അതിരപ്പിള്ളി കാട്ടാന ആക്രമണം; മരണകാരണം സ്ഥിരീകരിക്കേണ്ടതുണ്ട്; റിപ്പോര്‍ട്ട് തേടിയതായി വനം മന്ത്രി

തൃശ്ശൂര്‍ ജില്ലയിലെ അതിരപ്പിള്ളിയില്‍ കാട്ടാന ആക്രമണത്തില്‍ രണ്ട് പേര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ മരണ കാരണം സ്ഥിരീകരിക്കേണ്ടതുണ്ടെന്ന് വനം മന്ത്രി എകെ ശശീന്ദ്രന്‍. സംഭവത്തില്‍ ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡനോട് അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ ആവശ്യപ്പെട്ടു.

വാഴച്ചാല്‍ ഉന്നതിയിലെ സതീഷ്, അംബിക എന്നിവര്‍ കഴിഞ്ഞ മൂന്ന് ദിവസമായി കാട്ടിനകത്തു കുടില്‍ കെട്ടി തേന്‍ ശേഖരിച്ചു വരികയാരുന്നു. രണ്ടു പേരെയും കാണാനില്ലെന്ന വിവരം ലഭിച്ചതിനെ തുടര്‍ന്ന് വനം സ്റ്റാഫ് സ്ഥലത്തെത്തി പരിശോധിച്ചതില്‍, സംശയാസ്പദമായ സാഹചര്യത്തില്‍ സതീശന്റെ മൃതദേഹം കണ്ടെത്തി. അംബികയുടെ ശരീരം പൊലീസ് എത്തി പുഴയില്‍ നിന്നും കണ്ടെത്തിയതായും വാര്‍ത്താക്കുറിപ്പില്‍ പറയുന്നു

സംഭവത്തില്‍ പൊലീസ് അന്വേഷണം പുരോഗമിക്കുകയാണെന്നും മരണകാരണം സ്ഥീരീകരിക്കേണ്ടതുണ്ടെന്നും പോസ്റ്റുമോര്‍ട്ടത്തിനുള്ള സജ്ജീകരണങ്ങള്‍ ഏര്‍പ്പെടുത്തിയതായും മന്ത്രി പറഞ്ഞു.

വനവിഭവങ്ങള്‍ ശേഖരിക്കാന്‍ കാട്ടിനകത്ത് കുടില്‍കെട്ടി താമസിച്ച നാല് പേരാണ് ഇന്നലെ കാട്ടാനയ്ക്ക് മുന്നില്‍ അകപ്പെട്ടത്. മഞ്ഞക്കൊമ്പന്‍ എന്ന് വിളിക്കുന്ന മദപ്പാടുള്ള കാട്ടാനയാണ് ആക്രമിച്ചതെന്നാണ് വിവരം. സതീശനെ ആക്രമിച്ചപ്പോള്‍ മറ്റ് മൂന്ന് പേരും വെള്ളത്തിലേക്ക് എടുത്തുചാടിയെന്നാണ് ലഭ്യമായ വിവരം.

Previous Post Next Post