നിതീഷ് കുമാർ വ്യാഴാഴ്ച സത്യപ്രതിജ്ഞ ചെയ്യും; മോദിയെത്തും; ബിജെപിക്ക് 16, ജെഡിയുവിന് 14 മന്ത്രിമാർ


 പട്‌ന: ബിഹാർ മുഖ്യമന്ത്രിയായി നിതീഷ് കുമാർ വ്യാഴാഴ്ച സത്യപ്രതിജ്ഞ ചെയ്യും. പട്‌ന ഗാന്ധി മൈതാനത്താണ് സത്യപ്രതിജ്ഞ. നിതീഷിന് പുറമെ ജെഡിയുവിൽ നിന്ന് പതിനാല് പേരും 16 ബിജെപി മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കും.


ചിരാഗ് പാസ്വാന്റെ പാർട്ടിക്ക് മൂന്ന് മന്ത്രിസ്ഥാനവും. മറ്റ് സഖ്യകക്ഷികൾക്ക് ഓരോ മന്ത്രി സ്ഥാനവും ലഭിക്കും. ഇത് പത്താംതവണയാണ് നിതീഷ് കുമാർ ബിഹാറിന്റെ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുന്നത്. പ്രധാനമന്ത്രി നരേന്ദ്രമോദി ഉൾപ്പടെ പ്രമുഖ നേതാക്കൾ സത്യപ്രതിജ്ഞാ ചടങ്ങിന് എത്തുമെന്നാണ് റിപ്പോർട്ടുകൾ.


ബിഹാർ നിയമസഭാ തെരഞ്ഞെടുപ്പിൽ എൻഡിഎ ചരിത്രവിജയമാണ് നേടിയത്. 243 അംഗ നിയമസഭയിൽ 202 സീറ്റും തൂത്തുവാരി സഖ്യം ഭരണം നിലനിർത്തിയപ്പോൾ ഇന്ത്യാസഖ്യം 35 സീറ്റിൽ ഒതുങ്ങി. എൻഡിഎയിൽ 89 സീറ്റുമായി ബിജെപി ഏറ്റവും വലിയ ഒറ്റക്കക്ഷിയായപ്പോൾ 85 സീറ്റുമായി ജെഡിയു ഒപ്പത്തിനൊപ്പം നിന്നു. ചിരാഗ് പാസ്വാന്റെ എൽജെപി (റാംവിലാസ്) ഉൾപ്പെടെ എൻഡിഎയിലെ എല്ലാ കക്ഷികളും മിന്നുന്ന പ്രകടനം കാഴ്ചവച്ചു.


കോൺഗ്രസ്, സിപിഐ (എംഎൽ) എന്നിങ്ങനെ ഇന്ത്യാസഖ്യത്തിലെ മറ്റു പാർട്ടികളൊന്നും സീറ്റെണ്ണത്തിൽ രണ്ടക്കം തികച്ചില്ല. കഴിഞ്ഞതവണ 19 സീറ്റ് നേടിയ കോൺഗ്രസിന് ലഭിച്ചത് ആറ് സീറ്റ് മാത്രം. സിപിഎം ഒരു സീറ്റ് നേടി. സിപിഐ പൂജ്യം. കഴിഞ്ഞതവണ ഇരുകക്ഷികൾക്കും 2 സീറ്റ് വീതമുണ്ടായിരുന്നു. മാറ്റം വാഗ്ദാനം ചെയ്‌തെത്തിയ പ്രശാന്ത് കിഷോറിന്റെ ജൻ സുരാജ് പാർട്ടിക്ക് അക്കൗണ്ട് തുറക്കാൻ പോലുമായില്ല.

Previous Post Next Post