ശക്തമായ മഴ തുടരുന്നു; എല്ലാ ജില്ലകളിലും മഴ മുന്നറിയിപ്പ്

സംസ്ഥാനത്ത് മഴ ജാഗ്രത തുടരുന്നു. അടുത്ത മൂന്ന് മണിക്കൂറില്‍ എല്ലാ ജില്ലകളിലും തീവ്രമഴയ്ക്ക് സാധ്യത എന്നാണ് കാലാവസ്ഥ മുന്നറിയിപ്പ്.
ഇന്ന് 14 ജില്ലകളിലും യെല്ലോ അലർട്ടാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ഒറ്റപ്പെട്ടയിടങ്ങളില്‍ ശക്തമായ മഴ കിട്ടിയേക്കും. കഴിഞ്ഞ ദിവസങ്ങളിലെ അത്ര ശക്തമായ മഴയ്ക്ക് ഇനി സാധ്യതയില്ല. ഈ സീസണിലെ ആദ്യ തീവ്രമഴ ദിവസങ്ങള്‍ അവസാനിക്കുന്നുവെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ വിലയിരുത്തല്‍. കേരളാ തീരത്ത് ശക്തമായ കാറ്റിനും കടല്‍ക്ഷോഭത്തിനും സാധ്യത തുടരുകയാണ്. മത്സ്യബന്ധനത്തിന് വിലക്കുണ്ട്.

കാലവർഷക്കെടുതിയില്‍ ഇന്നലെ കനത്ത നാശനഷ്ടമാണ് സംസ്ഥാനത്തുണ്ടായത്. 10 പേർക്ക് ജീവൻ നഷ്ടപ്പെട്ടു. വിഴിഞ്ഞത്ത് നിന്ന് മത്സ്യ ബന്ധനത്തിന് പോയ 9 പേരെ ഇനിയും കണ്ടെത്താനായിട്ടില്ല. സഹായമാത, ഫാത്തിമമാത എന്നീ വള്ളങ്ങളിലെ തൊഴിലാളികള്‍ക്കായുള്ള തെരച്ചില്‍ തുടരുകയാണ്. രാത്രി വൈകിയും കോസ്റ്റ്ഗാർഡിന്റെയും കോസ്റ്റല്‍ പൊലീസിന്റെയും നേതൃത്വത്തില്‍ തെരച്ചില്‍ നടന്നു. കണ്ണൂർ പാട്യത്ത് ഒഴുക്കില്‍പ്പെട്ട് കാണാതായ മുതിയങ്ങ സ്വദേശി നളിനിക്കായുള്ള തിരച്ചില്‍ ഇന്നും തുടരും. ശക്തമായ കാറ്റിലും മഴയിലും വീടുകള്‍ക്ക് മുകളില്‍ മരം വീണും മണ്ണിടിഞ്ഞും വൻ നാശനഷ്ടമാണുണ്ടായത്. ട്രാക്കില്‍ മരങ്ങള്‍ വീണതോടെ താറുമാറായ ട്രെയിൻ ഗതാഗതം സാധാരണനിലയിലേക്ക് എത്തുന്നതേയുള്ളൂ. മണ്ണിടിച്ചില്‍ ഭീഷണിയുള്ളതിനാല്‍ കൊട്ടിയൂർ പാല്‍ചുരം റോഡിലൂടെയുള്ള രാത്രി യാത്ര നിരോധനം തുടരുകയാണ്. ഇന്നലെ രാത്രിയോടെ മഴ കുറഞ്ഞെങ്കിലും താഴ്ന്ന പ്രദേശങ്ങളില്‍ കയറിയ വെള്ളം ഇറങ്ങിയിട്ടില്ല. 2000ലേറെ പേർ ക്യാന്പുകളിലേക്ക് മാറിയിട്ടുണ്ട്.

വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ന് അവധി

കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ സംസ്ഥാനത്തെ മൂന്ന് ജില്ലകളിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ജില്ലാ കളക്ടർമാർ അവധി പ്രഖ്യാപിച്ചു. ഇടുക്കി, കൊല്ലം, കോട്ടയം ജില്ലകളിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കാണ് ഇന്ന് അവധി പ്രഖ്യാപിച്ചിരിക്കുന്നത്. മഴയും ശക്തമായ കാറ്റും തുടരുന്ന സാഹചര്യത്തില്‍ അപകടങ്ങള്‍ ഒഴിവാക്കാനായി മൂന്ന് ജില്ലകളിലെയും മദ്രസകള്‍, ട്യൂഷൻ സെന്ററുകള്‍, ട്രെയിനിങ് ഇൻസ്റ്റിറ്റ്യൂട്ടുകള്‍, പ്രൊഫഷണല്‍ കോളേജുകള്‍ ഉള്‍പ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധിയാണ്.
Previous Post Next Post