പരിശോധന നടത്താനായി ഇറങ്ങിയ ട്രെയിൻ മാനേജർ (ഗാർഡ്) അടിയില്‍ നില്‍ക്കുമ്ബോള്‍ ട്രെയിൻമുന്നോട്ടെടുത്തു.
പെട്ടെന്നു ട്രാക്കില്‍ കമിഴ്ന്നു കിടന്നതിനാല്‍ അത്ഭുതകരമായി രക്ഷപ്പെട്ടു. രണ്ട് കോച്ചുകള്‍ അപ്പോഴേക്കും കടന്നു പോയിരുന്നു. തിരുവനന്തപുരം കുണ്ടമണ്‍കടവ് സ്വദേശി ടികെ ദീപയാണ് ജീവിതത്തിലേക്ക് തിരിച്ചെത്തിയത്.
ഇന്നലെ രാവിലെ 9.15ഓടെയാണ് സംഭവം. തിരുവനന്തപുരത്തു നിന്നു മുംബൈയിലേക്ക് പുറപ്പെട്ട നേത്രാവതി എക്സ്പ്രസിന്റെ കോച്ചിനടിയില്‍ നിന്നു പുക ഉയരുന്നത് മുരുക്കുംപുഴ സ്റ്റേഷനിലെ ജീവനക്കാരാണു കണ്ടെത്തിയത്. വിവരം അറിയിച്ചതിനെ തുടർന്നു ട്രെയിൻ ചിറയിൻകീഴില്‍ നിർത്തി. എവിടെ നിന്നാണ് പുക ഉയരുന്നതെന്നു പരിശോധിക്കാനായി ദീപ ട്രെയിനിനു അടിയിലേക്ക് ഇറങ്ങി. പരിശോധനയ്ക്കിടെ ട്രെയിൻ മുന്നോട്ടെടുക്കുകയായിരുന്നു.
പെട്ടെന്നു തന്നെ ദീപ ട്രാക്കില്‍ കമിഴ്ന്നു കിടുന്നു. അതിനിടെ വാക്കിടോക്കിയിലൂടെ ലോക്കോ പൈലറ്റുമാരെ ബന്ധപ്പെടാൻ ദീപ ശ്രമിച്ചിരുന്നതായി കണ്ടു നിന്നവർ പറഞ്ഞു. ആളുകള്‍ ഉച്ചത്തില്‍ ബഹളം വച്ചതോടെ ട്രെയിൻ നിർത്തി. സ്റ്റേഷനിലെ ഗേറ്റ് കീപ്പർ എത്തിയാണ് ദീപയെ പുറത്തെത്തിച്ചത്.
ട്രാക്കില്‍ വീണു ദീപയ്ക്ക് കാല്‍മുട്ടിനു പരിക്കേറ്റിട്ടുണ്ട്. ഡ്യൂട്ടി തുടർന്ന ദീപയെ കൊല്ലത്തെ റെയില്‍വേ ആശുപത്രിയിലും തുടർന്നു പേട്ടയിലെ റെയില്‍വേ ആശുപത്രിയിലും പ്രവേശിപ്പിച്ചു. കൊല്ലത്തു നിന്നു മറ്റൊരു ഗാർഡിനെ നിയോഗിച്ച ശേഷമാണ് നേത്രാവതി സർവീസ് തുടർന്നത്. സംഭവത്തെപ്പറ്റി റെയില്‍വേ അന്വേഷണം പ്രഖ്യാപിച്ചു.
കൊടി കാണിക്കുകയോ അല്ലെങ്കില്‍ വാക്കി ടോക്കിയിലൂടെ അറിയിപ്പ് ലഭിക്കുകയോ ചെയ്ത ശേഷം മാത്രമേ ലോക്കോ പൈലറ്റുമാർ ട്രെയിൻ മുന്നോട്ടെടുക്കാവു എന്നാണ് ചട്ടം. ദീപ ഉപയോഗിച്ചിരുന്ന വാക്കിടോക്കിയ്ക്ക് സാങ്കേതിക തകരാറുണ്ടോ എന്നു പരിശോധിക്കുന്നുണ്ട്.