്പെഷല്‍ കമ്മീഷണറുടെ റിപ്പോർട്ടില്‍ എടുത്ത ഹർജിയാണ് ജസ്റ്റിസുമാരായ എ രാജ വിജയരാഘവൻ, കെ വി ജയകുമാർ എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ച് ഇന്നലെ പരിഗണിച്ചത്.
Previous Post Next Post