കോഴിക്കോട്: നടക്കാവ് ജവഹർ നഗറിനു സമീപം പുലർച്ചെ ഒരു മണിയോടെ യുവാവിനെ തട്ടിക്കൊണ്ടുപോയ സംഭവത്തിൽ പെൺ സുഹൃത്ത് കസ്റ്റഡിയിൽ. വയനാട് പടിഞ്ഞാറത്തറ സ്വദേശി റമീസിനെയാണ് തട്ടിക്കൊണ്ടു പോയത്. തട്ടിക്കൊണ്ടു പോയ യുവാവിനെ മണിക്കൂറുകൾക്കുളളിൽ പൊലീസ് കണ്ടെത്തിയിരുന്നു. സാമ്പത്തിക തർക്കമാണ് തട്ടിക്കൊണ്ടുപോകലിന് പിന്നിലെന്ന് പൊലീസ് പറഞ്ഞു.
കക്കാടംപൊയിലിൽ നിന്ന് ആറു കിലോമീറ്റർ അകലെ ഒറ്റപ്പെട്ട വീട്ടിൽ നിന്നാണ് റമീസിനെ പൊലീസ് കണ്ടെത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് പെൺസുഹൃത്ത് ഉൾപ്പടെ ഒൻപത് പേർ പൊലീസ് പിടിയിലായി. തട്ടിക്കൊണ്ടു പോയ നാലംഗ സംഘവും ഇവർക്കു സഹായങ്ങൾ നൽകിയ നാലു പേരുമാണ് പൊലീസ് പിടിയിലായ മറ്റുള്ളവർ.
ദിവസങ്ങൾക്ക് മുൻപാണ് റെമീസ് വിദേശത്തുനിന്ന് നാട്ടിലെത്തിയത്. പ്രതികളിലൊരാളുമായി റെമീസിന് സാമ്പത്തിക ഇടപാടുണ്ടായിരുന്നു. റെമീസിൽ നിന്ന പണം ലഭിക്കാതെ വന്നതോടെ പ്രതികൾ റെമീസിന്റെ പെൺ സുഹൃത്തമായി ബന്ധപ്പെട്ടു. റെമീസ് പെൺസുഹൃത്തിനും പണം നൽകാനുണ്ടായിരുന്നു. ഇവർ എല്ലാവരും നേരത്തെ പരിചയക്കാരാണ്. തുടർന്ന് പ്രതികളും യുവതിയും ആസൂത്രണം ചെയ്തതിന്റെ അടിസ്ഥാനത്തിൽ റെമീസിനെ ഇന്നലെ രാത്രി യുവതി താമസിക്കുന്ന ഹോസ്റ്റലിന് സമീപത്തേക്ക് വിളിച്ചവരുത്തി. അവിടെ വച്ച് മർദിക്കുകയും തട്ടിക്കൊണ്ട് പോകുകയുമായിരുന്നു.
യുവാവിനെ തട്ടിക്കൊണ്ടുപോയെന്ന വിവരം സിസിടിവി ദൃശ്യങ്ങൾ ഉൾപ്പെടെ നാട്ടുകാർ പൊലീസിനെ അറിയച്ചതിനെത്തുടർന്നാണ് അന്വേഷണം ഊർജിതമാക്കിയത്. യുവാവിനെ മർദിച്ച ശേഷം കാറിൽ കടത്തിക്കൊണ്ടുപോയെന്നായിരുന്നു വിവരം. സിസിടിവി ദൃശ്യങ്ങളിൽ പതിഞ്ഞ കാർ നമ്പർ കേന്ദ്രീകരിച്ചും തട്ടിക്കൊണ്ടു പോയ യുവാവിന്റെ മൊബൈൽ ഫോൺ ലൊക്കേഷൻ കേന്ദ്രീകരിച്ചും നടത്തിയ തിരച്ചിലിലാണ് കക്കാടം പൊയിലിനു സമീപം ഇവരെ കണ്ടെത്തിയത്.
