തോട്ടയ്ക്കാട് ഇരവുചിറ വടക്കേമുണ്ടയ്ക്കൽ അബിത (18) ആണ് മരിച്ചത്. അബിതയുടെ മാതാവ് നിഷ (47)യെ ഗുരുതരമായ പരിക്കുകളോടെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഇന്ന് വൈകിട്ട് ഏഴു മണിയ്ക്ക് ശേഷം കോട്ടയം ചന്തക്കവലയിലായിരുന്നു അപകടം. നഗരത്തിൽ വിവിധ ആവശ്യങ്ങൾക്കായി എത്തിയ ശേഷം റോഡ് മുറിച്ച് കടന്ന് ബസ് സ്റ്റോപ്പിലേയ്ക്ക് വരികയായിരുന്നു അമ്മയും മകളും. ഈ സമയം ജില്ലാ ആശുപത്രി ഭാഗത്ത് നിന്നും എത്തിയ കാർ ഇരുവരെയും ഇടിച്ചു
വീഴ്ത്തുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ഗുരുതരമായി പരിക്കേറ്റ രണ്ടു പേരെയും ഓടിക്കൂടിയ നാട്ടുകാർ ചേർന്നാണ് കോട്ടയം ജില്ലാ ജനറൽ ആശുപത്രിയിൽ എത്തിച്ചത്. ആശുപത്രിയിൽ എത്തിച്ചെങ്കിലും അബിതയുടെ മരണം സംഭവിച്ചിരുന്നു. ചന്തക്കവലയിൽ മതിയായ വെളിച്ചമില്ലാത്തതാണ് അപകട കാരണമെന്ന് ആരോപണം ഉയർന്നിട്ടുണ്ട്. ഗുരതരമായി പരിക്കേറ്റ അമ്മ നിഷയെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ വിദഗ്‌ധ ചികിത്സയ്ക്കായി കൊണ്ടു പോയി