തിരുവനന്തപുരം: പാൽവില വർധിപ്പിക്കുന്നതിൽ മിൽമ ബോർഡ് ഓഫ് ഡയറക്ടേഴ്‌സ് ഇന്ന് തീരുമാനമെടുക്കും. ലിറ്ററിന് മൂന്ന് മൂതൽ നാലരൂപ വരെ വർധനയാണ് ആലോചനയിൽ. മിൽമ ഫെഡറേഷന്റെ തിരുവനന്തപുരത്തെ പട്ടത്തെ ഹെഡ് ഓഫീസിൽ ഇന്ന് പതിനൊന്ന് മണിക്കാണ് മൂന്ന് മേഖല യൂണിയനുകളിലെ ചെയർമാൻമാർ, എംഡിമാർ തുടങ്ങിയവർ പങ്കെടുക്കുന്ന യോഗമെന്ന് ചെയർമാൻ പറഞ്ഞു. വില കൂട്ടൽ സർക്കാർ അനുമതിയോടെ നടപ്പാക്കുന്നതാണ് കീഴ്‌വഴക്കം.
മിൽമ തിരുവന്തപുരം, എറണാകുളം യൂണിയനുകൾ വർധനയ്ക്ക് അനുകൂല തീരുമാനം എടുത്തിരുന്നു. എന്നാൽ വില കൂട്ടേണ്ടതില്ലെന്ന നിലപാടിലാണ് മലബാർ യൂണിയനെന്നാണ് വിവരം. ലിറ്ററിന് പത്ത് രൂപ വർധനയാണ് എറണാകുളം യൂണിറ്റിന്റെ ശുപാർശ. ഉത്പാദന ചെലവിന് ആനുപാതിക വർധന തിരുവനന്തപുരം യൂണിയൻ ശുപാർശ ചെയ്തിട്ടുണ്ടെങ്കിലും തുക എത്രയെന്ന് പറഞ്ഞിട്ടില്ല.
പാലിന് 2019 സെപ്റ്റംബറിൽ നാല് രൂപയും 2022 ഡിസംബറിൽ ലിറ്ററിന് ആറ് രൂപയും മിൽമ കൂട്ടിയിരുന്നു. നിലവിൽ മിൽമ പാൽ വില (ടോൺഡ് മിൽക്ക്) ലിറ്ററിന് 52 രുപയാണ്. പ്രതിദിനം 17ലക്ഷം ലിറ്റർ പാലാണ് കേരളത്തിൽ മിൽമ വിൽക്കുന്നത്.
പാലിന് വില കൂട്ടിയാൽ മിൽമയുടെ എല്ലാ പാലുൽപ്പന്നങ്ങൾക്കും ആനൂപാതികമായി വില വർധിക്കും. സ്വകാര്യ ഉൽപാദകരും വില കൂട്ടും. മറ്റ് സംസ്ഥാനങ്ങളിലേക്കാൾ കേരളത്തിൽ പാൽ വില കൂടുതലാണ്.