കേരളത്തില്‍ മൂന്നും നാലും പാതകള്‍ വരും, പരിഗണനയിലെന്ന് കേന്ദ്ര റെയില്‍വേ മന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്തെ നിലവിലുള്ള ഇരട്ട പാതയ്ക്ക് സമാന്തരമായി മൂന്നാമത്തെയും നാലാമത്തെയും റെയിൽവേ ലൈനുകൾ ഉടൻ തന്നെ യാഥാർത്ഥ്യമായേക്കുമെന്ന് കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ്. കേരളത്തിലെ റെയിൽവേ വികസനവുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ, മുഖ്യമന്ത്രി പിണറായി വിജയനുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം കേന്ദ്രമന്ത്രി എക്‌സിലൂടെ അറിയിച്ചതാണിത്.


'വടക്ക് നിന്ന് തെക്കൻ കേരളത്തിലേക്കുള്ള മൂന്നാമത്തെയും നാലാമത്തെയും പാതകൾ കേന്ദ്ര റെയിൽവേ മന്ത്രാലയത്തിന്റെ സജീവ പരിഗണനയിലാണ്. ഇതുവഴി യാത്രക്കാർക്കും ചരക്കുകൾക്കും റെയിൽ മാർഗം കൂടുതൽ ഉപയോഗിക്കാൻ കഴിയും.' കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് എക്‌സിൽ കുറിച്ചു.


പുതിയ റെയിൽവേ മേൽപ്പാലങ്ങളുടെയും അണ്ടർ ബ്രിഡ്ജുകളുടെയും നിർമ്മാണത്തെക്കുറിച്ച് മുഖ്യമന്ത്രിയും അശ്വിനി വൈഷ്ണവും തമ്മിലുള്ള കൂടിക്കാഴ്ചയിൽ ചർച്ചയായി. മുൻ യുപിഎ സർക്കാരിന്റെ കാലത്ത് ശരാശരി 372 കോടി രൂപയായിരുന്ന കേരളത്തിന്റെ റെയിൽവേ ബജറ്റ് 2025-26 സാമ്പത്തിക വർഷത്തിൽ 3,042 കോടി രൂപയായി വർദ്ധിപ്പിച്ചതായും കേന്ദ്രമന്ത്രി എക്സ് പോസ്റ്റിൽ ചൂണ്ടിക്കാട്ടി.


സെമി ഹൈസ്പീഡ് റെയിൽ പദ്ധതിയായ സിൽവർ ലൈനിനായുള്ള സംസ്ഥാന സർക്കാരിന്റെ നിർദ്ദേശത്തിൽ താൽപ്പര്യമില്ലെന്ന് കേന്ദ്രം അറിയിച്ചിരുന്നു. സാങ്കേതികവും പാരിസ്ഥിതികവുമായ കാരണങ്ങളാൽ കെ-റെയിൽ കോർപ്പറേഷൻ മുന്നോട്ടുവച്ച പദ്ധതി അംഗീകരിക്കാൻ കഴിയില്ലെന്നാണ് കേന്ദ്ര റെയിൽവേ മന്ത്രാലയം വ്യക്തമാക്കിയത്. ഇതേത്തുടർന്ന് ഇ ശ്രീധരന്റെ ബദൽ നിർദ്ദേശം പരിശോധിക്കാൻ സംസ്ഥാനം കേന്ദ്രത്തോട് ആവശ്യപ്പെട്ടിരുന്നു.


''ഇ ശ്രീധരന്റെ നിർദ്ദേശം കഴിഞ്ഞ ഫെബ്രുവരിയിൽ കേന്ദ്രത്തിന് മുന്നിൽ സമർപ്പിച്ചു. എന്നാൽ അവർ ഇതുവരെ അത് വിശദമായി പഠിച്ചിട്ടില്ല. പുതിയ പദ്ധതി നിർദേശത്തിൽ ഉടൻ തന്നെ അന്തിമ തീരുമാനം മെട്രോമാൻ ഇ ശ്രീധരനെ അറിയിക്കുമെന്ന് കേന്ദ്രസർക്കാർ വ്യക്തമാക്കിയിട്ടുണ്ട്.'' മുഖ്യമന്ത്രിയോട് ഒപ്പമുണ്ടായിരുന്ന കെ വി തോമസ് പറഞ്ഞു.


തന്റെ നിർദ്ദേശത്തെക്കുറിച്ച് കേന്ദ്രത്തിൽ നിന്ന് ഇതുവരെ ഔദ്യോഗികമായി ഒരു അറിയിപ്പും ലഭിച്ചിട്ടില്ലെന്ന് ഇ ശ്രീധരൻ ദി ന്യൂ ഇന്ത്യൻ എക്‌സ്പ്രസിനോട് പറഞ്ഞു. ''സിൽവർ ലൈൻ നിർദ്ദേശത്തിന് കേന്ദ്രം അനുമതി നൽകിയിട്ടില്ലാത്തതിനാൽ, എന്റെ നിർദ്ദേശവുമായി മുന്നോട്ട് പോകാൻ സംസ്ഥാനം അനുകൂലമാണെന്ന് തോന്നുന്നു,'' എന്നും ഇ ശ്രീധരൻ കൂട്ടിച്ചേർത്തു.

Previous Post Next Post