തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയുടെ പേരിൽ ആരോപണം ഉന്നയിച്ചവരിൽ രണ്ടുപേർ കേസുമായി മുന്നോട്ടുപോകാനില്ലെന്ന് അന്വേഷണസംഘത്തെ അറിയിച്ചു. മാധ്യമങ്ങളിലൂടെ ആദ്യം ആരോപണം ഉന്നയിച്ച യുവതി അന്വേഷണസംഘത്തിന് മൊഴി നൽകിയെങ്കിലും പരാതി നൽകാനോ കേസുമായി മുന്നോട്ടുപോകാനോ താൽപര്യമില്ലെന്ന് വ്യക്തമാക്കി. ആരോപണം ഉന്നയിച്ച ട്രാൻസ്ജെൻഡറാകട്ടെ മൊഴി നൽകാനും തയ്യാറായില്ല. ഗർഭച്ഛിദ്രത്തിന് ഭീഷണിപ്പെടുത്തിയെന്ന് ശബ്ദസന്ദേശത്തിലൂടെ ആരോപണം ഉന്നയിച്ച യുവതിയും ഇതുവരെ മൊഴി നൽകുകയോ പരാതി നൽകുകയോ ചെയ്തിട്ടില്ല. ഈ സാഹചര്യത്തിൽ അന്വേഷണ സംഘം നിയമോപേദശം തേടാൻ തീരുമാനിച്ചു.
മൊഴി നൽകിയ യുവതി മാധ്യമങ്ങൾക്ക് മുന്നിൽ പറഞ്ഞ കാര്യങ്ങൾ പൊലീസിനോടും പറഞ്ഞിട്ടുണ്ട്. പിന്തുടർന്ന് ശല്യപ്പെടുത്തിയെന്ന് വ്യക്തമാക്കുന്ന തരത്തിലുള്ള വാട്സ് ആപ്പ് സന്ദേശങ്ങളും കൈമാറി. യുവതിയുടെ മൊഴിയെ പരാതിയാക്കിയാൽ കേസ് നിലനിൽക്കുമോയെന്നത് സംബന്ധിച്ചാകും അന്വേഷഷണസംഘം നിയമോപദേശം തേടുക മൂന്നാംകക്ഷികൾ നൽകിയ പരാതികളിൽ അന്വേഷണസംഘം മൊഴി ശേഖരിച്ചിരുന്നെങ്കിലും കാര്യമായ തെളിവുകളൊന്നും ലഭിച്ചിരുന്നില്ല.
അതേസമയം രാഹുൽ മാങ്കൂട്ടത്തിലിനെതിരെയുള്ളത് ഗുഢാലോചനയാണെന്നും കോൺഗ്രസ് നേതാക്കളുടെ പങ്ക് അന്വേഷിക്കണമെന്നും ആവശ്യപ്പെട്ട് ഒരു യൂത്ത് കോൺഗ്രസ് പ്രവർത്തക ക്രൈംബ്രാഞ്ച് ഓഫീസിലെത്തി മൊഴി നൽകി. രാഹുലിന്റെ പേരിലുള്ള ആരോപണം ഗുഢാലോചനയുടെ ഭാഗമാണെന്നും അതിൽ പ്രതിപക്ഷനേതാവ്, രമേശ് ചെന്നിത്തല എന്നിവരുടെ പങ്ക് അന്വേഷിക്കണമെന്നും മൊഴിയിൽ പറയുന്നു.
