കരുവന്നൂര്‍ തട്ടിപ്പ്: എ സി മൊയ്തീനും കെ രാധാകൃഷ്ണനും പ്രതികള്‍, സിപിഎമ്മും പ്രതിപ്പട്ടികയില്‍; അന്തിമ കുറ്റപത്രം സമര്‍പ്പിച്ച് ഇഡി

കൊച്ചി: കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പുകേസിൽ  എൻഫോഴ്‌സ്‌മെൻര് ഡയറക്ടറേറ്റ് ( E D) അന്തിമ കുറ്റപത്രം സമർപ്പിച്ചു. സിപിഎം തൃശൂർ മുൻ ജില്ലാ സെക്രട്ടറിമാരായ എ സി മൊയ്തീൻ, കെ രാധാകൃഷ്ണൻ എംപി, എം എം വർഗീസ് എന്നിവരും പ്രതികളാണ്. സിപിഎമ്മിനേയും കുറ്റപത്രത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ആദ്യ കുറ്റപത്രത്തിന് പുറമേ, അന്തിമ കുറ്റപത്രത്തിൽ പുതുതായി 27 പ്രതികൾ കൂടി ഉൾപ്പെട്ടിട്ടുണ്ട്. ഇതോടെ കേസിൽ ആകെ പ്രതികളുടെ എണ്ണം 83 ആയി. കൊച്ചി പിഎംഎൽഎ കോടതിയിലാണ് അന്തിമ കുറ്റപത്രം സമർപ്പിച്ചത്.


സഹകരണ ബാങ്ക് തട്ടിപ്പു വഴി പ്രതികൾ സമ്പാദിച്ചത് 180 കോടി രൂപയാണെന്നാണ് ഇഡിയുടെ കണ്ടെത്തൽ. പ്രതികളുടെ സ്വത്തുവകകളിൽ നിന്ന് ഇഡി 128 കോടി രൂപ കണ്ടുകെട്ടിയെന്നും റിപ്പോർട്ടിൽ പറയുന്നു. അന്തിമ കുറ്റപത്രത്തിൽ പ്രതിയാക്കി കൂട്ടിച്ചേർത്തിട്ടുള്ളവരിൽ എട്ടുപേർ രാഷ്ട്രീയ നേതാക്കളാണ്. വടക്കാഞ്ചേരി മുനിസിപ്പൽ കൗൺസിലർ മധു അമ്പലപുരം 64-ാംമ പ്രതിയാണ്. 67-ാം പ്രതിയായി മുൻ മന്ത്രിയും സിപിഎം മുൻ ജില്ലാ സെക്രട്ടറിയുമായ എസി മൊയ്തീനെ പ്രതി ചേർത്തിട്ടുണ്ട്.


68 -ാം പ്രതിയായിട്ടാണ് സിപിഎമ്മിനെ ഉൾപ്പെടുത്തിയിരിക്കുന്നത്. 69-ാം പ്രതി സിപിഎം തൃശൂർ മുൻ ജില്ലാ സെക്രട്ടറി എംഎം വർഗീസാണ്. മുൻ മന്ത്രിയും സിപിഎം മുൻ ജില്ലാ സെക്രട്ടറിയുമായ കെ രാധാകൃഷ്ണൻ എംപിയാണ് കേസിൽ 70-ാം പ്രതി. 71-ാം പ്രതിയായി സിപിഎം പുറത്തുശേരി ലോക്കൽ കമ്മിറ്റി സെക്രട്ടറി എ ആർ പീതാംബരനെയും പ്രതി ചേർത്തിട്ടുണ്ട്. പുറത്തുശേരി സൗത്ത് ലോക്കൽ കമ്മിറ്റി സെക്രട്ടറി എംബി രാജുവിനെ 72-ാം പ്രതിയാക്കിയിട്ടുണ്ട്.


സിപിഎം ഇരിങ്ങാലക്കുട ഏരിയാ സെക്രട്ടറി കെ സി പ്രേമരാജനാണ് 73-ാം പ്രതി. ഇതടക്കം 83 പേരുടെ പ്രതിപ്പട്ടിക ഉൾപ്പെടുന്ന അന്തിമ കുറ്റപത്രമാണ് ഇഡി കോടതിയിൽ സമർപ്പിച്ചത്. കുറ്റപത്രത്തിൽ പി കെ ബിജു, കേരള ബാങ്ക് വൈസ് പ്രസിഡന്റ് എം കെ കണ്ണൻ എന്നിവരെ ഒഴിവാക്കിയിട്ടുണ്ട്. സിപിഎം കൗൺസിലർ അനീപ് ഡേവിസ് കാടയെയും പ്രതി ചേർത്തിട്ടില്ല. കരുവന്നൂർ തട്ടിപ്പുമായി ബന്ധപ്പെട്ട് ഇഡി ഇവരെ നേരത്തെ പലതവണ ചോദ്യം ചെയ്തിരുന്നു.

Previous Post Next Post