സംസ്ഥാനത്ത് കനത്ത മഴ തുടരുന്നു, ജില്ലകളില്‍ റെഡ് - ഓറഞ്ച് അലര്‍ട്ട്; രാത്രി പെയ്‌ത മഴയില്‍ പലയിടത്തും നാശനഷ്ടം

സംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ തുടരും. മലപ്പുറത്തും കോഴിക്കോടും വയനാടും കണ്ണൂരും കാസർകോടും റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
മറ്റെല്ലാ ജില്ലകളിലും ഓറഞ്ച് അലർട്ടാണ്. അതിനാല്‍ തന്നെ കനത്ത ജാഗ്രതയിലാണ് സംസ്ഥാനം. ഇന്നലെ രാത്രി പെയ്ത മഴയില്‍ പലയിടത്തും വ്യാപക നാശനഷ്ടമുണ്ടായി. മരം വീണ് നെല്ലിയാമ്ബതിയില്‍ കുടുങ്ങിയ വിനോദസഞ്ചാരികളെ സുരക്ഷിത കേന്ദ്രത്തിലേക്ക് മാറ്റി. കേരള, ലക്ഷദ്വീപ് തീരങ്ങളില്‍ മത്സ്യബന്ധനത്തിന് വിലക്കേ‍ർപ്പെടുത്തിയിട്ടുണ്ട്.

നാളെ 11 ജില്ലകളിലാണ് റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. സാധാരണയേക്കാള്‍ കൂടുതല്‍ മഴ പ്രതീക്ഷിക്കുന്ന ഈ കാലവർഷക്കാലത്ത്, ആദ്യ ദിവസങ്ങളില്‍ തന്നെ കനത്ത മഴയാണ് ലഭിക്കുന്നത്. തുടർച്ചായി മഴ ലഭിക്കുന്ന മേഖലകളില്‍ ഉരുള്‍പ്പൊട്ടല്‍, മണ്ണിടിച്ചില്‍, വെള്ളപ്പൊക്ക സാധ്യതകള്‍ കണക്കിലെടുത്ത് അതീവ ജാഗ്രത വേണം. കേരള തീരത്ത് കള്ളക്കടല്‍ മുന്നറിയിപ്പുമുണ്ട്. ജൂണ്‍ ഒന്ന് വരെ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് വിലയിരുത്തല്‍.

വയനാട്ടില്‍ അതീവ ജാഗ്രത

ഇന്ന് റെഡ് അലർട്ട് പ്രഖ്യാപിച്ച വയനാട് ജില്ലയില്‍ അതീവ ജാഗ്രത തുടരുകയാണ്. ജില്ലയില്‍ ഇന്നലെ രാത്രിയിലും ശക്തമായ മഴ തുടർന്നു. തവിഞ്ഞാല്‍, തൊണ്ടർനാട് ഉള്‍പ്പെടെയുള്ള സ്ഥലങ്ങളില്‍ കനത്ത മഴപെയ്തു. വൈത്തിരി ,ചൂരല്‍മല , പുത്തുമല പ്രദേശങ്ങളിലും ശക്തമായ മഴയാണ് ഉണ്ടായത്. തവിഞ്ഞാല്‍, പൊഴുതന, മുട്ടില്‍, തരിയോട്, മേപ്പാടി പഞ്ചായത്തുകളില്‍ അധികൃതർ കണ്‍ട്രോള്‍ റൂമുകള്‍ തുറന്നിട്ടുണ്ട്. മഴ ശക്തമായി തുടരുകയാണെങ്കില്‍ അപകട സാധ്യത മേഖലകളില്‍ താമസിക്കുന്നവരെ സുരക്ഷിത മേഖലകളിലേക്ക് മാറ്റുമെന്ന് അധികൃതർ അറിയിച്ചു. റെഡ് അലർട്ട് പ്രഖ്യാപിച്ച സാഹചര്യത്തില്‍ ജില്ലയിലെ വിനോദ സഞ്ചാരകേന്ദ്രങ്ങള്‍ അടച്ചിരിക്കുകയാണ്. ക്വാറികളുടെ പ്രവർത്തനവും നിരോധിച്ചിട്ടുണ്ട്.

