കണ്ണൂർ: കണ്ണൂർ ജയിലിൽ നിന്നും കുപ്രസിദ്ധ കുറ്റവാളി ഗോവിന്ദചാമി രക്ഷപ്പെട്ട സംഭവത്തൽ ഉദ്യോഗസ്ഥർക്ക് എതിരെ നടപടി. കണ്ണൂർ സെൻട്രൽ ജയിലിലെ നാല് ഉദ്യോഗസ്ഥരെ അന്വേഷണ വിധേയമായി സസ്‌പെൻഡ് ചെയ്തു. ജയിലുദ്യോഗസ്ഥർക്ക് വീഴ്ചയുണ്ടായെന്ന് വിലയിരുത്തലിലാണ് നടപടി എന്ന് ജയിൽ മേധാവി എഡിജിപി ബൽറാം കുമാർ ഉപാധ്യായ അറിയിച്ചു. വ്യക്തമായ ആസൂത്രണത്തോടെയാണ് ഗോവിന്ദചാമി ജയിൽ ചാടിയത്. ഉടൻ പിടികൂടാനായത് ആശ്വാസമെന്നും കണ്ണൂർ റേഞ്ച് ഡിഐജി സംഭവം വിശദമായി അന്വേഷിക്കുമെന്നും ബൽറാം കുമാർ ഉപാധ്യായ അറിയിച്ചു.
സൗമ്യാ വധക്കേിസിൽ ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട് തടവിൽ കഴിയുന്ന ഗോവിന്ദച്ചാമി വെള്ളിയാഴ്ച പുലർച്ചയോടെയാണ് രക്ഷപ്പെട്ടത്. ഇയാളെ മണിക്കൂറുകൾക്കം കണ്ണൂർ നഗരത്തിൽ നിന്ന് കണ്ടെത്തുകയും ചെയ്തു. കണ്ണൂർ തളാപ്പിലെ ആളില്ലാത്ത വീട്ടു വളപ്പിലെ കിണറ്റിൽ നിന്നാണ് പൊലീസ് ഇയാളെ പിടികൂടിയത്. റോഡിൽ വച്ച് ആളുകൾ തിരിച്ചറിഞ്ഞപ്പോൾ ഇയാൾ വീട്ടു വളപ്പിലേക്ക് ഓടിക്കയറുകയായിരുന്നു. വിവരം ലഭിച്ച പൊലീസ് വീടു വളഞ്ഞാണ് ഗോവിന്ദച്ചാമിയെ പിടികൂടിയത്.
സെല്ലിന്റെ അഴികൾ മുറിച്ചുമാറ്റിയാണ് ഗോവിന്ദച്ചാമി പുറത്തെത്തിയത്. ജയിൽ ചാടാൻ പുറത്തുനിന്ന് ഇയാൾക്ക് സഹായം ലഭിച്ചുവെന്ന നിലയിലും റിപ്പോർട്ടുകളുണ്ട്. സെല്ലിനകത്ത് ഗോവിന്ദച്ചാമി ഇല്ലെന്ന വിവരം വെള്ളിയാഴ്ച രാവിലെ 7 മണിയോടെ പുറം ലോകമറിഞ്ഞത്.