ശക്തമായ കാറ്റ്: ഒരാഴ്ച കൊണ്ട് സംസ്ഥാനത്ത് കടപുഴകി വീണത് രണ്ടായിരത്തിലേറെ മരങ്ങള്‍, ഏറ്റവും കൂടുതല്‍ തിരുവനന്തപുരത്ത്, കുറവ് വയനാട്ടില്‍

പുതിയ ദുരന്തമായി മാറിയിരിക്കുന്ന അതിശക്തമായ കാറ്റില്‍ (Strong wind) ലഭ്യമായ കണക്കുകള്‍ അനുസരിച്ച്‌ സംസ്ഥാനത്തൊട്ടാകെ 2,234 മരങ്ങള്‍ കടപുഴകി വീണു.
മെയ് മാസം 24 മുതല്‍ 30 വരെയുള്ള ദിവസത്തെ കണക്ക് പ്രകാരമാണിത്. കടപുഴകി വീണ മരങ്ങളുടെ എണ്ണം ഇതിലൂം കൂടാനാണ് സാധ്യത.

ഈ കാലയളവില്‍ സംസ്ഥാനത്തൊട്ടാകെ മരം മുറിച്ചുമാറ്റുന്നതുമായി ബന്ധപ്പെട്ട് 2500 ലധികം ഫോണ്‍ കോളുകളാണ് അഗ്നിശമനസേനാ വിഭാഗത്തിന് ലഭിച്ചത്. മഴക്കാലത്ത് നാശനഷ്ടങ്ങള്‍ വ്യാപകമായി സംഭവിക്കാറുണ്ട്. എന്നാല്‍ സംസ്ഥാനത്തുടനീളം ഇത്രയധികം സംഭവങ്ങള്‍ ചെറിയ കാലയളവിനുള്ളില്‍ റിപ്പോർട്ട് ചെയ്യപ്പെട്ടത് ഇതാദ്യമാണ്.

അഭൂതപൂർവ്വമായ നിലയിലാണ് ഇത്തവണത്തെ കാറ്റുമായി ബന്ധപ്പെട്ട് ഉണ്ടായ അനിഷ്ടസംഭവങ്ങള്‍. നിരവധിയിടങ്ങളില്‍ മരം ഹോർഡിങ്ങുകള്‍ തുടങ്ങിയവ നിലംപതിച്ചു, വീടുകള്‍ക്കും വാണിജ്യ സ്ഥാപനങ്ങള്‍ക്കും വാഹനങ്ങള്‍ക്കും കേടുപാടുകള്‍ സംഭവിച്ചു. വൈദുതിവകുപ്പിനും ഇതുവഴി നാശനഷ്ടങ്ങളുണ്ടായിട്ടുണ്ട്. മഴയും കാറ്റും മൂലമുണ്ടായ നാശനഷ്ടങ്ങള്‍ മൂലം സംസ്ഥാനത്തുടനീളം കെ‌എസ്‌ഇ‌ബിക്ക് 126 കോടി രൂപയുടെ നഷ്ടം സംഭവിച്ചതായി മന്ത്രി കെ. കൃഷ്ണൻ കുട്ടി പറഞ്ഞു.
വെള്ളപ്പൊക്കം, മണ്ണിടിച്ചില്‍, അതിതീവ്രമായ ചൂട്, കനത്ത മഴ എന്നിവയ്ക്ക് ശേഷം കേരളം നേരിടുന്ന പുതിയൊരു കാലാവസ്ഥാ പ്രതിഭാസമാണ് അതിശക്തമായ കാറ്റ്, തെക്കുപടിഞ്ഞാറൻ മണ്‍സൂണിന്റെ ആരംഭത്തോടെ മണിക്കൂറില്‍ 60 മുതല്‍ 70 കിലോമീറ്റർ വരെ വേഗതയിലാണ് ശക്തമായ പടിഞ്ഞാറൻ കാറ്റ് വീശുന്നത്. ഇതാണ് കേരളത്തില്‍ മരം കടപുഴകി വീഴുന്നതിന് കാരണമായി മാറുന്നത്.

" ഐഎം ഡിയുടെ ആദ്യത്തെ നിരീക്ഷണ കേന്ദ്രമായ അമിനി ദ്വീപില്‍ കഴിഞ്ഞ ദിവസങ്ങളില്‍ 80 മുതല്‍ 90 കിലോമീറ്റർ വരെ കാറ്റിന്റെ വേഗത രേഖപ്പെടുത്തിയിതായി ഐ എം ഡി ഡയറക്ടർ നീത കെ ഗോപാല്‍ പറഞ്ഞു. ഭാവിയില്‍ ഇത് വീണ്ടും സംഭവിക്കില്ലെന്ന് പറയാനാവില്ല, മണ്‍സൂണിനെ നയിക്കുന്ന എല്ലാ ഘടകങ്ങളും അനുകൂലമാണെങ്കില്‍ ഇത് വീണ്ടും സംഭവിക്കാം.,"എന്ന് ഡയറക്ടർ വിശദീകരിച്ചു. .

മെയ് മാസം 24 മുതല്‍ 30 വരെ സംസ്ഥാനത്തെ 13 ജില്ലകളുടെ കണക്കാണ് ലഭ്യമായത്. ഇതില്‍ ഏറ്റവും കൂടുതല്‍ മരം കടപുഴകി വീണത് തലസ്ഥാനജില്ലയിലാണ്. ഏറ്റവും കുറവ് മലയോര ജില്ലയായ വയനാട്ടിലും. മരം കടപുഴകി വീണ സംഭവത്തില്‍ റിപ്പോർട്ട് ചെയ്യപ്പെട്ടതില്‍ കുറവ് സംഭവങ്ങളുള്ളത് കേരളത്തിലെ പ്രധാനപ്പെട്ട മലോയര ജില്ലകളായ ഇടുക്കിയിലും വയനാട്ടിലുമാമ് എന്നാല്‍, തിരുവനന്തപുരം, എറണാകളും കൊല്ലം എന്നീ മൂന്ന് ജില്ലകളാണ് യഥാക്രമം ഏറ്റവും കൂടുതല്‍ കേസുകള്‍ റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

Previous Post Next Post