വാണിയംകുളത്തെ ഡിവൈഎഫ്‌ഐ പ്രവർത്തകൻ വിനേഷിനെതിരെ നടന്ന ക്രൂരമായ ആക്രമണത്തിന് പിന്നില്‍ വ്യക്തിവിരോധമാണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.
ആക്രമണത്തിന് പിന്നില്‍ രാഷ്ട്രീയ കാരണങ്ങളുണ്ടോയെന്ന് പരിശോധിക്കുന്നതായും പൊലീസ് വ്യക്തമാക്കി. കസ്റ്റഡിയിലുള്ള പ്രതികളോട് വിശദമായി ചോദ്യം ചെയ്യല്‍ തുടരുകയാണെന്ന് അന്വേഷണ സംഘം അറിയിച്ചു. ബാറില്‍ ഉണ്ടായിരുന്ന വിനേഷിനെ, ബാറില്‍ നിന്ന് വിളിച്ചിറക്കിയാണ് പ്രതികള്‍ ആക്രമിച്ചത്. വിനേഷ് ബാറിലുണ്ടെന്ന് നേരത്തെ തന്നെ മനസിലാക്കിയാണ് പ്രതികള്‍ ആക്രമണത്തിന് പദ്ധതിയിട്ടതെന്നും പൊലീസ് കണ്ടെത്തി.
അതേസമയം വിനേഷിനെ ആക്രമിച്ചത് കൊലപ്പെടുത്താനുള്ള ഉദ്ദേശ്യത്തോടെയല്ലെന്നാണ് പ്രതികള്‍ പൊലീസിന് നല്‍കിയ മൊഴി. വിനേഷ് ഫേസ്ബുക്കില്‍ നടത്തിയ പ്രസ്താവനകളും പോസ്റ്റുകളും നിരന്തരം പ്രകോപനമേല്‍പ്പിച്ചെന്നും പ്രതികള്‍ മൊഴി നല്‍കിയതായി പൊലീസ് പറയുന്നു. ഭീഷണിപ്പെടുത്താൻ ലക്ഷ്യമിട്ടാണ് ആക്രമിച്ചതെന്നും ഈ സമയത്ത് ആയുധങ്ങള്‍ കൈവശമുണ്ടായിരുന്നില്ലെന്നും പ്രതികള്‍ വ്യക്തമാക്കി. പൊലീസ് കൂടുതല്‍ തെളിവുകള്‍ ശേഖരിച്ച് രാഷ്ട്രീയ ബന്ധങ്ങള്‍ ഉണ്ടോയെന്ന് വ്യക്തമാക്കുന്നതിനായി അന്വേഷണം വിപുലീകരിച്ചിട്ടുണ്ട്. ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന വിനേഷിൻ്റെ ആരോഗ്യനില ഗുരുതരമായി തുടരുകയാണ്.