സംസ്ഥാനത്ത് നിലവില്‍ 519 പേർക്ക് കോവിഡ് (Covid 19) സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രി വീണ ജോർജ്. പ്രായമുള്ളവരും രോഗമുള്ളവരും പൊതുയിടങ്ങളില്‍ മാസ്ക് ധരിക്കണം.
പൊതുപരിപാടികളില്‍ പങ്കെടുക്കുന്നവരും പൊതുഗതാഗത സൗകര്യങ്ങള്‍ ഉപയോഗപ്പെടുത്തുന്നവരും മാസ്ക് ധരിക്കണമെന്ന് മന്ത്രി വ്യക്തമാക്കി.
ആശുപത്രികളിലേക്കുള്ള അനാവശ്യ സന്ദർശനങ്ങള്‍ ഒഴിവാക്കണം. അടുത്ത ബന്ധുക്കളൊഴികെയുള്ളവർ സന്ദർശനം ദയവായി ഒഴിവാക്കണം. ആശുപത്രികളില്‍ ഉള്‍പ്പെടെ രോഗം നിയന്ത്രിക്കാനുള്ള സംവിധാനങ്ങള്‍ സജ്ജമാണെന്നും മന്ത്രി വ്യക്തമാക്കി.
ലാബുകളില്‍ ആർടിപിസിആർ പരിശോധനാ സംവിധാനം ഒരുക്കിയിട്ടുണ്ട്. നിലവിലെ സാഹചര്യത്തില്‍ വ്യപകമായ പരിശോധനാ സംവിധാനങ്ങള്‍ ഏർപ്പെടുത്തേണ്ടതില്ലെന്നും മന്ത്രി പറഞ്ഞു.
സംസ്ഥാനത്ത് കൂടുതല്‍ ടെസ്റ്റുകള്‍ നടത്തുന്നതു കൊണ്ടാണ് കൂടുതല്‍ കേസുകള്‍ അറിയുന്നത്. ആഗോള തലത്തില്‍ കോവിഡ് കേസുകളില്‍ വർധനവ് കണ്ടപ്പോള്‍ തന്നെ സംസ്ഥാന തലത്തില്‍ മീറ്റിങ്ങുകള്‍ നടത്തിയിരുന്നു. നിലവില്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും മന്ത്രി കൂട്ടിച്ചേർത്തു.
സംസ്ഥാനത്ത് കോവിഡ് കേസുകള്‍ വീണ്ടും ഉയരുന്നതായാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. കഴിഞ്ഞ ആഴ്ച 335 കേസുകള്‍ റിപ്പോർട്ട് ചെയ്തിരുന്നു. ഒരാഴ്ച പിന്നിട്ടപ്പോള്‍ കേസുകള്‍ 430ല്‍ എത്തി. പിന്നാലെയാണ് ഇപ്പോള്‍ 519ല്‍ എത്തിയത്. രണ്ട് കോവിഡ‍് മരണങ്ങളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. തിരുവനന്തപുരം, പത്തനംതിട്ട, കോട്ടയം, എറണാകുളം, തൃശൂർ ജില്ലകളിലാണ് രോഗ ബാധിതരേറയും ഉള്ളത്.
തിരുവനന്തപുരത്ത് ഒരാഴ്ചക്കിടെ രണ്ട് പുരുഷൻമാരാണ് മരിച്ചത്. ഹൃദ്രോഗത്തിനുള്ള ചികിത്സയിലുള്ളവരാണ് മരിച്ചത്. മരിക്കുമ്ബോള്‍ ഇരുവരുടേയും പരിശോധനാ ഫലം പോസിറ്റീവായിരുന്നു. ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ആരോഗ്യ വകുപ്പ് അധികൃതർ പറഞ്ഞു. 59ഉം 64ഉം വയസ്സുള്ള രണ്ടു പേരാണ് തിരുവനന്തപുരത്ത് സ്വകാര്യ ആശുപത്രിയില്‍ മരിച്ചത്. കൊല്ലം തലവൂർ സ്വദേശിയായ 59കാരനെ ശ്വസന പ്രശ്നങ്ങള്‍ മൂലമാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. തിരുവനന്തപുരം വഴയില സ്വദേശിയാണ് മരിച്ച രണ്ടാമത്തെയാള്‍.
രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം 1000 കടന്നിട്ടുണ്ട്. നിലവില്‍ ഏറ്റവും കൂടുതല്‍ രോഗ ബാധിതരുള്ളത് കേരളത്തിലാണ്. മഹാരാഷ്ട്ര (209), ഡല്‍ഹി (104), ഗുജറാത്ത് (83), തമിഴ്നാട് (69), കർണാടക (47) എന്നിവിടങ്ങളിലും കോവിഡ് കേസുകള്‍ ഉയരുന്നതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം വിലയിരുത്തി.
സംസ്ഥാനത്ത് രോഗലക്ഷണമുള്ളവർക്ക് കോവിഡ് പരിശോധന നടത്താൻ നിർദേശം നല്‍കിയിട്ടുണ്ട്. സ്റ്റേറ്റ് ലെവല്‍ റാപ്പിഡ് റെസ്പോണ്‍സ് ടീം (ആർആർടി) യോഗം ചേർന്ന് സംസ്ഥാനത്തെ പൊതുസാഹചര്യം വിലയിരുത്തി.
ദക്ഷിണ പൂർവേഷ്യൻ രാജ്യങ്ങളില്‍ കോവിഡ് രോഗബാധ വലിയ തോതില്‍ റിപ്പോർട്ട് ചെയ്യപ്പെടുന്ന സാഹചര്യത്തില്‍, കേരളത്തിലും ജാഗ്രത പാലിക്കണമെന്ന് ആരോഗ്യമന്ത്രി നേരത്തെ വ്യക്തമാക്കിയിരുന്നു. ഈ രാജ്യങ്ങളില്‍ കോവിഡ് കേസുകള്‍ ഉയരുന്ന സാഹചര്യത്തില്‍ കേരളത്തിലും കോവിഡ് വർധിക്കാൻ സാധ്യതയുണ്ട്. അതിനാല്‍ ജാഗ്രത തുടരണം. ജലദോഷം, തൊണ്ടവേദന, ചുമ, ശ്വാസതടസം തുടങ്ങിയ രോഗലക്ഷണങ്ങള്‍ ഉള്ളവർ നിർബന്ധമായും മാസ്‌ക് ധരിക്കണമെന്നും ആരോഗ്യ മന്ത്രി നിർദേശിച്ചിരുന്നു.