'ആ ചതിപ്രയോഗം മലപ്പുറം മറക്കില്ല; അറേബ്യന്‍ നാട്ടിലെ മുഴുവന്‍ സുഗന്ധം കൊണ്ടുവന്ന് പൂശിയാലും പാപക്കറ മാറില്ല'; മുഖ്യമന്ത്രിക്കെതിരെ കെസി വേണുഗോപാല്‍

മലപ്പുറം: മലപ്പുറം ജില്ലക്കെതിരെ വലിയ ചതി പ്രയോഗം നടത്തിയ ആളാണ് മുഖ്യമന്ത്രി പിണറായി വിജയനെന്ന് എഐസിസി ജനറൽ സെക്രട്ടറി കെസി വേണുഗോപാൽ. സ്വർണക്കടത്തിന്റെയും കള്ളപ്പണത്തിന്റെ നാടാണെന്ന് പറഞ്ഞ് ഈ ജില്ലയെ അധിക്ഷേപിച്ചു. ഈ ചതിപ്രയോഗം മലപ്പുറത്തുകാർക്ക് മറക്കാനാവില്ലെന്നും ചതിയെന്ന വാക്ക് ഉപയോഗിക്കാൻ ഏറ്റവും യോഗ്യൻ മുഖ്യമന്ത്രിയാണെന്നും അദ്ദേഹം പറഞ്ഞു. നിലമ്പൂരിൽ (nilambur election) യുഡിഎഫ് കൺവെൻഷൻ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.


നിലമ്പൂരിൽ ഈ ഉപതെരഞ്ഞെടുപ്പ് വന്നതിന് ഒരു കാരണം മാത്രമേയുള്ളുവെന്ന് കെസി വേണുഗോപാൽ പറഞ്ഞു. 'കേരളത്തിലെ ജനങ്ങളെ ഇത്രയേറെ വെറുക്കപ്പെടാൻ സാഹചര്യം ഒരുക്കിയ സർക്കാരിന്റെ പ്രവർത്തനങ്ങളുടെ പരിണിത ഫലമാണ് ഇവിടെയുണ്ടായ തെരഞ്ഞെടുപ്പ്. ചതിയെ കുറിച്ച് സംസാരിച്ചാണ് മുഖ്യമന്ത്രി ഇന്നലെ ഇവിടെ സംസാരിച്ചത്. ചതിയെന്ന പ്രയോഗം ഉപയോഗിക്കാൻ പറ്റിയ ഏറ്റവും യോഗ്യനായ ആൾ കേരളത്തിന്റെ മുഖ്യമന്ത്രി പിണറായി വിജയനാണ്. മാസങ്ങൾക്ക് മുൻപാണ് ഹിന്ദു പത്രത്തിന് നൽകിയ അഭിമുഖത്തിൽ 150 കിലോ സ്വർണവും 123 കോടി രൂപയും മലപ്പുറത്തുനിന്ന് മാത്രമായി പിടിച്ചെടുത്തെന്ന്. ആ പണം തീവ്രവാദ പ്രവർത്തനങ്ങൾക്കും ഭീകരവാദപ്രവർത്തനങ്ങൾക്കും ഉപയോഗിക്കാനാണെന്ന് കൂടി പറഞ്ഞു. മലപ്പുറം ജില്ലയെ സംശയത്തിന്റെ മുനയിൽ നിർത്തി ഈ ജില്ലക്കെതിരെ ചതിപ്രയോഗം നടത്തി, ഇവിടെ വന്ന് ചതിയെ കുറിച്ച് പറയുന്നു. ഏത് ഏജൻസികളോടും ചോദിച്ചാലും അറിയാൻ കഴിയും. എല്ലാ ജില്ലകളിലും കള്ളപ്പണവും സ്വർണവും പിടിക്കാറുണ്ട്. എന്നാൽ ആ ജില്ലകളെ കുറിച്ച് മുഖ്യമന്ത്രി മിണ്ടിയില്ല. മലപ്പുറം ജില്ലക്കെതിരെ മുഖ്യമന്ത്രി നടത്തിയ ചതി പ്രയോഗം കേരളം മറക്കാൻ പാടില്ല. അഭിമുഖത്തിൽ പാണക്കാട് തങ്ങളെയും മുഖ്യമന്ത്രി വെറുതെ വിട്ടില്ല. രാഷ്ട്രീയ പ്രതിനിധികളായി മാത്രമാണോ പാണക്കാട് കുടുംബത്തെ കേരളം കാണുന്നത്. മതവൈരം കത്തിക്കയറുമ്പോൾ സമാധാനദൂതുമായി എത്തുന്നവരാണ് പാണക്കാട് കുടുംബം. പാണക്കാട് തങ്ങൾ തീവ്രവാദപ്രസ്ഥാനത്തിന് അനുകൂല നിലപാട് എടുക്കുന്നത് ഒഴിവാക്കണമെന്ന് മുഖ്യമന്ത്രി പറഞ്ഞു'-കെസി വേണുഗോപാൽ പറഞ്ഞു.


'രണ്ടാമത്തെ ചതിപ്രയോഗംത്തെ പറ്റി പറഞ്ഞത് അദ്ദേഹത്തിന്റെ കാബിനിറ്റിലെ മന്ത്രിയായിരുന്ന തൃശൂരിലെ എൽഡിഎഫ് സ്ഥാനാർഥിയാണ്. തൃശൂർ പൂരം കലക്കികൊടുത്തിട്ട് അതിലൂടെ ബിജെപിക്ക് കേരളത്തിൽ അക്കൗണ്ട് തുറക്കാൻ സ്വന്തം ആളെ ചതിച്ചു. ചതിയെ കുറിച്ച് മുഖ്യമന്ത്രി പറഞ്ഞാൽ പാർട്ടി സഖാക്കൾക്ക് മുഖ്യമന്ത്രിയുടെ ചതിയെ കുറിച്ച് ഒരുപാട് പറയാൻ ഉണ്ടാകും'.

ഒൻപത് വർഷത്തെ പിണറായി സർക്കാരിനെതിരെ കാഹളം മുഴക്കുന്നതാവും ഈ ഉപതെരഞ്ഞെടുപ്പ്. ആശാവർക്കമാരെ ആക്ഷേപിച്ച് സംസാരിച്ചയാളാണ് മുഖ്യമന്ത്രി. മലപ്പുറത്ത് വന്നപ്പോൾ ദേശീയപാത തകർന്ന സ്ഥലംപോലും മുഖ്യമന്ത്രി സന്ദർശിച്ചില്ല. ദേശീയപാത തന്റെ മാത്രം അക്കൗണ്ടിലാണെന്ന് പറഞ്ഞ മുഖ്യമന്ത്രി തകർച്ച ആരുടെ അക്കൗണ്ടിൽ ചേർക്കുമെന്നും കെസി വേണുഗോപാൽ ചോദിച്ചു. കേരളത്തിലെ ദേശീയപാത നിർമാണത്തിൽ ഞെട്ടിക്കുന്ന വിവരങ്ങളാണ് പുറത്തുവന്നത്. ദേശീയ പാത അതോറിറ്റി പരിശോധിക്കണമെന്നുപോലും മുഖ്യമന്ത്രി പറഞ്ഞില്ല. അറേബ്യൻ നാട്ടിലെ സുഗന്ധം മുഴുവൻ കൊണ്ടുവന്ന് പൂശിയാലും പാപക്കറ മാറില്ലെന്ന് കെസി വേണുഗോപാൽ പറഞ്ഞു.

Previous Post Next Post