വാഷിങ്ടൻ : വെടിനിർത്തൽ സംബന്ധിച്ച് റഷ്യയും യുക്രൈനും തമ്മിൽ ഉടൻ ചർച്ച ആരംഭിക്കുമെന്ന് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. റഷ്യൻ പ്രസിഡന്റ് വ്‌ലാഡിമിർ പുടിനുമായി ഫോണിലൂടെ രണ്ടു മണിക്കൂർ നീണ്ട ചർച്ചയ്ക്കു പിന്നാലെയാണ് ട്രംപിന്റെ പ്രഖ്യാപനം. യുദ്ധം അവസാനിപ്പിക്കുന്നതിനുള്ള സുപ്രധാന നടപടിയാണ് ചർച്ചയെന്ന് ട്രംപ് പറഞ്ഞു.
ചർച്ചയുടെ വ്യവസ്ഥകൾ ഇരു രാജ്യങ്ങളും തമ്മിൽ തീരുമാനിക്കുമെന്നും ട്രംപ് പറഞ്ഞു. യുക്രൈൻ യുദ്ധവുമായി ബന്ധപ്പെട്ട് പുടിനുമായി ട്രംപ് ഈ വർഷം നടത്തുന്ന മൂന്നാമത്തെ ഫോൺ ചർച്ചയാണിത്. റഷ്യൻ പ്രസിഡന്റ് വ്‌ലാഡിമിർ പുടിനുമായി ഫോണിൽ സംസാരിച്ചതിനു പിന്നാലെ യുക്രെയ്ൻ പ്രസിഡന്റ് വൊളോഡിമിർ സെലെൻസ്‌കിയുമായും ട്രംപ് സംസാരിച്ചു.
തുടർന്ന് യൂറോപ്യൻ കമ്മീഷൻ പ്രസിഡന്റ് ഉർസുല വോൺ ഡെർ ലെയൻ, ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മക്രോൺ, ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജിയ മെലോണി, ജർമൻ ചാൻസലർ ഫ്രീഡ്റിഷ് മേർട്സ്, ഫിൻലണ്ട് പ്രസിഡന്റ് അലക്സാണ്ടർ സ്റ്റബ് എന്നിവരുമായി ട്രംപ് നടത്തിയ ചർച്ചയിലാണ് റഷ്യയും യുക്രൈനും തമ്മിലുള്ള ഉഭയകക്ഷി ചർച്ച ഉടൻ ആരംഭിക്കുമെന്ന് ട്രംപ് പ്രഖ്യാപിച്ചത്.
യുക്രൈൻ വിഷയത്തിൽ വിട്ടുവീഴ്ചകളെപ്പറ്റി ചർച്ച ചെയ്യാൻ തയ്യാറാണെന്ന് പുടിൻ സൂചിപ്പിച്ചു. യുദ്ധമവസാനിപ്പിക്കാനുള്ള ചർച്ചകൾ ശരിയായ പാതയിലാണെന്നും സമാധാനക്കരാറിനായി യുക്രൈനുമായി ചേർന്നു കരടുരേഖയുണ്ടാക്കാൻ തയാറാണെന്നും പുടിൻ അറിയിച്ചു. ചർച്ചയ്ക്കു മുൻകയ്യെടുത്തതിനു ട്രംപിനു പുടിൻ നന്ദി പറഞ്ഞു. സമാധാന ചർച്ചകൾക്ക് വത്തിക്കാൻ വേദിയായേക്കുമെന്നും റിപ്പോർട്ടുകളുണ്ട്.