'വെന്റിലേറ്റര്‍ സഹായമില്ലാതെ സ്പന്ദിച്ചു തുടങ്ങി'; വിഎസിന്റെ ആരോഗ്യ നില മെച്ചപ്പെട്ടെന്ന് മുന്‍ സെക്രട്ടറിയുടെ കുറിപ്പ്

തിരുവനന്തപുരം: ഹൃദയാഘാതത്തെ തുടർന്നു തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ച മുൻ മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദന്റെ ആരോഗ്യ നില മെച്ചപ്പെട്ടതായി, പ്രതിപക്ഷ നേതാവായിരിക്കെ അദ്ദേഹത്തിന്റെ പ്രൈവറ്റ് സെക്രട്ടറിയായിരുന്ന വികെ ശശിധരന്റെ കുറിപ്പ്. വിഎസ് സ്വയം ശ്വസിക്കാൻ തുടങ്ങിയെന്ന് ഡോക്ടർമാർ അറിയിച്ചതായി ശശിധരൻ ഫെയ്‌സ്ബുക്കിൽ കുറിച്ചു.


ഹൃദയാഘാതത്തെ തുടർന്ന് ഇക്കഴിഞ്ഞ 23-ാം തീയതിയാണ് ആണ് വിഎസിനെ തിരുവനന്തപുരത്തെ എസ് യു ടി ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. അന്നു മുതൽ അതിതീവ്ര പരിചരണ വിഭാഗത്തിൽ വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് വിഎസ് കഴിയുന്നത്.


കുറിപ്പ്:


ഒരു കാലഘട്ടം അതിന്റെ അവസാന ഘട്ടത്തിലാണ്. സിപിഐ(എം) എന്ന രാഷ്ട്രീയ പാർട്ടിയുടെ സ്ഥാപകനേതാക്കളിൽ ഇന്ന് ജീവിച്ചിരിക്കുന്ന ഏക മനുഷ്യൻ ഇപ്പോഴും പൊരുതിക്കൊണ്ടിരിക്കുകയാണ്. പത്തിരുപത്തഞ്ച് വർഷം ആ മനീഷിയുടെ കൈവിരൽത്തുമ്പിൽ തൊട്ടു നടന്നതിന്റെ കനം എവിടെയൊക്കെയോ തൂങ്ങി നിൽക്കുമ്പോൾ നാട്ടിലെത്തുക എന്നത് ഇതുവരെചിന്തിച്ചു തുടങ്ങിയിരുന്നില്ല. ഒരുപക്ഷെ, നാളെ മുതൽ അദ്ദേഹം സ്വയം ശ്വസിച്ചുതുടങ്ങാനിടയുണ്ട് എന്ന് അന്ന് വൈകുന്നേരം ഡോക്ടർമാർ പറഞ്ഞപ്പോൾ ആശുപത്രി മുറ്റത്ത് തടിച്ചുകൂടിയ ഒരുപിടി ആളുകളുടെ മുഖത്ത് കണ്ട പ്രതീക്ഷയോടൊപ്പം ഞാനും ആശുപത്രി മുറ്റത്ത് തുടരുകയായിരുന്നു.


ഓരോ ദിവസവും പൊരുതി മുന്നേറിയ വിഎസ് ഇന്ന് മിനിറ്റിൽ 24 തവണ സ്വയം ശ്വസിക്കാനും വെന്റിലേറ്ററില്ലാതെ സ്പന്ദിക്കാനും തുടങ്ങിയിരിക്കുന്നു. കഴിഞ്ഞ മാസം 23ന് തിരുവനന്തപുരത്തേക്ക് വണ്ടി കയറിയതാണ്. ഇപ്പോൾ രാജധാനിയിൽ തിരിച്ച് നാട്ടിലേക്ക് പുറപ്പെടുന്നു. ഒരാഴ്ച്ചക്കകം തിരിച്ച് ചെന്ന് ആ കൈവിരൽ തൊടാമെന്ന് പ്രതീക്ഷിക്കുന്നു.

Previous Post Next Post