കർണാടകയിലെ ധർമസ്ഥലയില്‍ മൃതദേഹം മറവ് ചെയ്തെന്ന് സാക്ഷി വെളിപ്പെടുത്തിയ സ്ഥലത്ത് ഇന്നും പരിശോധനകള്‍ തുടരും.
ധർമസ്ഥലയിലെ ആറ് പോയന്റുകളില്‍ പരിശോധന പൂർത്തിയാക്കി പ്രത്യേകാന്വേഷണസംഘം ഇന്ന് വനമേഖലയ്ക്ക് അകത്ത് തന്നെയുള്ള ഏഴാമത്തെ പോയന്റില്‍ കുഴിച്ച് പരിശോധന തുടങ്ങും. ഇന്നലത്തെ പരിശോധനയിലാണ് അന്വേഷണത്തില്‍ വഴിത്തിരിവായി സാക്ഷി ചൂണ്ടിക്കാണിച്ച സ്ഥലത്ത് നിന്ന് അസ്ഥിക്കഷ്ണങ്ങള്‍ കിട്ടിയത്.
കിട്ടിയ 15 അസ്ഥിഭാഗങ്ങളും ബയോ സേഫ് ബാഗുകളിലാക്കി എഫ് എസ് എല്‍ ലാബിലേക്ക് ഫൊറൻസിക് പരിശോധനയ്ക്കായി എത്തിച്ചിട്ടുണ്ട്. എത്രയും പെട്ടെന്ന്, വിശദമായി 13 പോയന്റുകളും പരിശോധിക്കാനാണ് പ്രത്യേകാന്വേഷണസംഘത്തിന്റെ തലവൻ പ്രണബ് മൊഹന്തി അന്വേഷണസംഘത്തിന് നിർദേശം നല്‍കിയിരിക്കുന്നത്. ബെല്‍ത്തങ്കടിയില്‍ താമസിക്കുന്ന ഡിജിപി അവിടെ എസ്ഐടി ഓഫീസില്‍ നിന്നാകും അന്തിമതീരുമാനങ്ങളെല്ലാം എടുക്കുക. ആറാം നമ്ബർ സ്പോട്ടില്‍ സുരക്ഷ ഏർപ്പെടുത്തിയിട്ടുണ്ട്. പ്രദേശത്ത് കനത്ത മഴയായതിനാല്‍ കുഴിച്ച ഭാഗത്ത് വെള്ളം വന്ന് നിറയാതിരിക്കാൻ ടെന്റ് കെട്ടിയും ടാർപോളിനിട്ടും മൂടിയിട്ടുമുണ്ട്.