യുഡിഎഫിലേക്കില്ല; നിലമ്ബൂരില്‍ മത്സരിക്കാനുമില്ല: പി വി അന്‍വര്‍

യുഡിഎഫില്‍ വിശ്വാസം നഷ്ടപ്പെട്ടുവെന്നും, പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ നയിക്കുന്ന യുഡിഎഫിലേക്ക് ഇനിയില്ലെന്നും പി വി അന്‍വര്‍ ( P V Anvar ) പറഞ്ഞു.
പ്രതിപക്ഷ നേതാവുമായി വ്യക്തിപരമായി ഒരു പ്രശ്‌നവുമില്ല. വിശ്വാസവഞ്ചന നടത്തിയ ആ സംവിധാനത്തിലേക്ക് ഇനി താനില്ല. എല്ലാം താന്‍ ഏറ്റെന്നാണ് അദ്ദേഹം പറയുന്നത്. എന്നെ യുഡിഎഫില്‍ എടുക്കാത്തതിന് പിന്നില്‍ ഗൂഢശക്തികളുണ്ടെന്ന് നേരത്തെ തന്നെ ഞാന്‍ പറഞ്ഞിട്ടുള്ളതാണെന്നും പി വി അന്‍വര്‍ വ്യക്തമാക്കി. എല്‍ഡിഎഫുമായി ചര്‍ച്ച നടത്താന്‍ വേറെ തന്തയ്ക്ക് ജനിക്കണമെന്നും പി വി അന്‍വര്‍ പറഞ്ഞു.

നിലമ്ബൂരില്‍ മത്സരിക്കാനില്ലെന്നും പിവി അന്‍വര്‍ പറഞ്ഞു. മത്സരിക്കാന്‍ കോടിക്കണക്കിന് രൂപ വേണം. 97 എംഎല്‍എമാരും മുഖ്യമന്ത്രി അടക്കം 21 മന്ത്രിമാരും എംപിമാരും അവിടെ വരാന്‍ പോകുകയാണ്. യുഡിഎഫിന്റെ 42 എംഎല്‍എമാരും അവരുടെ എംപിമാരും മറ്റ് സംവിധാനങ്ങളും. അവര്‍ കോടികള്‍ പൊടിക്കുന്നത് ചേലക്കരയില്‍ ഞാന്‍ കണ്ണുകൊണ്ട് കണ്ടതാണ്. ഒരു ബൂത്തില്‍ നാലും അഞ്ചും ലക്ഷമാണ് ചെലവാക്കിയത്. മരുമോന്റെ സംഘം കോഴിക്കോട്ടു നിന്നും തിരുവനന്തപുരത്തു നിന്നും ഇങ്ങോട്ടു വരും. അതേപേലെ പ്രതിപക്ഷ നേതാവിന്റെ ഒരു സംഘവും ഇങ്ങോട്ടും വരും. ഇവരങ്ങ് ഇടിച്ചു തമിതിര്‍ത്ത് പോകുവല്ലേയെന്ന് പി വി അന്‍വര്‍ പറഞ്ഞു.
ജനങ്ങള്‍ക്കു വേണ്ടി നിയമസഭയില്‍ കാര്യങ്ങള്‍ ഉന്നയിക്കാന്‍ ഒരു സിറ്റിങ്ങ് സീറ്റ് വേണമെന്ന് കോണ്‍ഗ്രസിനോട് ചര്‍ച്ചയില്‍ ചോദിച്ചിരുന്നു. 99 സീറ്റിലാണ് കേരളത്തില്‍ കോണ്‍ഗ്രസ് മത്സരിക്കുന്നത്. ഇതില്‍ വിജയിക്കാത്ത ഏതെങ്കിലും രണ്ടു മൂന്നു സീറ്റുകള്‍ തൃണമൂല്‍ കോണ്‍ഗ്രസിന് നല്‍കാന്‍ ആവശ്യപ്പെട്ടു. തീരുമാനമുണ്ടാകാതിരുന്നപ്പോള്‍ ഒടുവില്‍ അതും വിട്ട്, തനിക്ക് മത്സരിക്കാന്‍ ഒരു സീറ്റ് പറയാന്‍ പറഞ്ഞു. അപ്പോള്‍ ബേപ്പൂര്‍ സീറ്റില്‍ മത്സരിച്ചുകൂടേയെന്നാണ് ഒരു ഉത്തരവാദപ്പെട്ട നേതാവ് ചോദിച്ചത്. അതല്ലെങ്കില്‍ വന്യജീവി പ്രശ്‌നം നേരിടുന്ന മലമ്ബുഴ മണ്ഡലത്തില്‍ മത്സരിക്കാനും നിര്‍ദേശിച്ചു. തന്നെ കൊന്നു കൊലവിളിക്കുകയാണ് അവര്‍ ലക്ഷ്യമിട്ടത്.

ജനങ്ങള്‍ക്ക് വേണ്ടി സംസാരിക്കുമ്ബോള്‍ യുഡിഎഫിന് അകത്തു വന്നാലും അന്‍വര്‍ ഇതുതന്നെയാണ്. ചിലര്‍ക്ക് പല ഏര്‍പ്പാടുകളും ഉണ്ടാകും. അവര്‍ക്ക് ഞാന്‍ നാളെ തടസ്സമാകും. അതിന് എന്നെ ഫിനിഷ് ചെയ്യണം. ഞാന്‍ രാഷ്ട്രീയ രംഗത്ത് ഉണ്ടാകരുതെന്ന് അവര്‍ ആഗ്രഹിക്കുന്നു. ഞാന്‍ ആര്യാടന്‍ ഷൗക്കത്തിനെ അംഗീകരിച്ചില്ലെന്നാണ് ഇവര്‍ പറയുന്നത്. യുഡിഎഫ് നിര്‍ത്തുന്ന ഏതു സ്ഥാനാര്‍ത്ഥിയായാലും, ഏതു ചെകുത്താനായാലും അംഗീകരിക്കുമെന്ന് പറഞ്ഞിട്ടുള്ളതാണെന്ന് പി വി അന്‍വര്‍ പറഞ്ഞു
Previous Post Next Post