'ഉണ്ണികൃഷ്ണന്‍ പോറ്റിയുമായി നേരിട്ട് ബന്ധമില്ല, എന്റെ കാലഘട്ടത്തിലല്ല ഈ സംഭവങ്ങള്‍'; 'ദുരൂഹ' ഇ-മെയില്‍ ലഭിച്ചെന്ന് സ്ഥിരീകരിച്ച് എന്‍ വാസു

തിരുവനന്തപുരം: ശബരിമല സ്വർണപ്പാളി വിവാദത്തിൽ പ്രതികരണവുമായി തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് എൻ വാസു. ഉണ്ണികൃഷ്ണൻ പോറ്റിയുമായി നേരിട്ട് ബന്ധമില്ലെന്നും പോറ്റി ഒരു കാര്യത്തിനും തന്നെ സമീപിച്ചിട്ടില്ലെന്നും വാസു മാധ്യമങ്ങളോട് പറഞ്ഞു.


പോറ്റിയുടെ ഇ- മെയിൽ ലഭിച്ചെന്ന കാര്യം എൻ വാസു സ്ഥിരീകരിച്ചു. 2019 ഡിസംബർ ഒൻപതിനാണ് ഉണ്ണികൃഷ്ണൻ പോറ്റി ദേവസ്വം ബോർഡ് പ്രസിഡന്റിന് ഇ-മെയിൽ അയച്ചത്. ദ്വാരകപാലകരുടെയും ശ്രീകോവിലിന്റെ മുഖ്യ വാതിലിന്റെയും ജോലികൾ പൂർത്തിയാക്കിയതിന് ശേഷം തന്റെ പക്കൽ സ്വർണം ബാക്കിയുണ്ടെന്നും സഹായം ആവശ്യമുള്ള പെൺകുട്ടിയുടെ വിവാഹ ആവശ്യത്തിന് ഇത് ഉപയോഗിക്കാൻ ആഗ്രഹിക്കുന്നുവെന്നുമാണ് മെയിലിലുള്ളത്. ഇതെല്ലാം അസ്വസ്ഥതയുളവാക്കുന്ന കാര്യങ്ങളാണെന്നാണ് ഹൈക്കോടതി ഇന്നലെ പറഞ്ഞത്. എന്നാൽ ഉണ്ണികൃഷ്ണൻ പോറ്റിയുടെ ഇ-മെയിൽ ലഭിച്ചപ്പോൾ ബന്ധപ്പെട്ടവരുടെ അനുമതി വാങ്ങണമെന്ന് മറുപടി നൽകുകയും ആ ഇ-മെയിൽ തിരുവാഭരണം കമ്മീഷണർക്ക് കൈമാറുകയുമായിരുന്നുവെന്നാണ് വാസുവിന്റെ പ്രതികരണം.


കമ്മീഷണർക്ക് ഇ-മെയിൽ കൈമാറിയത് സ്വാഭാവിക നടപടിയാണ്. തിരുവാഭരണം കമ്മീഷണർ നടപടിയെടുത്തിട്ടില്ല. തന്റെ നടപടിയിൽ ഒരു പിശകും കാണുന്നില്ലെന്നും എൻ വാസു പറഞ്ഞു. പരിശോധിക്കേണ്ട ഉത്തരവാദിത്തം തിരുവാഭരണം കമ്മീഷണർക്കാണ്. ഉദ്യോഗസ്ഥന്റെ റിപ്പോർട്ട് കിട്ടാതെ ഒന്നും ചെയ്യൻ കഴിയില്ലെന്നും വാസു വ്യക്തമാക്കി.


സ്വർണപ്പാളി, ദ്വാരപാലക ശിൽപങ്ങൾ നൽകുമ്പോൾ താൻ കമ്മീഷണറോ പ്രസിഡന്റോ ആയിരുന്നില്ല. വാതിൽ മാറ്റാൻ തനിക്കു മുന്നേ തീരുമാനമെടുത്തുവെന്നും എൻ വാസു വ്യക്തമാക്കി. ചെമ്പ് പാളിയിൽ വിശദീകരണം നൽകേണ്ടത് താനല്ല. പാളികൾ കൊണ്ടുപോകുമ്പോൾ താൻ അധികാരത്തിലില്ല. സ്വർണം ചെമ്പായത് അന്വേഷണത്തിലൂടെ പുറത്തുവരട്ടെയെന്നും ക്രമക്കേടുകളെകുറിച്ച് തനിക്ക് അറിവില്ലെന്നും എൻ വാസു പറഞ്ഞു. തൂക്കത്തിൽ വന്ന കുറവ് തന്റെ ശ്രദ്ധയിൽ ആരും കൊണ്ടുവന്നില്ല. അന്ന് ഒരു ആക്ഷേപവും ഉണ്ടാകാത്തതിനാൽ അന്വേഷിക്കേണ്ടി വന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

Previous Post Next Post