തിരുവനന്തപുരം: സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വത്തിനെതിരായ പാർട്ടി നേതാക്കളുടെ വിമർശന ശബ്ദരേഖയിൽ നേതൃത്വം ഇടപെടുന്നു. ജൂൺ 24 ന് ചേരുന്ന പാർട്ടിയുടെ ( CPI ) അടുത്ത സംസ്ഥാന എക്‌സിക്യൂട്ടീവ് യോഗം, ആരോപണങ്ങളുടെ ഗൗരവവും പൊതുജനശ്രദ്ധയും കണക്കിലെടുത്ത് വിഷയം ചർച്ച ചെയ്യുമെന്ന് വിവിധ റിപ്പോർട്ടുകൾ. ശബ്ദരേഖയിലുള്ള രണ്ട് പാർട്ടി നേതാക്കളിൽ നിന്നും സംസ്ഥാന നേതൃത്വം വിശദീകരണം തേടും.
സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വത്തിനെതിരെ, പാർട്ടി സംസ്ഥാന എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗം കമല സദാനന്ദനും സംസ്ഥാന കൗൺസിൽ അംഗവും എറണാകുളം ജില്ലാ സെക്രട്ടറിയുമായ കെ എം ദിനകരനും നടത്തിയ വിമർശനങ്ങളുടെ ഓഡിയോ ക്ലിപ്പുകളാണ് പുറത്തു വന്നത്. ഇത് സമൂഹമാധ്യമങ്ങളിലടക്കം പ്രചരിക്കുകയും ചെയ്തിരുന്നു.
നേതാക്കളുടേതെന്ന് ആരോപിക്കപ്പെട്ട് പുറത്തുവന്നിട്ടുള്ള ഓഡിയോ ക്ലിപ്പിൽ, ബിനോയ് വിശ്വത്തിന് പാർട്ടി സെക്രട്ടറിയുടെ ചുമതലകൾ വഹിക്കാനുള്ള കഴിവില്ലെന്നും, അദ്ദേഹത്തിന്റെ സഹോദരി പാർട്ടി കാര്യങ്ങളിൽ അനാവശ്യമായി ഇടപെടുന്നുവെന്നും വിമർശിക്കുന്നുണ്ട്. ഇങ്ങനെയാണെങ്കിൽ ബിനോയ് വിശ്വത്തിന് പാർട്ടി സെക്രട്ടറി സ്ഥാനം അപമാനകരമായി ഒഴിയേണ്ടി വന്നേക്കാമെന്നും ഓഡിയോ ക്ലിപ്പിൽ സൂചിപ്പിക്കുന്നു.
സിപിഐ സമ്മേളനം നടക്കുന്ന കാലയളവിലാണ് പുതിയ വിവാദം ഉടലെടുത്തിരിക്കുന്നത്. ദേശീയ എക്‌സിക്യൂട്ടീവ് അംഗം പി സന്തോഷ് കുമാറിന്റെ രാജ്യസഭാ കാലാവധി അവസാനിച്ചു കഴിഞ്ഞാൽ, അദ്ദേഹത്തെ അടുത്ത സംസ്ഥാന സെക്രട്ടറിയായി നിയമിക്കണമെന്ന നിർദ്ദേശവും ഓഡിയോ ക്ലിപ്പിലുണ്ട്. പാർട്ടി മുൻ സംസ്ഥാന സെക്രട്ടറി സി കെ ചന്ദ്രപ്പന്റെ ഇഷ്ടപ്പെട്ട ചോയ്‌സ് ആയിരുന്നു സന്തോഷ് കുമാറെന്നും ക്ലിപ്പിൽ അഭിപ്രായപ്പെടുന്നുണ്ട്.
സിപിഐ എറണാകുളം ജില്ലാ ഘടകത്തിലെ വിഭാഗീയതയാണ് ഓഡിയോ ക്ലിപ്പ് ചോർച്ചയ്ക്ക് പിന്നിലെന്നാണ് സിപിഐ വൃത്തങ്ങൾ സൂചിപ്പിക്കുന്നത്. കെ എം ദിനകരനുമായി സംസാരിച്ചിട്ടുണ്ടെങ്കിലും, പുറത്തു വന്ന തരത്തിലുള്ള ഈ പ്രത്യേക സംഭാഷണം നടന്നിട്ടില്ലെന്ന് കമല സദാനന്ദൻ പറഞ്ഞിരുന്നു. വിഭാഗീയത മൂലം എറണാകുളം ജില്ലയിൽ ചില ലോക്കൽ സമ്മേളനങ്ങൾ നിർത്തിവെച്ചിരിക്കുകയാണ്. ശബ്ദരേഖ പുറത്തുവന്ന സംഭവത്തിൽ മാധ്യമങ്ങൾക്ക് ആളുമാറിയതാകാനാണ് വഴിയെന്നാണ് ബിനോയ് വിശ്വം പ്രതികരിച്ചത്.