ഒരാഴ്ചത്തെ ഫേസ്ബുക്ക് പരിചയം, ഭര്‍ത്താവറിയാതെ ഫാം ഹൗസിലെത്തി; ആദ്യ കൂടിക്കാഴ്ചയില്‍ വഴക്ക്; 28 കാരിയെ യുവാവ് കൊന്ന് കുഴിച്ച്‌ മൂടി.


കർണാടകയില്‍ സോഷ്യല്‍ മീഡിയയിലൂടെ പരിചയപ്പെട്ട യുവതിയെ ഫാമില്‍ കൊന്ന് കുഴിച്ചുമൂടിയ കേസില്‍ യുവാവ് അറസ്റ്റിലായി.

മാണ്ഡ്യ ജില്ലയിലെ താമസക്കാരനും എഞ്ചിനീയറുമായ പുനീത് ഗൗഡ(28)യെയാണ് പൊലീസ് പിടികൂടിയത്. ഹാസനിലെ ഹൊസകൊപ്പലു സ്വദേശിനിയും വിവാഹിതയും രണ്ട് കുട്ടികളുടെ അമ്മയുമായ പ്രീതി സുന്ദരേഷ് (28) ആണ് കൊല്ലപ്പെട്ടത്. ഫേസ്ബുക്കിലൂടെ ഇരുവരും പരിചയപ്പെട്ട് ഒരാഴ്ച കഴിയുമ്ബോഴാണ് കൊലപാതകം നടന്നതെന്ന് പൊലീസ് പറഞ്ഞു

കഴിഞ്ഞ ശനിയാഴ്ച ഹാസനിലാണ് യുവാവ് പ്രതീയെ കൊലപ്പെടുത്തിയത്. സംഭവത്തെക്കുറിച്ച്‌ പൊലീസ് പറയുന്നത് ഇങ്ങനെയാണ്; കൊലപാതകത്തിന് കൃത്യം ഏഴ് ദിവസം മുമ്ബാണ് പുനീതും വീട്ടമ്മയുമായ പ്രീതിയും ഫേസ്ബുക്കിലൂടെ പരിചയപ്പെടുന്നത്. പിന്നീട് ഇവർ കാണാമെന്ന് തീരുമാനിച്ചു. മുൻകൂട്ടി തീരുമാനിച്ച പ്രകാരം കഴിഞ്ഞ ശനിയാഴ്ച ഇരുവരും ഹാസനിലെ ഒരു ഫാം ഹൗസിലേക്ക് എത്തി. എന്നാല്‍ ഫാം ഹൌസില്‍ വെച്ച്‌ പ്രീതിയും പനീതും തമ്മില്‍ വാക്കേറ്റമുണ്ടായി.

രൂക്ഷമായ വാക്കുതർക്കത്തിനൊടുവില്‍ പ്രകോപിതനായ പുനീത് പ്രീതിയെ മർദ്ദിച്ച്‌ കൊലപ്പെടുത്തുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. യുവതി കൊല്ലപ്പെട്ടതോടെ പുനീത് ഗൗഡ മൃതദേഹം ഒളിപ്പിക്കാൻ ശ്രമം തുടങ്ങി. തുടർന്ന് പ്രീതിയുടെ മൃതദേഹം കാറില്‍ മറ്റൊരു ഫാമിലെത്തിച്ച്‌ കുഴിച്ചിടുകയായിരുന്നു. ഭാര്യയെ കാണാനില്ലെന്ന് പ്രീതിയുടെ ഭർത്താവ് തിങ്കളാഴ്ച പൊലീസില്‍ പരാതി നല്‍കിയിരുന്നു. പരാതിയുടെ അടിസ്ഥാനത്തില്‍ കേസെടുത്ത പൊലീസ് പ്രീതിയുടെ ഫോണ്‍ കോള്‍ വിവരങ്ങള്‍ പരിശോധിച്ചപ്പോഴാണ് അന്വേഷണം പുനീതിലേക്കെത്തിയത്.

തുടർന്ന് നടത്തിയ അന്വേഷണത്തില്‍ ബുധനാഴ്ച കെആര്‍ പേട്ടിലെ കട്ടരഘട്ടയിലെ ഒരു ഫാമില്‍ നിന്നും പ്രീതിയുടെ മൃതദേഹം കണ്ടെത്തി. ബുധനാഴ്ച വൈകിട്ടോടെ പുനീതിനെ പൊലീസ് അറസ്റ്റ് ചെയ്തു. പ്രീതിയെ കൊലപ്പെടുത്താനുള്ള കാരണം എന്താണെന്ന് ഇതുവരെ വ്യക്തമായിട്ടില്ല. പുനീതിനെ ചോദ്യം ചെയ്തുവരികയാണെന്നും വിശദമായ ചോദ്യം ചെയ്യലില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വരുമെന്നും പൊലീസ് പറഞ്ഞു.

Previous Post Next Post