പരക്കെ മഴക്കെടുതി

പാലക്കാട് നെല്ലിയാമ്ബതി തുത്തൻപാറയിലേക്കുള്ള വഴിയില്‍ മരം വീണാണ് വിനോദ സഞ്ചാരികള്‍ കുടുങ്ങിയത്. ഇന്നലെ പകല്‍ പെയ്ത ശക്തമായ മഴയിലാണ് മരം കടപുഴകി വീണത്. തുത്തൻപാറ എസ്റ്റേറ്റ് ബംഗ്ലാവില്‍ താമസിക്കാനായി എത്തിയ അഞ്ചംഗ സംഘമാണ് വന മേഖലയിലെ വഴിയില്‍ കുടുങ്ങിയത്. വനം വകുപ്പ് ഇവരെ സുരക്ഷിത കേന്ദ്രത്തിലേക്ക് മാറ്റി. കോഴിക്കോട്ട് നിർത്തിയിട്ട കാറിന് മുകളില്‍ മതില്‍ ഇടിഞ്ഞു വീണു. മാവൂർ പൈപ്പ് ലൈൻ ജംഗ്ഷന് സമീപം ഓഡിറ്റോറിയത്തിൻ്റെ പാർക്കിംഗ് ഏരിയയില്‍ നിർത്തിയിട്ട കാറിന് മുകളിലേക്കാണ് മതിലിടിഞ്ഞ് വീണത്. കാറിലും തൊട്ടടുത്തും ആരും ഇല്ലാതിരുന്നതിനാല്‍ അപകടം ഒഴിവായി. പാലക്കാട് പത്തിരിപ്പാലയില്‍ ബസിന് മുകളില്‍ മരം കടപുഴകി വീണു ആർക്കും പരിക്കില്ല. മലപ്പുറം മുസ്ലിയാരങ്ങാടി സംസ്ഥാന പാതയില്‍ മഴയിലും കാറ്റിലും കാറിനു മുകളില്‍ മരം വീണു ഗതാഗതം തടസപ്പെട്ടു. റോഡിലേക്ക് ചാഞ്ഞു നിന്നിരുന്ന ബദാം മരമാണ് വീണത്. ആർക്കും പരിക്കില്ല. കൊട്ടാരക്കര ദിണ്ടിഗല്‍ ദേശീയ പാതയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസ്സപ്പെട്ടു. ഇടുക്കിയിലെ മുറിഞ്ഞപുഴക്ക് സമീപം ആണ് സംഭവം. വാഹനങ്ങള്‍ വഴി തിരിച്ചുവിട്ടു.

കെഎസ്‌ഇബിക്ക് 27 കോടി നഷ്ടം

സംസ്ഥാനത്ത് ശക്തമായ കാറ്റിലും മഴയിലും കെഎസ്‌ഇബിക്ക് 27 കോടിയോളം രൂപയുടെ നഷ്ടമുണ്ടായെന്നാണ് കണക്ക്. 257 ഹൈടെൻഷൻ പോസ്റ്റുകളും 2505 ലോ ടെൻഷൻ പോസ്റ്റുകളും തകർന്നു. ഏഴ് ലക്ഷത്തിന് മുകളില്‍ ഉപഭോക്താക്കള്‍ക്ക് വൈദ്യുതി തകരാർ സംഭവിച്ചു. ഇതില്‍ 539976 ഉപഭോക്താക്കള്‍ക്ക് ഇതിനോടകം വൈദ്യുതി ബന്ധം പുനഃസ്ഥാപിച്ച്‌ നല്‍കി. തിരുവനന്തപുരം ഇലക്‌ട്രിക്കല്‍ സർക്കിളില്‍ കണ്‍ട്രോള്‍ റൂം തുറന്നിട്ടുണ്ട്.
Previous Post Next Post