ഐപിഎല്‍ ജേതാക്കളായ റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരുവിന്റെ വിക്ടറി പരേഡിനിടെ തിക്കിലും തിരക്കിലുപ്പെട്ടുണ്ടായ ദുരന്തത്തില്‍ മരണസംഖ്യ ഉയരുന്നു.
ഇതുവരെ 11 പേരുടെ മരണം സ്ഥിരീകരിച്ചു. ഇതില്‍ ഒരു സ്ത്രീയും കുട്ടിയും ഉള്‍പ്പെടെയുള്ളവരുണ്ട്. നിരവധി പേര്‍ക്ക് പരിക്കേറ്റതായാണ് വിവരം. 15ഓളം പേര്‍ ആശുപത്രിയില്‍ ചികിത്സ തേടിയിട്ടുണ്ട്. പരിക്കേറ്റവരെ ബൗറിംഗ് ആശുപത്രിയിലും ലേഡി കഴ്സണ്‍ ആശുപത്രിയിലും പ്രവേശിപ്പിച്ചു
പതിനെട്ട് വർഷത്തെ കാത്തിരിപ്പിന് ശേഷം ലഭിച്ച കിരീട നേട്ടത്തില്‍ ആവേശം ദുരന്തത്തിലേക്ക് വഴിമാറുകയായിരുന്നു .താരങ്ങളെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി. വിജയാഘോഷ പരിപാടി റദ്ദാക്കിയതായി അറിയിച്ചു. ആളുകളെ സ്ഥലത്ത് നിന്നും മാറ്റുകയാണ്. മരണസംഖ്യ ഉയർന്നേക്കുമെന്നും റിപ്പോർട്ടുകളുണ്ട്.
നഗരത്തില്‍ വന്‍ ഗതാഗതകുരുക്കിനും തിരക്കിനും കാരണമാകുമെന്ന് ചൂണ്ടിക്കാട്ടി പോലീസ് വിക്ടറി പരേഡിന് നേരത്തെ അനുമതി നിഷേധിച്ചിരുന്നു. ഇതോടെ ചിന്നസ്വാമി സ്റ്റേഡിയത്തില്‍ വെച്ച് മാത്രമായി ആഘോഷം ചുരുക്കാനും ആര്‍സിബി തീരുമാനമെടുത്തിരുന്നു.എന്നാല്‍ പിന്നീട് പോലീസ് ചില നിയന്ത്രണങ്ങളോടെ അനുമതി നല്‍കുകയായിരുന്നു. അപകടമുണ്ടായതിന് പിന്നാലെ, മതിയായ സുരക്ഷാ ക്രമീകരണങ്ങളില്ലാതെയാണ് പരിപാടി സംഘടിപ്പിച്ചതെന്ന് ആക്ഷേപം ഉയരുന്നുണ്ട്