തിരുവനന്തപുരം: തിരുവനന്തപുരം കടപ്പനക്കുന്നിൽ പഴം പഴുത്തില്ലെന്ന് ആരോപിച്ച് കടയുടമയെ വെട്ടിപ്പരിക്കേൽപ്പിച്ചു. ഗുണ്ടാ സംഘമാണ് ആക്രമണം നടത്തിയതെന്നും, സംഘത്തിലുള്ളവർ മദ്യലഹരിയിലായിരുന്നുവെന്നും കടയുടമ പൊന്നയ്യൻ പറഞ്ഞു. ഒരു പ്രകോപനവുമില്ലാതെയാണ് മർദ്ദിച്ചതെന്നും ഇദ്ദേഹം പറഞ്ഞു. അക്രമം നടത്തിയ നാലുപേരെ പൊലീസ് പിടികൂടി.
തിങ്കളാഴ്ച രാത്രി 12:30 ഓടെയായിരുന്നു സംഭവം. ഗുണ്ടാസംഘം പ്രദേശത്ത് കനത്ത ആക്രമണമാണ് അഴിച്ചു വിട്ടത്. വീടുകളിലേക്ക് പടക്കമെറിഞ്ഞ ഗുണ്ടകൾ വഴിയിൽകണ്ട വാഹനങ്ങളെല്ലാം അടിച്ചുതകർത്തു. ബൈക്കിൽ പതിയെ പോകാൻ പറഞ്ഞതാണ് സംഘത്തെ പ്രകോപിപ്പിച്ചത് എന്നാണ് വിവരം.
നേരത്തേ പല കേസുകളിലും പ്രതിയായ രാജേഷ് എന്നയാളാണ് ബൈക്കിൽ പോവുകയായിരുന്ന ഗുണ്ടാസംഘത്തോട് പതിയെ പോകാൻ ആവശ്യപ്പെട്ടത്. റോഡരികിൽ നിർത്തിയിട്ടിരുന്ന മൂന്ന് ഓട്ടോറിക്ഷകളും രണ്ട് കാറുകളും ഒരുബൈക്കും അടിച്ചുതകർത്തു. രാജേഷിനെ ആക്രമിക്കുക എന്ന ലക്ഷ്യത്തോടെയാണ് സംഘം സ്ഥലത്തെത്തിയതെന്നാണ് പൊലീസ് സൂചിപ്പിക്കുന്നത്.
ഗുണ്ടാസംഘങ്ങൾ തമ്മിലുള്ള വ്യക്തി വൈരാഗ്യമാണ് അക്രമത്തിലേക്ക് നയിച്ചതെന്ന് പൊലീസ് സൂചിപ്പിച്ചു. തമ്പാനൂരിൽ നിന്നാണ് നാലു പ്രതികളെ പൊലീസ് പിടികൂടിയത്. ഒരാൾ ഓടി രക്ഷപ്പെട്ടു. കേസിൽ മൂന്നു പ്രതികളെക്കൂടി പിടികൂടാനുണ്ടെന്ന് പൊലീസ് അറിയിച്ചു. പിടിയിലായവർ സ്ഥിരം കുറ്റവാളികളാണെന്നും, ഗുണ്ടാസംഘത്തിൽ പെട്ടവരാണെന്നും പൊലീസ് സൂചിപ്പിച്ചു.
