ജാതി സെന്‍സസ് വേണ്ട; സംവരണം യോഗ്യതയില്‍ വെള്ളം ചേര്‍ക്കലെന്ന് എന്‍എസ്എസ്

ചങ്ങനാശേരി: ജാതി സെൻസസിൽ നിന്നും സർക്കാരുകൾ പിന്മാറണമെന്നും ജാതി സെൻസസ് നടപ്പിലാക്കിയാൽ സംവരണത്തിന്റെ പേരിൽ കൂടുതൽ അഴിമതിക്ക് വഴിതെളിക്കുമെന്നും എൻഎസ്എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻനായർ. പെരുന്ന എൻഎസ്എസ് ആസ്ഥാനത്തെ പ്രതിനിധി സഭാമന്ദിരത്തിൽ നടന്ന 111-ാമത് ബജറ്റ് സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു ജനറൽ സെക്രട്ടറി.


സംവരണത്തിന്റെ പേരിൽ നൽകുന്ന ഇളവുകൾ വിദ്യാഭ്യാസ രംഗത്തും തൊഴിൽരംഗത്തും യോഗ്യതയിൽ വെള്ളം ചേർക്കും. ഭരണഘടന അനുശാസിക്കുന്ന തുല്യത ജാതിമത വ്യത്യാസമില്ലാതെ എല്ലാവർക്കും ഉറപ്പാക്കണം. വോട്ടുബാങ്കുകളായ ജാതിവിഭാഗങ്ങളുടെ സമ്മർദതന്ത്രങ്ങൾക്ക് വഴങ്ങുകയും അവരുടെ സംഘടിത ശക്തിക്ക് മുൻപിൽ അടിയറപറയുകയും ചെയ്യുന്നതരത്തിൽ വിവിധ രാഷ്ട്രീയപാർട്ടികൾ സ്വീകരിച്ച പ്രീണന നയത്തിന്റെ ഭാഗമാണ് ജാതി സംവരണത്തിനുള്ള മുറവിളിയെന്നും സുകുമാരൻ നായർ പറഞ്ഞു.


സർക്കാരുകളുടെ തെറ്റായ നയങ്ങൾക്കെതിരെ പ്രതികരിക്കാനുള്ള അവകാശം ജനങ്ങൾക്കെന്നപോലെ മത-സാമുദായിക സംഘടനകൾക്കും ഉണ്ട്. അത് കൃത്യമായും എൻഎസ്എസ് നിർവഹിച്ചുപോന്നിട്ടുണ്ട്. സമുദായ നീതിക്കും സാമൂഹികനീതിക്കും വേണ്ടിയുള്ള നിലപാടുകൾ എൻഎസ്എസിന് എന്നുമുണ്ടാവും. സർക്കാരുകളുടെ തെറ്റായ നയങ്ങളെ എതിർക്കുകയും, നല്ല കാര്യങ്ങളോട് സഹകരിക്കുകയും എൻഎസ്എസിന്റെ പൊതുനയമാണ്. ഇനിയും അതേനയം തുടരും. കേന്ദ്ര സംസ്ഥാന സർക്കാരുകൾ നായർ സർവീസ് സൊസൈറ്റിയോടു നല്ല സമീപനം പാലിക്കുന്നുവെന്നും എല്ലാ രാഷ്ട്രീയ പാർട്ടികളോടും സമദൂരനിലപാട് ആയിരിക്കും സ്വീകരിക്കുകയെന്നും സുകുമാരൻ നായർ പറഞ്ഞു.

Previous Post Next Post