അന്‍വറിനുള്ള മറുപടി നാവിന്‍ തുമ്പത്തുണ്ട്, പക്ഷെ പറയില്ലെന്ന് വിഡി സതീശന്‍

മലപ്പുറം: നിലമ്പൂർ ഉപതെരഞ്ഞെടുപ്പിൽ പത്രിക പിൻവലിക്കാനുള്ള അൻവറിന്റെ ഉപാധികളെ പരിഹസിച്ച് പ്രതിപക്ഷ നേതാവ് വിഡി സതീശൻ . അൻവറിനുള്ള മറുപടി നാവിൻ തുമ്പിലുണ്ട്. എന്നാൽ താൻ മറുപടി നൽകുന്നില്ലെന്ന് വിഡി സതീശൻ (vd satheesan)പറഞ്ഞു. മുക്കാൽ പിണറായിയെന്ന പിവി അൻവറിന്റെ പ്രയോഗത്തിന് മറുപടിയില്ലെന്നും സതീശൻ പറഞ്ഞു. അൻവറുമായി ഇനി ഒരു ചർച്ചയില്ല. എല്ലാവാതിലുകളും അടച്ചെന്ന് യുഡിഎഫ് നേതാക്കൾ പറഞ്ഞിട്ടുണ്ടെന്നും സതീശൻ പറഞ്ഞു.


നിലമ്പൂർ ഉപതെരഞ്ഞെടുപ്പിൽ അൻവർ ഒരുഫാക്ടറേ അല്ലെന്ന് കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ് പറഞ്ഞു. അൻവറിന്റെ ഉപാധികൾ കേട്ട് ചിരിയാണ് വന്നത്. പിന്നെ ഏത് യുഡിഎഫ് നേതാക്കളാണ് ചർച്ച നടത്തിയതെന്ന് അൻവർ തന്നെ വ്യക്തമാക്കട്ടെ. ഈ തെരഞ്ഞെടുപ്പിൽ പ്രസക്തിയില്ലെന്ന് ബോധ്യമായതോടെയാവാം ഇത്തരം പ്രതികരണങ്ങൾ. തത്കാലം യുഡിഎഫ് വകുപ്പ് വിഭജനം ആരംഭിച്ചിട്ടില്ലെന്നും സണ്ണി ജോസഫ് പരിഹസിച്ചു.


അടുത്ത തെരഞ്ഞെടുപ്പിൽ യുഡിഎഫ് അധികാരത്തിൽ വരുമെന്ന് എല്ലാവർക്കും അറിയാം. അതാണ് അൻവറും പറഞ്ഞത്. എന്നാൽ ഈ ഇലക്ഷനിൽ എൽഡിഎഫും യുഡിഎഫും തമ്മിലാണ് മത്സരം. ഒരുചലനവും ഉണ്ടാക്കാൻ അൻവറിന് കഴിയില്ല. അൻവർ എന്നത് ഇപ്പോൾ അടഞ്ഞ അധ്യായമാണ്. മലപ്പുറം എല്ലാ കാലത്തും യുഡിഎഫ് കോട്ടയാണെന്നും സണ്ണി ജോസഫ് പറഞ്ഞു.


വരുന്ന തെരഞ്ഞെടുപ്പിൽ യുഡിഎഫ് അധികാരത്തിലെത്തിയാൽ വനം വകുപ്പും ആഭ്യന്തര വകുപ്പും തനിക്ക് നൽകുകയോ അല്ലെങ്കിൽ വിഡി സതീശനെ പ്രതിപക്ഷ നേതാവിന്റെ സ്ഥാനത്തുനിന്നു മാറ്റുകയോ ചെയ്താൽ മാത്രമേ പത്രിക പിൻവലിക്കൂവെന്ന് യുഡിഎഫിനെ അറിയിച്ചതായി അൻവർ മാധ്യമങ്ങളോട് പറഞ്ഞിരുന്നു. സതീശൻ മുക്കാൽ പിണറായിയാണെന്നും അൻവർ ആരോപിച്ചു.


'വനം മന്ത്രി സ്ഥാനം എനിക്ക് നൽകണം. പൊലീസിലെ ആർഎസ്എസ് വൽക്കരണം ഇല്ലാതാക്കണമെങ്കിൽ ആഭ്യന്തര വകുപ്പ് എനിക്ക് നൽകണം. അല്ലെങ്കിൽ വിഡി സതീശനെ ആ സ്ഥാനത്തുനിന്ന് മാറ്റണമെന്ന ഉറപ്പു നൽകണമെന്നുമാണ് ആവശ്യപ്പെട്ടത്. ഈ രണ്ടു വകുപ്പുകളാണ് ഇവിടെ ശുദ്ധീകരിക്കപ്പെടേണ്ടത്. ഐഎഫ്എസ് ഉദ്യോഗസ്ഥർ കേന്ദ്ര ലോബിയുടെ സഹായത്തോടെ മലയോര ജനതയെ കുടിയിറക്കാൻ വന്യമൃഗങ്ങളുടെ ആവാസ കേന്ദ്രമാക്കി മലയോര മേഖലയെ മാറ്റുകയാണ്. മൃഗങ്ങൾക്ക് കുടിക്കാൻ വെള്ളവും കഴിക്കാൻ തീറ്റയുമില്ല. സംരക്ഷണ ഭിത്തിയില്ല. ഈ രീതിയിൽ പോയാൽ കോഴിക്കോട് അങ്ങാടി വരെ വനമാകും. ഇതിന് തടയിടാൻ വനംവകുപ്പ് എനിക്ക് നൽകണം.

യുഡിഎഫിലേക്കുള്ള വാതിൽ ഒറ്റയടിക്ക് അടച്ചത് സതീശനാണ്. അടച്ച വാതിൽ തുറക്കാൻ യുഡിഎഫിലെ ഉത്തരവാദിത്തപ്പെട്ടവർ ശ്രമിക്കുന്നുണ്ട്. ആവശ്യങ്ങൾ അംഗീകരിച്ചാൽ യുഡിഎഫിന്റെ മുന്നണിപ്പോരാളിയായി രംഗത്തുണ്ടാകും. മത്സരത്തിൽനിന്ന് പിന്മാറില്ല. സതീശനാണ് എന്നെ മത്സരരംഗത്തിറക്കിയത്. മലപ്പുറം ജില്ലയിലെ 60 ലക്ഷം ജനങ്ങളിലേക്ക് വികസനം എത്താത്തതിനാൽ ജില്ലയെ വിഭജിക്കേണ്ടത് അത്യാവശ്യമാണെന്നും അൻവർ പറഞ്ഞു

Previous Post Next Post