ലോകത്തെ ഏറ്റവും വലിയ കണ്ടെയ്‌നര്‍ കപ്പല്‍ വിഴിഞ്ഞത്തേക്ക്, ക്യാപ്റ്റനായി മലയാളിയും

തിരുവന്തപുരം: ലോകത്തെ ഏറ്റവും വലിയ കണ്ടെയ്‌നർ കപ്പലായ എംഎസ്‌സി ഐറീന(MSC Irina) വിഴിഞ്ഞം തുറമുഖത്തേക്ക്. ഇന്ന് രാത്രി കപ്പൽ വിഴിഞ്ഞം പുറംകടലിലെത്തും. എന്നാൽ ബർത്തിലടുക്കുന്നത് ആറാം തീയതിയാണ്. സൗത്ത് ഏഷ്യൻ തുറമുഖങ്ങളിൽ ആദ്യമായാണ് ഐറീന എത്തുന്നത്.


സിംഗപ്പൂരിൽ നിന്നാണ് കപ്പൽ വിഴിഞ്ഞത്തേക്ക് എത്തുന്നത്. മലയാളിയായ തൃശ്ശൂർ സ്വദേശി വില്ലി ആന്റണിയാണ് പടുകൂറ്റൻ കപ്പലിന്റെ ക്യാപ്റ്റൻ. കണ്ണൂർ സ്വദേശി അഭിനന്ദ് ഉൾപ്പെടെ 35 ജീവനക്കാരുണ്ട്. മെഡിറ്റേറിയൻ ഷിപ്പിങ് കമ്പനിയുടെ ഐറീന സിരീസിലുള്ള കപ്പലുകളാണ് ലോകത്തെ ഏറ്റവും വലിയ കണ്ടെയ്‌നർ കപ്പലുകൾ.


എംഎസ്സി ഐറീനക്ക് 400 മീറ്റർ നീളവും 62 മീറ്റർ വീതിയുമുണ്ട്. 16.2 മീറ്റർ ഡ്രാഫ്റ്റിലാണു ഐറിന വിഴിഞ്ഞം ബെർത്തിൽ പ്രവേശിക്കുന്നത്. 24,346 ടിഇയു കണ്ടെയ്‌നർ ശേഷിയുണ്ട്. 19,462 ടിഇയു ശേഷിയുള്ള എംഎസ്സി ക്ലൗഡ് ജിറാഡറ്റാണ് വിഴിഞ്ഞത്ത് ഇതുവരെ വന്നതിൽ ഏറ്റവും ശേഷിയുള്ള കപ്പൽ. ലൈബീരിയൻ ഫ്‌ലാഗുള്ള ഐറീന 2023 ൽ നിർമ്മിച്ച് നീറ്റിലിറക്കിയതാണ്. 22 നില കെട്ടിടത്തിന്റെ ഉയരമുള്ള നിർമ്മിതിയാണ്. ആറ് സഹോദരി കപ്പലുകളിൽ എംഎസ്‌സി തുർക്കിയും മിഷേൽ കപ്പലിനിയും നേരത്തെ തന്നെ വിഴിഞ്ഞം തുറമുഖത്തെത്തിയിരുന്നു.

Previous Post Next Post