തിരുവനന്തപുരം: ശബരിമലയിൽ ആചാരങ്ങൾക്കൊപ്പം നിൽക്കാനാണ് സർക്കാർ ശ്രമിച്ചിട്ടുള്ളതെന്ന് മുൻ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ. കഴിഞ്ഞ സർക്കാരിന്റെ കാലത്ത് ശബരിമലയിൽ യുവതികളെ കയറ്റിയിട്ടില്ലെന്നും കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു. ക്ഷേത്രത്തിൽ കയറാൻ വന്ന ആക്ടിവിസ്റ്റുകളെ തടഞ്ഞതായും ശബരിമല പ്രക്ഷോഭകാലത്ത് ചുമത്തിയ ഗുരുതര വകുപ്പുകളുള്ള കേസുകൾ മാത്രമാണ് പിൻവലിക്കാനുള്ളതെന്നും അതിനായി കോടതിയിൽ സമ്മർദം ചെലുത്തുമെന്നും കടകംപള്ളി പറഞ്ഞു.
'ശബരിമലയിലെ യുവതി പ്രവേശത്തിന്റെ കാര്യത്തിൽ ആചാരങ്ങളും അനുഷ്ഠാനങ്ങളും ലംഘിക്കാൻ പാടില്ലെന്ന നിലപാടാണ് സർക്കാർ സ്വീകരിച്ചത്. സുപ്രീം കോടതി വിധിയുടെ അടിസ്ഥാനത്തിൽ നിയമപരമായ പ്രൊട്ടക്ഷനോട് കൂടി ശബരിമലയിൽ കയറാൻ വന്ന ആക്ടിവിസ്റ്റുകളെ വഴിയിൽ തടഞ്ഞ് തിരിച്ചയക്കുന്ന നടപടി പോലും സർക്കാർ സ്വീകരിച്ചത്. പ്രക്ഷോഭകാലത്തെ 90 കേസുകൾ പിൻവലിച്ചു. പിൻവലിക്കാൻ പറ്റാത്ത തരത്തിലുള്ള വകുപ്പുൾ ഇട്ട കേസ് ആണ് ഇപ്പോഴും തുടരുന്നത്. കോടതിയിൽ കാര്യങ്ങൾ ബോധ്യപ്പെടുത്തി അത് പിൻവലിക്കാനുള്ള തീരുമാനങ്ങളുമായി സർക്കാർ മുന്നോട്ടുപോകും'- കടകംപള്ളി പറഞ്ഞു.
ആഗോള അയ്യപ്പസംഘമത്തിനെതിരെ ഒരു ചെറിയ ന്യൂനപക്ഷം അനാവശ്യമായിട്ടുള്ള വിവാദമാണ് ഉയർത്തുന്നത്. ഭക്തരുടെ താത്പര്യപ്രകാരമാണ് ആഗോള അയ്യപ്പസംഗമം നടത്തുന്നത്. അതിന് ദേവസ്വം ബോർഡ് നേതൃത്വം കൊടുക്കുന്നു എന്നുമാത്രമേയുള്ളുവെന്നും സുരേന്ദ്രൻ പറഞ്ഞു.
